Life In Christ

കൂടുതൽ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് പ്രഥമ പരിഗണന: പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് വ്ലാഡിമിർ പുടിൻ

സ്വന്തം ലേഖകന്‍ 20-01-2020 - Monday

മോസ്കോ: ലോക രാജ്യങ്ങള്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് ജനന നിരക്ക് കുറയ്ക്കുവാന്‍ ശ്രമം നടത്തുമ്പോള്‍ പ്രോലൈഫ് നിലപാട് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. രാജ്യത്ത് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിന് പ്രഥമപരിഗണന നൽകുമെന്ന് റഷ്യൻ നിയമനിർമ്മാണ സഭയായ ഫെഡറൽ അസംബ്ലിയില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഫെഡറൽ അസംബ്ലി അംഗങ്ങളോട്, പുടിൻ നടത്തിയ പ്രസംഗത്തിന്റെ ഏറിയ പങ്ക് സമയവും ജനസംഖ്യ വർദ്ധനവിന്റെ ആവശ്യകതയിൽ ഊന്നിയുളളതായിരുന്നു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ എത്രമാത്രം കുട്ടികൾ രാജ്യത്ത് ജനിക്കുമെന്നതിനെയും, ആ കുഞ്ഞുങ്ങള്‍ തെരഞ്ഞെടുക്കുന്ന മൂല്യങ്ങളുമായിരിക്കും രാജ്യത്തിന്റെ ഭൂതവും, ഭാവിയും നിർണയിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുടങ്ങിയ ഏതാനും നടപടികൾ ജനസംഖ്യ വർദ്ധനവിന് കാരണമായെന്നും, അതിനാലാണ് ഇപ്പോൾ സ്കൂളുകളിൽ കൂടുതൽ കുട്ടികളുള്ളതന്നും പുടിൻ പറഞ്ഞു. ജനസംഖ്യയെന്നത് രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കേവലം ഒരു വിഷയം മാത്രമല്ല, മറിച്ചു സർക്കാരിന്റെ എല്ലാ നയപരിപാടികളും ജനസംഖ്യ വർദ്ധനവിന് പ്രാധാന്യം നൽകുന്ന രീതിയിൽ രൂപപ്പെടുത്തണം. വർഷങ്ങൾക്ക് മുമ്പ് നടപ്പാക്കിയ ചില പദ്ധതികൾ ഫലം ചൂടിയിട്ടുണ്ടെങ്കിലും, തൊണ്ണൂറുകളിൽ ജനിച്ച വളരെ കുറച്ച് ശതമാനം പേർ മാത്രമേ കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുള്ളൂ. ഇത് ജനസംഖ്യ വീണ്ടും താഴേക്ക് പോകുന്ന ഒരു സ്ഥിതി സംജാതമാക്കിയിരിക്കുകയാണ്.

2019ലെ ജനനനിരക്ക് 1.5 ശതമാനമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് പ്രസ്തുത ജനന നിരക്ക് കൂടുതലാണെങ്കിലും, അതു കൊണ്ട് തൃപ്തരാകരുത്. എണ്ണത്തിൽ സ്ഥിരത വരണമെങ്കിൽ 2.1 ശതമാനത്തിലേക്കെങ്കിലും ജനനനിരക്ക് വർദ്ധിപ്പിക്കണം. കുടുംബങ്ങളെ ശാക്തീകരിച്ചാൽ മാത്രമേ രാജ്യത്തിന് വളരാനും, വിജയിക്കാനും സാധിക്കുകയുള്ളൂവെന്നും റഷ്യന്‍ പ്രസിഡന്‍റ് ഓര്‍മ്മിപ്പിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗമായ പുടിന്‍ ശക്തമായ ക്രൈസ്തവ വിശ്വാസത്തിന് ഉടമയാണ്. ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അദ്ദേഹം സ്വവര്‍ഗ്ഗ വിവാഹത്തെ പരസ്യമായി തള്ളിപറഞ്ഞത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.

blue->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »