News

മയക്കുമരുന്ന് വിമുക്ത ശ്രീലങ്കക്കായി കത്തോലിക്ക സഭയും

സ്വന്തം ലേഖകന്‍ 03-04-2019 - Wednesday

കൊളംബോ: ശ്രീലങ്ക മയക്കുമരുന്ന് വിമുക്തമാക്കണമെന്ന ഭരണകൂട നേതൃത്വത്തിന്റെ പ്രയത്നങ്ങള്‍ക്കു പൂര്‍ണ്ണ പിന്തുണയുമായി ശ്രീലങ്കന്‍ സഭാനേതൃത്വം. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റാനിൽ വിക്രമസിങ്കയം പങ്കെടുത്ത ബോധവത്ക്കരണ റാലിയില്‍ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽകോം രഞ്ജിത്ത് എത്തിയിരിന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുവാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. കൊടഹെന വയസ്റ്റവയക്ക് പാർക്കിൽ സംഘടിപ്പിച്ച റാലിയിൽ മരുന്ന് മാഫിയയെ പ്രതിരോധിച്ചില്ലെങ്കിൽ സാമ്പത്തിക വ്യവസ്ഥിതിയിലും അവർ സ്വാധീനം ചെലുത്തുമെന്ന് കർദ്ദിനാൾ രഞ്ജിത്ത് മുന്നറിയിപ്പ് നൽകി.

കത്തോലിക്ക വിശ്വാസികളുടെ ആഭിമുഖ്യത്തിൽ കൊച്ചച്ചികാദെ സെന്‍റ് ആൻറണി, ഗ്രാന്റ്പാസ് സെന്‍റ് ജോസഫ്, വറ്റല സെന്‍റ് മേരീസ് ദേവാലയങ്ങളിൽ നിന്നും പ്രദക്ഷിണം സംഘടിപ്പിച്ചു. ഞായറാഴ്ച ദിവ്യബലിയ്ക്കു ശേഷം, മയക്കുമരുന്നു ഉപയോഗത്തിനെതിരെ പ്ലക്കാർഡുകളും ബാനറുകളുമായി നടത്തിയ റാലിയിൽ മുതിർന്നവരോടൊപ്പം മതബോധന വിദ്യാർത്ഥികളും പങ്കെടുത്തു. മയക്കുമരുന്ന് വ്യാപാരത്തെ എല്ലാ മതനേതാക്കന്മാരും എതിർക്കണമെന്നും എന്നാൽ കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്നതിനെ എതിര്‍ക്കുന്നുവെന്നും എസ്ത്രാദ സെന്‍റ് ആൻ ഇടവകാംഗങ്ങൾ അഭിപ്രായപ്പെട്ടു. 'ശ്രീലങ്കയിൽ മയക്കുമരുന്ന് അരുത്' എന്ന ആവശ്യവുമായി സംഘടിപ്പിച്ച റാലിയിൽ കത്തോലിക്കരെ കൂടാതെ, ബുദ്ധമതസ്ഥരും പ്രാദേശിക ജനങ്ങളും പങ്കെടുത്തു.


Related Articles »