India - 2024

മുന്‍ കന്യാസ്ത്രീയുടെ മറവില്‍ സഭാവിശ്വാസങ്ങളെ അക്രമിക്കാന്‍ ശ്രമം: സിസിഎഫ്

സ്വന്തം ലേഖകന്‍ 10-09-2019 - Tuesday

കല്‍പ്പറ്റ: ഒരു സന്യാസ സഭയും അതിലെ ഒരു അംഗവും തമ്മിലുള്ള തീര്‍ത്തും ഭരണഘടനാപരമായ പ്രശ്‌നത്തെ വളച്ചൊടിച്ച് സഭയയേയും അതിന്റെ വിശ്വാസപ്രമാണങ്ങളേയും പൊതുസമൂഹത്തില്‍ അവഹേളിക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം (സിസിഎഫ്) ജില്ലകമ്മിറ്റി വിലയിരുത്തി. കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓരോ പ്രദേശങ്ങളിലേയും തികച്ചും പ്രാദേശികമായ വിഷയങ്ങളുടെ പേരില്‍ സമരങ്ങള്‍ തുടങ്ങുകയും പിന്നീട് വലിയ സാമൂഹ്യ സംഘര്‍ഷങ്ങളിലേക്ക് ആ സമരങ്ങളെ എത്തിക്കുകയും ചെയ്ത സംഘടനകളുടെ അദൃശ്യ സാന്നിധ്യം സിസ്റ്റര്‍ ലൂസിയുടെ പ്രശ്‌നത്തില്‍ അനുഭവപ്പെടുന്നു എന്നത് നിഷേധിക്കാനവാത്ത വസ്തുതയാണ്.

നിരീശ്വരവാദപ്രസ്ഥാനങ്ങള്‍ക്കും കേരളത്തിലെ രാഷ്ട്രീയ, മതസംഘട്ടനങ്ങളില്‍ ഒരു ഭാഗത്ത് സ്ഥിരമായി പേരു പരാമര്‍ശിച്ചു കേള്‍ക്കുന്ന ഒരു ക്രൈസ്തവേതര മതസംഘടനയ്ക്കും ഈശ്വര വിശ്വാസികളുടെ ആഭ്യന്തരകാര്യത്തില്‍ തിരിശ്ശീലക്കു പിന്നില്‍ നിന്ന് ഇടപെടുന്നത് എന്തിനാണെന്ന് പൊതുസമൂഹം അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവരുടെ ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഉദ്ദേശ്യം നല്ലതല്ലെന്നും നടപടികള്‍ നേരിടുന്ന സന്യാസിനിയെ സഹായിക്കാനെന്ന വ്യാജേന സഭാധികാരികളേയും വിശ്വാസ സമൂഹത്തേയും തമ്മില്‍ തെറ്റിച്ച് ആഭ്യന്തര സംഘര്‍ഷമുണ്ടാക്കി ക്രൈസ്തവ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള കൃത്യമായ പ്ലാന്‍ ചെയ്ത നിഗൂഡപദ്ധതി നടപ്പിലാക്കാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്നും വിശ്വാസ സമൂഹം മനസ്സിലാക്കണമെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഇത്തരം ചിലസംഘടനയിലെ ആളുകളുടെ കുബുദ്ധിയിലുതിച്ച നാടകമായിരുന്നു പൂട്ടിയിടീല്‍ ആരോപണമെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ അവര്‍ ഇനിയെങ്കിലും കര്‍ട്ടനുപിറകില്‍നിന്നും മുന്നോട്ടുവരുകയും തങ്ങളുടെ തെറ്റ് പൊതുജനമധ്യത്തില്‍ ഏറ്റുപറഞ്ഞ് ഇതില്‍നിന്നും പിന്‍വാങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. നടപടികള്‍ നേരിടുന്ന സന്യാസിനിയെ സഹായിക്കാനെന്ന വ്യാജേന സമരം നടത്തുകയും അതിനുശേഷം സന്യാസവ്രതം സ്വീകരിച്ച സ്ത്രീകള്‍ മാത്രം താമസിക്കുന്ന മഠങ്ങള്‍ക്കുമുന്‍പിലേക്ക് സമരക്കാരയ പുരുഷന്‍മാര്‍കടന്നുവരുകയും അവിടുത്തെ താമസക്കാരായ സ്ത്രീകളില്‍ ഭയമുളവാക്കുന്ന വിധത്തില്‍ പെരുമാറുകയും ചെയ്യുന്നത് എന്തിന്റെ പേരിലായാലും ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല.

