India - 2024

കൂട്ടായ്മയാണ് സഭയുടെ ശക്തി: സംയുക്ത വൈദികസമിതി

സ്വന്തം ലേഖകന്‍ 11-06-2019 - Tuesday

തലശ്ശേരി: കൂട്ടായ്മയാണ് സഭയുടെ ശക്തി എന്ന് സീറോ മലബാര്‍ സഭയയുടെ തലശ്ശേരി പ്രവിശ്യാ സംയുക്ത വൈദികസമിതി സമ്മേളനം. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പ്രവിശ്യയിലെ ആറ് രൂപതകള്‍ - തലശ്ശേരി, മാനന്തവാടി, താമരശ്ശേരി, മാണ്ഡ്യ, ഭദ്രാവതി, ബല്‍ത്തങ്ങാടി - ഒരുമിച്ചുള്ള സംയുക്ത വൈദികസമിതി സമ്മേളനം തലശ്ശേരി സന്ദേശഭവനില്‍ വച്ച് നടന്നു. എല്ലാ രൂപതകളിലെയും മെത്രാډാരും വൈദികസമിതി അംഗങ്ങളും പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയും ഐക്യവും വ്യത്യസ്ത തലങ്ങളില്‍ വളര്‍ത്തുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ബല്‍ത്തങ്ങാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ലോറന്‍സ് മുക്കുഴി അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ജോര്‍ജ്ജ് ഞരളക്കാട്ട് യോഗം ഉദ്ഘാടനം ചെയ്യുകയും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം യോഗത്തിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

തുടര്‍ന്ന് തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ജോസഫ് പാംപ്ലാനി സമ്മേളനത്തെ അഭിസംബോധന ചെയ്ത് വിഷയാവതരണം നടത്തി. സഭയിലെ ഭിന്നതകളെ സഭയുടെ ശത്രുക്കള്‍ ഉപകരണങ്ങളാക്കുകയാണെന്നും നിസ്സാരകാര്യങ്ങളില്‍ ശ്രദ്ധ പതിച്ച് ഊര്‍ജ്ജം ചെലവാക്കുന്ന നാം അതിപ്രധാനമായ പലതും കാണുന്നില്ലെന്നും സഭാകൂട്ടായ്മക്കെതിരേ സംഭവിക്കുന്ന സംഘടിതമായ ആക്രമണങ്ങളെ അവഗണിക്കുകയാണെന്നും യോഗം വിലയിരുത്തി. അന്തഃഛിദ്രങ്ങള്‍ നമ്മെ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ സഭക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ സഭാശരീരത്തെത്തന്നെ മുറിവേല്പിക്കുന്നതിന് നാം സാക്ഷിയാകുന്നത് സങ്കടകരമായ കാഴ്ചയാണ്. തുടര്‍ന്ന് വിവിധ രൂപതകളിലെ അജപാലനപ്രശ്നങ്ങള്‍ പ്രതിനിധികള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ആനുകാലികപ്രസക്തമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കര്‍കര്‍ നേരിടുന്ന വിവിധപ്രശ്നങ്ങളായ വിലത്തകര്‍ച്ച, വന്യമൃഗശല്യം, കുടിയൊഴിക്കല്‍ ഭീഷണി തുടങ്ങിയവയെ സംഘാതമായി പ്രതിരോധിക്കണമെന്നും സമാനമായ പ്രശ്നങ്ങളെ നേരിടുന്നതിനും കര്‍ഷകജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പ്രവിശ്യയിലെ രൂപതകള്‍ ഒരുമിച്ചു പരിശ്രമിക്കണമെന്നും യോഗം തീരുമാനിച്ചു. കാര്‍ഷികമേഖല നേരിടുന്ന ഗുരുതരപ്രതിസന്ധികളിലേക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ആരാധനാക്രമം, ഭക്തസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, അജപാലനനയങ്ങള്‍ എന്നിവയിലുള്ള ഐകരൂപ്യം സഭയെ ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രവിശ്യയിലെ മെത്രാډരെ യോഗം ചുമതലപ്പെടുത്തി.

തലശ്ശേരി അതിരൂപതയുടെ സംയുക്ത വൈദികസമിതി ഏകകണ്ഠേന സീറോ മലബാര്‍ സഭയിലെ കാലികപ്രശ്നങ്ങളിലുള്ള ഉത്കണ്ഠ രേഖപ്പെടുത്തി. സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് പൂര്‍ണ്ണപിന്തുണയും ഐക്യദാര്‍ഢ്യവും യോഗം പ്രഖ്യാപിച്ചു. കൂട്ടായ്മയുടെ ചൈതന്യത്തെ അപഹരിച്ച് സഭയെ ആത്മീയമായും സമുദായത്തെ ആന്തരികമായും ദുര്‍ബലപ്പെടുത്തുന്ന എല്ലാ ശൈലികളും പ്രവര്‍ത്തനങ്ങളും സഭയൊന്നാകെ ബഹിഷ്കരിക്കണമെന്ന് സംയുക്ത വൈദികസമിതി ആവശ്യപ്പെട്ടു. മാനന്തവാടി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രാഹം നെല്ലിക്കല്‍ സമ്മേളനത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.


Related Articles »