Faith And Reason - 2024

ബൈബിളിലൂടെ ലഭിച്ച ക്രിസ്താനുഭവം തന്നെ ദേവാലയത്തിലേക്ക് നയിച്ചു: നടി മോഹിനി ക്രിസ്റ്റീന

08-08-2019 - Thursday

ഹൂസ്റ്റൺ: ബൈബിളുമായുള്ള അടുപ്പവും അതിലൂടെ ലഭിച്ച ക്രിസ്താനുഭവവുമാണ് തന്നെ ദേവാലയത്തിലേക്ക് നയിച്ചതെന്ന് മുൻ സിനിമാതാരം മോഹിനി ക്രിസ്റ്റീന. ഹൂസ്റ്റണിലെ സീറോ മലബാർ നാഷ്ണൽ കൺവെൻഷൻ വേദിയിൽ തന്റെ ജീവിതസാക്ഷ്യം ആയിരങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെക്കുകയായിരിന്നു അവര്‍. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിർത്താൻ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ലായെന്ന് നടി തുറന്ന്‍ പറഞ്ഞു.

ക്രിസ്തു കൂടെയുണ്ടെങ്കിൽ ദുഷ്ടാരൂപികൾക്ക് നമ്മെ കീഴടക്കാനോ നമ്മിൽ ആവസിക്കാനോ കഴിയില്ല. ഇരുപതിനാലാമത്തെ വയസിൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ‘സ്‌പോണ്ടിലോസിസ്’ എന്ന രോഗം വില്ലനായെത്തിയത്. ഏകാന്തതയും വിഷാദവും എന്നെ വീർപ്പുമുട്ടിച്ചു. ഉറക്കമില്ലാത്ത ഒരുപാട് രാത്രികൾ. ആത്മഹത്യചെയ്യുന്നതിനെക്കുറിച്ചുവരെ ചിന്തിച്ച ദിനങ്ങൾ. ഒടുവിൽ, അദൃശ്യനായ ദൈവത്തോട് പ്രാർത്ഥിച്ചുതുടങ്ങി. ആയിടെയാണ് ഒരു ബൈബിൾ ലഭിച്ചത്. അൽപ്പം ആശങ്കയോടെ അതെടുത്ത് വായിക്കാൻ തുടങ്ങി. അങ്ങനെ ഉറക്കമില്ലാത്ത രാത്രികാലങ്ങളിൽ അദ്യശ്യനായ ദൈവത്തെ പ്രകാശത്തിലൂടെ കണ്ടുതുടങ്ങി ഞാൻ. ബൈബിളുമായുള്ള അടുപ്പവും അതിലൂടെ ലഭിച്ച ക്രിസ്തുഅനുഭവവും എന്നെ ദേവാലയത്തിലേക്ക് നയിച്ചു.

ദിവ്യകാരുണ്യനാഥൻ വസിക്കുന്ന ദേവാലയത്തിലെ തിരുക്കർമങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനിൽക്കുന്ന ജപമാല പ്രാർത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നൽകിതുടങ്ങി. പിന്നീടാണ് ഡിവൈൻ ധ്യാനകേന്ദ്രത്തിലെത്തുകയും ദൈവസാന്നിധ്യം തൊട്ടറിയാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തത്. സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനിയെന്ന ഞാൻ അങ്ങനെ ക്രിസ്റ്റീനയെന്ന നാമം സ്വീകരിച്ച് ക്രിസ്തുസാക്ഷിയായി. പിന്നീട് മുന്നോട്ട് ദൈവാനുഗ്രഹത്തിന്റെ പ്രവാഹമാണ് താൻ അനുഭവിക്കുന്നതെന്നും ക്രിസ്റ്റീന സാക്ഷ്യപ്പെടുത്തി. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു ഒടുവില്‍ സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനി ഇന്ന്‍ സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമാണ്.

More Archives >>

Page 1 of 11