Youth Zone - 2024

അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ പ്രാർത്ഥന ഉയർത്തി സ്‌കൂൾ വിദ്യാര്‍ത്ഥികൾ

സ്വന്തം ലേഖകൻ 04-11-2019 - Monday

വോഴ്സെസ്റ്റര്‍: അമ്മയുടെ ഉദരത്തില്‍വെച്ചു തന്നെ കുരുന്നുജീവനുകളെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യയെന്ന അരുംകൊലക്കെതിരെ പ്രാർത്ഥന ഉയർത്തി സ്‌കൂൾ വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം. മസാച്ചുസെറ്റ്സിലെ വോഴ്സെസ്റ്റര്‍ നഗരത്തിലെ സ്റ്റില്‍റിവറിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സ്കൂളിലെ ഏതാണ്ട് അറുപതോളം വരുന്ന വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച പ്ലസന്റ് സ്ട്രീറ്റിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ് ലീഗ് ഓഫ് മസാച്ചുസെറ്റ്സ് കേന്ദ്രത്തിന് പുറത്ത് പ്രാര്‍ത്ഥനയുമായി പ്രതിഷേധിച്ചത്. പ്രോലൈഫ് സംഘടനയായ ‘40 ഡെയ്സ് ഫോർ ലൈഫ്’ ന്റെ അന്താരാഷ്ട്ര പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പ്രാർത്ഥന.

ചിലര്‍ തങ്ങളുടെ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും പരിപാടി വന്‍ വിജയമായിരുന്നുവെന്ന്‍ സ്കൂളിലെ സെന്റ്‌ ജോണ്‍ ദി ബാപ്റ്റിസ്റ്റ് പ്രോലൈഫ് ലീഗ് പ്രസിഡന്റ് മാര്‍ഗരറ്റ് ഡഫി പറഞ്ഞു.  കത്തോലിക്കരെന്ന നിലയില്‍ ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ഓരോ ജീവനും വിശുദ്ധമാണെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. അതിനാൽ ആ വിശ്വാസത്തിനു സാക്ഷികളാകുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നു. കുരുന്നു ജീവനുകളോടും, പ്രത്യേകിച്ച് യുവതികളായ അമ്മമാരോടുമുള്ള തങ്ങളുടെ കരുതലും, സ്നേഹവും ജനങ്ങളെ ബോധ്യപ്പെടുത്തുവാനും തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഡഫി കൂട്ടിച്ചേര്‍ത്തു.

ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാനുള്ള ശബ്ദമില്ലാത്തതിനാല്‍, തങ്ങളാണ് അവരുടെ ശബ്ദമെന്നു ലീഗിന്റെ വൈസ് പ്രസിഡന്റായ മരിയ കാമറാഡോ പറഞ്ഞു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സ്കൂള്‍ ഈ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുവരികയാണെന്ന് സ്കൂളിലെ അദ്ധ്യാപകനായ ബ്രദര്‍ പാട്രിക് ജോസഫ് പ്രസ്താവിച്ചു. 

പ്രാര്‍ത്ഥനയും ഉപവാസവും വഴി അബോര്‍ഷന്‍ എന്ന മാരകപാപം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയാണ് ജീവനു വേണ്ടി 40 ദിനങ്ങള്‍ (40 ഡെയ്സ് ഫോര്‍ ലൈഫ്). അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് മുന്നില്‍ സമധാനപരമായ മുഴുദിന പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയാണ് പ്രചാരണപരിപാടിയുടെ പ്രവര്‍ത്തന രീതി.

2004-ൽ പ്രവർത്തനം ആരംഭിച്ച 40 ഡെയ്സ് ഫോര്‍ ലൈഫ് ആഗോള തലത്തിൽ അറുപതിലധികം രാജ്യങ്ങളിൽ ഗർഭഛിദ്ര വിരുദ്ധ ക്യാംപെയിൻ നടത്തിയിട്ടുണ്ട്. 2019-ൽ ഇതുവരെ മാത്രം പത്തു ലക്ഷത്തോളം ആളുകൾ ഈ പ്രോലൈഫ് ക്യാംപെയിനിൽ ഭാഗഭാക്കായി.


Related Articles »