Daily Saints.

April 24: സിഗ്മാരിങ്ങെനിലെ വിശുദ്ധ ഫിഡെലിസ്

സ്വന്തം ലേഖകന്‍ 24-04-2023 - Monday

1577-ല്‍ ജെര്‍മ്മനിയിലെ സിഗ്മാരിങ്ങെനിലാണ് വിശുദ്ധ ഫിഡെലിസ് ജനിച്ചത്. ജോണ്‍ റേ ആയിരുന്നു വിശുദ്ധന്റെ പിതാവ്. സ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രീബോര്‍ഗ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍, തത്വശാസ്ത്ര അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്തിരിന്ന വിശുദ്ധന്‍ അധികം വൈകാതെ നിയമത്തില്‍ ഡോക്ടറേറ്റ് എടുക്കുകയും ചെയ്തു. ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരിന്നെങ്കിലും കീറിയ ഒരു രോമകുപ്പായമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. വിശുദ്ധന്റെ വിനയവും, ദയയും, വിശുദ്ധിയും പരിചയപ്പെട്ടിരുന്നവരെയെല്ലാം ഏറെ ആകര്‍ഷിക്കുന്ന ഘടകങ്ങളായിരുന്നു. 1604-ല്‍ തന്റെ മൂന്ന് യുവ സുഹൃത്തുക്കള്‍ക്കു ഒപ്പം യൂറോപ്പിന്റെ പ്രധാന ഭാഗങ്ങള്‍ സന്ദര്‍ശിക്കുവാനായുള്ള യാത്രയില്‍ വിശുദ്ധനും പങ്കാളിയായി. ഈ യാത്രാ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയും സന്ദര്‍ശിക്കുന്ന എല്ലാ പട്ടണങ്ങളിലെ ആശുപത്രികളും, ദേവാലയങ്ങളും സന്ദര്‍ശിക്കുന്ന പതിവും വിശുദ്ധനുണ്ടായിരുന്നു. മണിക്കൂറുകളോളം അള്‍ത്താരക്ക് മുന്നില്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹം ഏറെ സന്തോഷം കണ്ടെത്തിയിരിന്നു.

ഇതിനു ശേഷം വിശുദ്ധന്‍, അല്‍സേസിലെ കോള്‍മാറില്‍ അഭിഭാഷകവൃത്തിയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു. നീതിയും, നന്മയുമായിരുന്നു വിശുദ്ധന്റെ പ്രവര്‍ത്തികളുടെ ആധാരം. പാവപ്പെട്ടവരുടെ അഭിഭാഷകന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരിന്നത്. തന്റെ ജോലിയില്‍ പാപത്തിന്റെ സ്വാധീനം വളരെ വലുതായിരിന്നതിന്നാല്‍ വിശുദ്ധന്‍ അതുപേക്ഷിച്ച് കപ്പൂച്ചിന്‍ ഫ്രിയാര്‍സിന്റെ സഭയില്‍ ചേരുവാന്‍ തീരുമാനിച്ചു.

1612-ല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനം വിശുദ്ധന്‍ ഫ്രിബോര്‍ഗിലെ ആശ്രമത്തില്‍ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുകയും, പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. സന്യാസ ജീവിതത്തില്‍ പ്രത്യേകമാം വിധം അദ്ദേഹം സന്തോഷം കണ്ടെത്തി. തനിക്കുണ്ടാവുന്ന പ്രലോഭനങ്ങളെ വിശുദ്ധന്‍ തന്റെ മേലധികാരിയുമായി പങ്ക് വെക്കുകയും, അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അനുസരിച്ച് കൊണ്ട് പ്രലോഭനങ്ങളെ കീഴടക്കുകയും ചെയ്തു. ഇതിനിടെ തനിക്ക് ലഭിച്ച പൈതൃകസ്വത്ത്‌ മുഴുവനും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി രൂപീകരിച്ചിട്ടുള്ള ഫണ്ടിലേക്ക് ദാനം ചെയ്തു. കൂടാതെ അവര്‍ക്ക്‌ തന്റെ ലൈബ്രറിയും വിശുദ്ധന്‍ നല്‍കി. ശേഷിച്ച തുക പാവങ്ങള്‍ക്ക്‌ ദാനം ചെയ്തു. തുടര്‍ച്ചയായ പ്രാര്‍ത്ഥനയും ഉപവാസവും ജാഗരണ പ്രാര്‍ത്ഥനകളും അദ്ദേഹത്തെ കൂടുതല്‍ ബലപ്പെടുത്തി.

