India - 2024

ഇത് ഈശോയുമായുള്ള സൗഹൃദം വളര്‍ത്തിയെടുക്കാനുള്ള അവസരം: വൈദികരോട് മാര്‍ ജോസഫ്‌ പെരുന്തോട്ടം

26-03-2020 - Thursday

ചങ്ങനാശ്ശേരി: ദേവാലയങ്ങളിൽ ഏകരായി ഇടവകജനത്തിനായി പ്രാർത്ഥിക്കുന്ന തന്റെ വൈദികര്‍ക്ക് സന്ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത മെത്രാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്‌ പെരുന്തോട്ടം. ജനങ്ങളോടൊപ്പം ആയിരിക്കുന്ന വൈദികര്‍ ജനങ്ങളില്‍ നിന്നുമകന്ന് ഒറ്റയ്ക്ക് ഇടവകകളിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈശോയുമായുള്ള സൗഹൃദം വളര്‍ത്തിയെടുക്കുവാന്‍ നല്ലൊരു അവസരമാണെന്ന്‍ ആര്‍ച്ച്ബിഷപ്പ് വീഡിയോ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു.

ജനങ്ങളോടൊപ്പം ആയിരിക്കുന്ന വൈദികര്‍ ജനങ്ങളില്‍ നിന്നുമകന്ന് ഒറ്റയ്ക്ക് ഇടവകകളിലായിരിക്കുന്ന ഒരു സാഹചര്യമാണല്ലോ നിലവിലുള്ളത്. അത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും നിങ്ങള്‍ ഒറ്റയ്ക്കല്ല. സ്വതന്ത്രമായി ദൈവത്തോട് സംസാരിക്കുക. നിങ്ങളോട് നിരന്തരം സംസാരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം നമ്മോടുകൂടെ നിരന്തരം ഉണ്ടെന്ന കാര്യം ഓര്‍ക്കുക. ഈശോയുമായുള്ള ആ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുവാന്‍ ഇത് നല്ലൊരു അവസരമാണ്. നിശബ്ദത പാലിക്കുക എന്നുള്ളത് പലര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്.

എങ്കിലും ഏകനായിരിക്കുമ്പോഴാണ് നിത്യതയുടെ ആനന്ദം നമുക്ക് അനുഭവിക്കുവാന്‍ സാധിക്കുക. ഈ നോമ്പുകാലത്ത് ആന്തരികമായ ഒരു നിശബ്ദത നാം പാലിക്കേണ്ടതുണ്ടെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആളുകള്‍ ഏറെ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. പരസ്പരം ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യം. പലതരത്തിലുള്ള പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നുണ്ട്. ഈ അവസ്ഥ ദീര്‍ഘിക്കുകയാണെങ്കില്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകാം. ഈ അവസരത്തില്‍ ദൈവജനത്തിനായി മധ്യസ്ഥം മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ വൈദികനും.

അതാണ്‌ പൗരോഹിത്യം. അതുകൊണ്ട് ഈ അവസരം പാഴായിപ്പോകുന്നല്ലോയെന്ന് ആരും ചിന്തിക്കരുത്. ചിന്തിക്കാനും ധ്യനിക്കാനും ഈ അവസരം പരമാവധി ഉപയോഗിക്കുക. ഇടവകകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാകുവാനും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കുവാനും ശ്രമിക്കുക. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഓരോ നിര്‍ദ്ദേശങ്ങളും പാലിക്കുവാന്‍ ശ്രമിക്കുക. ഒറ്റയ്ക്കായിരുന്നുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ജനങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക. ഇടവകയില്‍ ആര്‍ക്കെങ്കിലും പ്രത്യേകമായ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ രൂപതാകേന്ദ്രത്തില്‍ നിന്നും സഹായം ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »