Faith And Reason

ധന്യ നിമിഷങ്ങള്‍ക്കു നേരിട്ടു സാക്ഷ്യം വഹിക്കാന്‍ എത്തിയത് ആയിരത്തോളം മലയാളികള്‍

സ്വന്തം ലേഖകന്‍ 13-10-2019 - Sunday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനിലെത്തിയത് ആയിരത്തോളം മലയാളികള്‍. അതീവ സന്തോഷത്തില്‍ പേപ്പല്‍ പതാകകള്‍ക്കൊപ്പം ഭാരതത്തിന്റെ തിവര്‍ണ്ണ പതാകകളും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകള്‍ക്കിടെ പാറിപ്പറത്തിയത് അനേകരെ ആവേശഭരിതരാക്കി. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചടങ്ങില്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരിന്നു. മദര്‍ മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തെ മലയാളികളടക്കമുള്ള വിശ്വാസി സഹസ്രങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. മാര്‍പാപ്പ പ്രഖ്യാപനം നടത്തുമ്പോള്‍ പതാക ഉയര്‍ത്തിവീശിയും വിശുദ്ധയുടെ ചിത്രങ്ങളും കട്ടൌട്ടും ഉയര്‍ത്തിപിടിച്ചുമാണ് വിശ്വാസി സമൂഹം തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്.

മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്കിടെ ഇക്വഡോറില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി സന്യാസിനി സിസ്റ്റര്‍ ധന്യതെരേസയും വിശ്വാസികളുടെ പ്രാര്‍ത്ഥന ചൊല്ലി. മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗ ശാന്തിലഭിച്ച ക്രിസ്റ്റഫര്‍ ജോഷി ചൂണ്ടയില്‍ കാഴ്ചവയ്പ് പ്രദക്ഷിണത്തില്‍ വെള്ളവും വീഞ്ഞും വഹിച്ചു. മാര്‍പാപ്പ സമര്‍പ്പണവസ്തു ഏറ്റുവാങ്ങി. ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ പ്രതിനിധികളായി സിസ്റ്റര്‍ സെലിനും മറ്റ് സന്യാസിനികളും ക്രിസ്റ്റഫറിനൊപ്പം ഉണ്ടായിരിന്നു. സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രന്മാരും നിരവധി മലയാളി വൈദികരും ചടങ്ങില്‍ ഭാഗഭാക്കായി. ഭാരതത്തിന്റെ മെത്രാന്‍ സമിതി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും ചടങ്ങില്‍ സംബന്ധിക്കാന്‍ വത്തിക്കാനില്‍ എത്തിയിരിന്നു.

Posted by Pravachaka Sabdam on 

Related Articles »