Faith And Reason - 2024

മരണത്തിനു മുന്നില്‍ പകച്ചുപോകുമ്പോള്‍ കുരിശിലെ ക്രിസ്തുവിനെ ഓര്‍മ്മിക്കാം: ആതുര ശുശ്രൂഷകരോട് പാപ്പ

സ്വന്തം ലേഖകന്‍ 23-11-2019 - Saturday

ബാങ്കോക്ക്: രോഗപീഡകള്‍ക്കും, മാനുഷിക വേദനകള്‍ക്കും മരണത്തിനും മുന്നില്‍ നാം പകച്ചുപോകുമ്പോള്‍ അപ്പോഴെല്ലാം കുരിശിലെ ക്രിസ്തുവിനെ ഓര്‍മ്മിക്കാമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ബാങ്കോക്കിലെ വിശുദ്ധ ലൂയിസിന്‍റെ നാമത്തിലുള്ള ആശുപത്രിയിലെ രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. രോഗങ്ങളിലും വേദനയുടെ നിമിഷങ്ങളിലും ക്രിസ്തുവിന്‍റെ കുരിശിനോടു ചേര്‍ന്നു നില്ക്കുന്നവര്‍ക്ക് അവരുടെ ബലഹീനതകളിലും മുറിവുകളിലും അവിടുത്തെ കുരിശിന്‍റെ ശക്തി ലഭിക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

അവിടുന്നു തന്‍റെ പീഡകളില്‍ അവഹേളിതനായെങ്കിലും ഒളിച്ചിരുന്നില്ല, ഒഴിഞ്ഞു മാറിയില്ല. അവിടുന്ന് മനുഷ്യരെപ്പോലെ, മനുഷ്യരുടെ കൂടെ, മനുഷ്യരുടെ മുന്നില്‍ നിന്ദനവും, പീഡനങ്ങളും, വേദനയും മരണത്തോളം ഓരോ നിമിഷവും സഹിച്ചു. നമ്മുടെയും വേദനകളില്‍ കന്യകാനാഥയുടെ കാരുണ്യകടാക്ഷത്തിനായി പ്രാര്‍ത്ഥിക്കാം.

തന്‍റെ സംരക്ഷണത്തിന്‍റ പുറംകുപ്പായം കാരുണ്യത്തി‍ന്‍റെ അമ്മ നമ്മുടെമേല്‍ വിരിയിക്കട്ടെ. രോഗികളെയും പരിചാരകരെയും അവരുടെ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പ അവസാനമായി ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്. അതേസമയം തായ്ലന്റിലെ ത്രിദിന സന്ദര്‍ശനത്തിന് ശേഷം പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ഇന്ന്‍ ആരംഭമായി.


Related Articles »