ഇത്തരം സംഭവങ്ങളെ വിശാസസമൂഹം കൈയ്യുംകെട്ടി നോക്കി നില്‍ക്കുമെന്നും ആരും കരുതേണ്ടതില്ല. വിശ്വാസി കുടുംബങ്ങളില്‍ നിന്നും സന്യാസത്തിന്റെ ആവൃതിയിലേക്ക് കടന്നുവന്നിരിക്കുന്ന സഹോദരിമാരുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം വിശ്വാസ സമൂഹത്തിനുണ്ട്. ആവശ്യഘട്ടത്തില്‍ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ വിശ്വസസമൂഹം മുന്നിട്ടിറങ്ങുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. സഭാസ്ട്രക്ച്ചര്‍തന്നെ തകര്‍ത്തുകളയുക എന്ന ലക്ഷ്യത്തോട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ സമൂഹമധ്യത്തില്‍ തുറന്നുകാണിക്കുന്നതിനും സഭാവിശ്വാസ സംരക്ഷണ്ണത്തിനുമായി സമാനസംഘടനകളുമായികൂടിച്ചേര്‍ന്ന് ജനകീയമുന്നേറ്റം നടത്തി പ്രതിരോധമൊരുക്കുന്നതിനും സിസിഎഫ് മുന്‍ കൈയ്യെടുക്കും.

ഇതിന്റെ ഭാഗമായി ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി ഈ മാസം 13ന് കല്‍പറ്റ സിസിഎഫ് ജില്ലാകമ്മിറ്റിഓഫീസില്‍ ജില്ലയിലെ സമാനസ്വഭാവമുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം നടത്തും. യോഗത്തില്‍ മതസാമൂഹികരാഷ്ട്രീയരംഗത്തേ പ്രമുഖ വ്യക്തിത്തങ്ങള്‍ പങ്കെടുക്കും. ജില്ലയിലെ റബ്ബര്‍കൃഷി നിരോധിക്കുന്നതിനുമുന്‍പ് ശാസ്ത്രീയമായ പഠനം നടത്തണമെന്നും അതിനായി കാര്‍ഷിക,ഭൗമശാസ്ത്രമേഖലകളിലെ വിദ്ഗ്തരുടെ സമിതിയെ നിയമിക്കണമെന്നും യോഗം സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. പരിസ്ഥിതിപ്രശ്‌നങ്ങളുടെ പേരില്‍ ഏതെങ്കിലും സാഹചര്യത്തില്‍ റബ്ബര്‍ കൃഷി നിരോധിക്കേണ്ടിവന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആവശ്യമായനഷ്ടപരിഹാരമോ തൊഴിലധിഷ്ടിത പുനരധിവാസ പാക്കേജ് നടപ്പിലാക്കണം.

കേരളത്തിലെ യാത്രാറോഡുകള്‍ മുഴുവനും തകര്‍ന്നു തരിപ്പണമായ സാഹചര്യത്തില്‍ നിസ്സാര തെറ്റുകള്‍ക്ക് വഹന ഉടമകള്‍ക്ക് ഭീമമായ പിഴചുമത്തുന്നത് അംഗീകരിക്കാനാവില്ല.സര്‍ക്കാരിന്റെ വരുമാനസ്രോതസായി വാഹനപിഴയെ കാണുന്നത് ആധുനീക കാലഘട്ടത്തിലെ സര്‍ക്കാരുകള്‍ക്ക് ചേര്‍ന്നതല്ല.അതിനാല്‍ ഈ തീരുമാനം കേരളത്തില്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്നും യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടരി ജോസ് താഴത്തേല്‍, ട്രഷറര്‍ കെ.കെ.ജേക്കബ്,സെക്രട്ടറി ലോറന്‍സ് കല്ലോടി, മേഴ്‌സി ദേവസ്യ, ജോണ്‍സണ്‍, ജേക്കബ് കുന്നുംപുറം, ഷിബുമാവേലിക്കുന്നേല്‍, മൈക്കിള്‍, റോബിന്‍സണ്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »