Youth Zone - 2024

80:20 അനുപാതം ന്യൂനപക്ഷ ക്ഷേമ വകുപ്പ് യാതൊരു പഠനവും നടത്താതെയെന്നു വിവരാവകാശ രേഖ

സ്വന്തം ലേഖകന്‍ 19-10-2019 - Saturday

തിരുവനന്തപുരം: ന്യൂനപക്ഷ മതവിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ നടക്കുന്ന അനീതിയെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 80:20 എന്ന അനുപാതത്തിൽ - 80% ന്യൂനപക്ഷ സ്കോളർഷിപ്പുകൾ മുസ്ലിം സമുദായങ്ങൾക്കും 20% മറ്റു എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കൂടി വീതംവെച്ച് നൽകുന്നതു സംബന്ധിച്ചു ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് യാതൊരു പഠനവും നടത്തിയിട്ടില്ല എന്ന് സമ്മതിക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെഎല്‍സിഎ ജനറല്‍ സെക്രട്ടറിയും ഷെറി ലീഗല്‍ അസോസിയേറ്റ്സിന്റെ അധ്യക്ഷനുമായ അഡ്വ. ഷെറി ജെ തോമസ്, അനുപാതത്തെ സംബന്ധിച്ചു പഠനം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് അധികൃതരുടെ വിശദീകരണം.

22/02/2011-ലെ പൊതു ഭരണ വകുപ്പ്-ന്യൂനപക്ഷ വിഭാഗം നിര്‍ദ്ദേശ പ്രകാരമാണ് 80:20 അനുപാതത്തില്‍ അനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും ഈ വിഷയത്തില്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് യാതൊരു പഠനവും നടത്തിയിട്ടില്ലായെന്നും വിവരാവകാശ രേഖ തെളിയിക്കുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ സംസ്ഥാനത്തെ ക്രൈസ്തവരെ അവഗണിക്കുന്നെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചില വിഭാഗങ്ങളുടെ മാത്രം ക്ഷേമവകുപ്പായാണു പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ടു നാളുകളായി. പ്രഫ. മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, മദര്‍ തെരേസ സ്കോളര്‍ഷിപ്പ് തുടങ്ങീ എല്ലാ സ്കോളര്‍ഷിപ്പുകളിലും മറ്റ് സഹായ പദ്ധതികളിലും ഒരു വിഭാഗത്തെ മാത്രം പരിഗണിച്ചുകൊണ്ട് മറ്റ് ന്യൂനപക്ഷങ്ങളെ തഴയുന്ന കമ്മീഷന്‍ നിലപാടിനെതിരെ അടുത്ത നാളുകളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിന്നു.

ഒരു വിഭാഗത്തെ പ്രത്യേകം പരിഗണിച്ചു വന്‍തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും മറ്റു വിഭാഗങ്ങള്‍ക്കു പേരിനു മാത്രം അനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതു സാമാന്യനീതിക്കു നിരക്കുന്നതല്ലായെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വിവിധ ജില്ലകളില്‍ നടത്തിയ സിറ്റിംഗുകളില്‍ ക്രൈസ്തവ സംഘടനകള്‍ അടക്കം പങ്കെടുത്തു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലനില്‍ക്കുന്ന കടുത്ത അനീതി കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പും സര്‍ക്കാരും തയാറാകണമെന്നും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നുമാണ് വിശ്വാസികളുടെ ആവശ്യം. അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ സമരത്തിന് നീങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

More Archives >>

Page 1 of 7