വളരെ പെട്ടെന്ന്‍ തന്നെ വിശുദ്ധന്‍ തന്റെ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെല്‍റ്റ്കിര്‍ച്ചെന്‍ ആശ്രമത്തിലെ മേലധികാരിയായി വിശുദ്ധന്‍ നിയമിതനായി. ആ നഗരവും പരിസര പ്രദേശങ്ങളും, വിശുദ്ധന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ വഴി പൂര്‍ണ്ണമായും നവീകരിക്കപ്പെടുകയും നിരവധി മതവിരുദ്ധവാദികള്‍ മാനസാന്തരപ്പെട്ട് വിശ്വാസത്തിലേക്ക് വരികയും ചെയ്തു.

അധികം താമസിയാതെ കാല്‍വിനിസ്റ്റുകളെ മതപരിവര്‍ത്തനം ചെയ്യുന്നതിനായി വിശുദ്ധന്‍ ഗ്രിസണ്‍സിലേക്ക് അയക്കപ്പെട്ടു. സഭയിലെ 8 പുരോഹിതന്‍മാരും വിശുദ്ധനെ സഹായിക്കുന്നതിനായി വിശുദ്ധന്റെ കൂടെ ഉണ്ടായിരുന്നു. വിശുദ്ധന്റെ ശ്രമങ്ങളില്‍ ആ പ്രദേശത്തെ കാല്‍വിനിസ്റ്റുകള്‍ രോഷാകുലരായി അദ്ദേഹത്തെ വധിക്കുവാനുള്ള പദ്ധതിയിട്ടു. എന്നാല്‍ വിശുദ്ധന്‍ ഒരു രക്തസാക്ഷിയാകുന്നതിന് സന്നദ്ധനായിട്ടായിരുന്നു അവിടേക്ക്‌ പോയത്‌.

റാല്‍ഫ് ഡി സാലിസ് എന്ന മാന്യനായ കാല്‍വിസ്റ്റ് ആയിരുന്നു ആദ്യം വിശ്വാസത്തിലേക്ക് വന്നത്. 1622-ലെ വെളിപാട് തിരുനാള്‍ ദിനം ഗ്രിസണ്‍സിലെ പ്രെറ്റിഗൌട്ട് എന്ന ചെറിയ ജില്ലയിലേക്ക്‌ കൂടി അവരുടെ പ്രേഷിത ദൗത്യം വ്യാപിപ്പിച്ചു. ക്രമേണ നിരവധി ആളുകള്‍ വിശ്വാസമാര്‍ഗ്ഗത്തിലേക്ക്‌ വന്നു. അധികം വൈകാതെ ഗ്രൂച്ചില്‍ നിന്നും വിശുദ്ധന്‍ സെവിസിലേക്കാണ് പോയത്‌. അവിടത്തെ കത്തോലിക്കരോടു തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ വിശുദ്ധന്‍ ആഹ്വാനം ചെയ്തു. അവിടത്തെ ദേവാലയത്തില്‍ വെച്ച് ഒരു കാല്‍വിനിസ്റ്റ് വിശുദ്ധനു നേരെ വെടിയുതിര്‍ക്കുകയും അദേഹത്തെ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്യുകയുണ്ടായി.

