Youth Zone - 2024

'ക്രിസ്തു നീണാള്‍ വാഴട്ടെ': 8000 അടി ഉയരത്തില്‍ അരലക്ഷം യുവജനങ്ങളുടെ തീര്‍ത്ഥാടനം

സ്വന്തം ലേഖകന്‍ 30-01-2020 - Thursday

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഗുവാനജുവാറ്റോ സംസ്ഥാനത്ത് സമുദ്രനിരപ്പില്‍ നിന്നും എണ്ണായിരം അടി ഉയരത്തില്‍ കുബിലെറ്റെ പര്‍വ്വതത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ “ക്രൈസ്റ്റ് ദി കിംഗ്” രൂപം ഉള്‍പ്പെടുന്ന ദേവാലയത്തിലേക്കുള്ള ഇക്കൊല്ലത്തെ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നത് അരലക്ഷം യുവതീയുവാക്കള്‍. വിശ്വാസ മൂല്യങ്ങളുടെ സംരക്ഷകരാകുവാനുമുള്ള മെക്സിക്കന്‍ യുവത്വത്തിന്റെ ആവേശ പ്രകടനമായിരുന്നു ജനുവരി 25 ശനിയാഴ്ച നടന്ന തീര്‍ത്ഥാടനമെന്നു സംഘാടകര്‍ ‘വിറ്റ്‌നസ് ആന്‍ഡ്‌ ഹോപ്‌ മൂവ്മെന്റ്’ പ്രസ്താവനയില്‍ കുറിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായത്.

1950-ലാണ് ക്രിസ്റ്റേറോ യുദ്ധത്തില്‍ (1926-1929) രക്തസാക്ഷിയായവരുടെ ആദരണാര്‍ത്ഥം കുബിലെറ്റെ പര്‍വ്വതത്തില്‍ ‘ക്രൈസ്റ്റ് ദി കിംഗ്’ രൂപം സ്ഥാപിക്കുന്നത്. 65 അടി ഉയരമുള്ള ഈ രൂപത്തിന്റെ ഭാരം 80 ടണ്ണാണ്. ലോകത്തെ ഏറ്റവും വലിയ വെങ്കല ക്രിസ്തു രൂപമാണിത്. രൂപത്തിനടിയിലുള്ള ചാപ്പലും പാതിനായിരങ്ങളുടെ സാന്ത്വന കേന്ദ്രമാണ്. 1928-ല്‍ മെക്സിക്കന്‍ പ്രസിഡന്റ് പ്ലൂട്ടാര്‍ക്കോ ഏലിയാസ് കാല്ലെസ് ഡൈനാമിറ്റ് കൊണ്ട് തകര്‍ത്ത ക്രിസ്തുവിന്റെ ചെറിയ രൂപം നിലനിന്നിരുന്ന അതേസ്ഥലത്ത് തന്നെയാണ് പുതിയ രൂപം പണികഴിപ്പിച്ചിരിക്കുന്നത്. 2012-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഈ സ്മാരകം സന്ദര്‍ശിച്ചിരുന്നു.

ക്രിസ്തുരാജനോടുള്ള ഭക്തിക്ക് മെക്സിക്കന്‍ ചരിത്രത്തില്‍ വളരെയേറെ പ്രാധ്യാന്യമുണ്ട്. മെക്സിക്കന്‍ ചെറുത്തുനില്‍പ്പിന്റെ ഒരു അടയാളമായാണ് ക്രിസ്തു രാജനെ രാജ്യത്തെ വിശ്വാസികള്‍ നോക്കിക്കാണുന്നത്. 1920-ല്‍ പ്രസിഡന്റ് പ്ലൂട്ടാര്‍ക്കോ ഏലിയാസ് കാല്ലെസ് നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സഭയെ അടിച്ചമര്‍ത്തുവാന്‍ ശ്രമിക്കുകയും, സന്യാസ സഭകള്‍ക്കും, പൊതു ആരാധനക്കും, പുരോഹിതര്‍ക്കും വിലക്കേര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ ഇതിനെതിരെ ക്രിസ്റ്റേറോ യുദ്ധത്തില്‍ മുഴങ്ങിയ “വിവാ ക്രിസ്റ്റോ റേ” (ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ) എന്ന മുദ്രാവാക്യം മെക്സിക്കന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി നിലകൊള്ളുന്നു. 1914-ലാണ് മെക്സിക്കോയെ ആദ്യമായി ക്രിസ്തുരാജന് സമര്‍പ്പിക്കുന്നത്. 1924-ലും 2013-ലും പുനര്‍സമര്‍പ്പണം നടത്തി.

മെക്സിക്കോയിലെ അല്‍മേനികളുടെ മധ്യസ്ഥനായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട വാഴ്ത്തപ്പെട്ട അനാക്ലേറ്റോ ഗോണ്‍സാലസ് ഫ്ലോര്‍സിന്റെ സ്മരണകളുമായിട്ടാണ് യുവജനങ്ങള്‍ ഇത്തവണത്തെ ക്രിസ്തുരാജന്റെ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത്. തന്റെ വിശ്വാസത്തിനും, രാജ്യത്തിനും വേണ്ടി ജീവന്‍ ബലികഴിച്ചയാളാണ് വാഴ്ത്തപ്പെട്ട അനാക്ലേറ്റോ ഗോണ്‍സാലസ് ഫ്ലോര്‍സ്. 1927-ല്‍ സര്‍ക്കാര്‍ സൈന്യം അദ്ദേഹത്തെ പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. മെക്സിക്കന്‍ ജനതയുടെ അമ്മയും, മാധ്യസ്ഥയുമായ ഗ്വാഡലൂപെ മാതാവിന് തങ്ങളുടെ ശ്രമങ്ങളെ സമര്‍പ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ തീര്‍ത്ഥാടനമെന്നും സംഘാടകര്‍ വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »