India - 2024

യോഗയുടെ ദൈവശാസ്ത്രപരമായ തലങ്ങളെക്കുറിച്ച് മുന്‍കരുതലുകള്‍ ആവശ്യം: കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 08-06-2019 - Saturday

കൊച്ചി: യോഗയുടെ ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ തലങ്ങളെക്കുറിച്ച് മുന്‍കരുതലുകള്‍ ആവശ്യമാണെന്നും യോഗചര്യയെയും ക്രൈസ്തവ വിശ്വാസത്തെയും സംബന്ധിച്ച് കെസിബിസി പഠനരേഖ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. കെ‌സി‌ബി‌സിയുടെ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത വിവിധ കാര്യങ്ങളെ കുറിച്ചു തയാറാക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

(യോഗ വിഷയത്തില്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളുടെ ലിങ്കുകള്‍ വാര്‍ത്തയ്ക്ക് ഒടുവില്‍ നല്‍കുന്നു) ‍

യോഗയെ കൂടാതെ കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ ഭീഷണി, മിഷ്ണറി മാസം, ഓഖി ദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങളുടെ അവലോകനം, പ്രളയ പുനരധിവാസവും പുനര്‍നിര്‍മാണം, കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.

ആരോഗ്യമുള്ള പൊതുസമൂഹവും മതസമുദായങ്ങളും ഒരിക്കലും തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയില്ല. സമുദായങ്ങള്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കേണ്ടതായിട്ടുണ്ട്. മതസാഹോദര്യം, ഇതര മതസൗഹാര്‍ദം, സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം എന്നിവ വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായിത്തീരണം. ഭരണകൂടവുമായി സഹകരിച്ചു മാത്രമേ തീവ്രവാദപ്രവര്‍ത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ. ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമനുസരിച്ച് ആഗോളസഭയോടു ചേര്‍ന്നു കേരള കത്തോലിക്കാസഭയും 2019 ഒക്ടോബര്‍ മിഷനറിമാസമായി ആചരിക്കും. സഭയുടെ ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പ്രദേശങ്ങളില്‍ പൂര്‍ത്തീകരണത്തോടടുക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുറെക്കൂടി കാര്യക്ഷമമാക്കണം.

പ്രളയ പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നതില്‍ കെസിബിസി സംതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ സഹായങ്ങള്‍ അര്‍ഹിക്കുന്നവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണം. സ്‌പെഷല്‍ സ്‌കൂളുകളും അഗതി അനാഥ ക്ഷേമസ്ഥപനസംരക്ഷണവും സംബന്ധിച്ച് കെസിബിസി മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിക്കും.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1500ല്‍ അധികം ക്ഷേമസ്ഥാപനങ്ങളില്‍ നാനൂറോളം സ്ഥാപനങ്ങള്‍ അടുത്തകാലത്ത് നിര്‍ത്തലാക്കപ്പെട്ടു. ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാടുമൂലം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സ്ഥാപന പ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കണം. സ്‌പെഷല്‍ സ്‌കൂള്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും സ്‌പെഷല്‍ എഡ്യൂക്കേഷന്‍ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും കെസിബിസി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക
യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ? }
'ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത്

----

യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1 }
യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2 }
ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3 }
യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം


Related Articles »