തിരിച്ച് ഗ്രൂച്ചിലേക്ക് വരുന്ന വഴി, ഏതാണ്ട് 20 ഓളം കാല്‍വിനിസ്റ്റുകള്‍ വിശുദ്ധന്റെ മാര്‍ഗ്ഗം തടഞ്ഞുകൊണ്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി അവരുടെ കൂടെ ചേരുവാന്‍ ആവശ്യപ്പെട്ടു. യാതൊരു ഭയവും കൂടാതെ വിശുദ്ധന്‍ അവരുടെ ആവശ്യം നിഷേധിച്ചു. തുടര്‍ന്ന് അവരിലൊരാള്‍ തന്റെ വാളിന്റെ പുറകുവശം കൊണ്ട് വിശുദ്ധന്റെ തലക്കടിച്ചു. നിലത്ത് വീണ വിശുദ്ധന്‍ രണ്ടുകയ്യും വിരിച്ചു പിടിച്ചു മുട്ടിന്മേല്‍ നിന്ന് അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്.

മറ്റൊരു അടി വിശുദ്ധന്റെ തലയോട് തകര്‍ത്തു. ഇതുകൊണ്ടും തൃപ്തി വരാത്ത ശത്രുക്കള്‍ നിരവധി തവണ വിശുദ്ധനെ വളരെക്രൂരമായി മര്‍ദ്ദിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഒരു കത്തോലിക്കാ സ്ത്രീ സമീപത്ത് ഒളിച്ചു നില്‍പ്പുണ്ടായിരുന്നു. ഭടന്മാര്‍ പോയതിനു ശേഷം, അദ്ദേഹത്തിന്റെ സമീപത്തെത്തി നോക്കിയ ആ സ്ത്രീ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തിയ കണ്ണുകളുമായി മരിച്ചു കിടക്കുന്ന വിശുദ്ധനെയാണ് കണ്ടത്‌.

1622-ല്‍ തന്റെ 45-മത്തെ വയസ്സിലാണ് വിശുദ്ധന്‍ മരണമടഞ്ഞത്. അടുത്ത ദിവസം തന്നെ കത്തോലിക്കര്‍ വിശുദ്ധനെ അടക്കം ചെയ്തു. അത്ഭുതകരമായി 6 മാസത്തിനുശേഷവും വിശുദ്ധന്റെ ശരീരം അഴിയാതിരിക്കുന്നതായി അവര്‍ കണ്ടു. എന്നാല്‍ ഇടത്‌ കരവും, തലയും വേര്‍പ്പെട്ട നിലയിലായിരുന്നു. ഇവ രണ്ടു പെട്ടികളിലാക്കി കൊയറിലെ കത്രീഡലിലേക്ക് മാറ്റി. അവശേഷിക്കുന്നവ വെല്‍റ്റ്കിര്‍ച്ചെനിലെ കപ്പൂച്ചിന്‍ ദേവാലയത്തിലേക്ക്‌ മാറ്റി.

1729 - ല്‍ ഫിഡെലിസിനെ ബെനഡിക്ട് പതിമൂന്നാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അധികം വൈകാതെ വിശുദ്ധന്റെ പേരിലുള്ള മറ്റ് അത്ഭുതങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയും, തുടര്‍ന്ന് 1746-ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ ഫിഡെലിസിനെ വിശുദ്ധനാക്കികൊണ്ടുള്ള പ്രഖ്യാപനം പുറത്തിറക്കി. വിശുദ്ധന്റെ നാമം റോമന്‍ രക്തസാക്ഷി പട്ടികയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 24 നാണ് വിശുദ്ധന്റെ തിരുനാള്‍ ദിനമായി ആഘോഷിക്കുന്നത്.

ഇതര വിശുദ്ധര്‍

1. ലിയോണ്‍സിലെ അലക്സാണ്ടറും കൂട്ടരും

2. ഫ്രാന്‍സിലെ ഔത്തായില്‍

3. റീംസിലെ ബോവ്

4. ഡോഡ

5. ബ്ലോയിസിലെ ദയോദാത്തൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »