Social Media - 2024

സുജാത ചേച്ചി നല്‍കിയ 100 രൂപ: വൈദികന്റെ വൈറല്‍ കുറിപ്പ്

ഫാ. ജെൻസൺ ലാസലെറ്റ് 16-05-2020 - Saturday

1993ലാണ് ഞാൻ സെമിനാരിയിൽ ചേരുന്നത്. പഠന ചിലവിലേക്കായി കുറച്ച് തുക സെമിനാരിയിൽ നൽകണമായിരുന്നു ( എൻ്റെ ഓർമ ശരിയാണെങ്കിൽ ഒരു വർഷം 2000 രൂപ). കൂടാതെ യൂണിഫോമും പുസ്തകങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങിക്കാൻ കുറച്ചു പണം കൂടി വേണമായിരുന്നു. അപ്പച്ചനും അമ്മച്ചിയും കുറച്ചു പണം സംഘടിപ്പിച്ചത് കൂടാതെ, അവധിക്കാലത്ത് പണിക്ക് പോയതിൽ നിന്ന് കുറച്ച് നീക്കിയിരിപ്പും എൻ്റെ കയ്യിലുണ്ടായിരുന്നു. പക്ഷേ, കാര്യങ്ങൾ നടത്താൻ അത് പോരായിരുന്നു. അച്ചനാകാൻ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ആദ്യമായിട്ടായിരുന്നു ഒരാൾ പോകുന്നത്. ആ ദിവസങ്ങളിൽ ഈ വാർത്തയറിഞ്ഞ് പലരും വീട്ടിൽ വന്നു. ഞങ്ങളുടെ സ്ഥിതിയറിയാവുന്നതുകൊണ്ട് സാമ്പത്തികമായ് പലരും സഹായിച്ചു.

അങ്ങനെ സഹായിച്ചവരിൽ എനിക്കൊരിക്കലും മറക്കാനാകാത്ത വ്യക്തിയാണ് ഹിന്ദുവായ സുജാത ചേച്ചി. ഒരു പാവപെട്ട സ്ത്രീ.

എന്നെ കാണാൻ വന്നപ്പോൾ 'മോൻ നല്ല കാര്യത്തിന് പോവുകയല്ലെ ഇതിരിക്കട്ടെ' എന്നു പറഞ്ഞ് 100 രൂപ എൻ്റെ കൈയ്യിൽ വച്ചു തന്നു. 'ചേച്ചിയ്ക്കും ബുദ്ധിമുട്ടല്ലെ, വേണ്ടാ ' എന്നു പറഞ്ഞിട്ടും എൻ്റെ മിഴി നനയിപ്പിച്ചു കൊണ്ട് അവരാ പണം എൻ്റ കരങ്ങളിൽ വച്ച് മടങ്ങി. എൻ്റെ പഠനം തുടർന്നു കൊണ്ടിരുന്ന നാളുകളിലെപ്പോഴോ സുജാത ചേച്ചി അവിടെ നിന്നും മറ്റെവിടേക്കോ താമസം മാറിയിരുന്നു. വർഷങ്ങൾക്കു ശേഷം കഴിഞ്ഞ അവധിയ്ക്ക് വീട്ടിൽ ചെന്നപ്പോൾ വളരെ യാദൃശ്ചികമായി സുജാത ചേച്ചി എൻ്റെ വീട്ടിൽ വന്നു.

"അച്ചനെന്നെ ഓർമയുണ്ടോ? " അവർ ചോദിച്ചു. '' സുജാത ചേച്ചിയല്ലെ? " ഞാൻ തിരികെ ചോദിച്ചു. "അതെ. ഓ, സന്തോഷമായി, അച്ചനെൻ്റെ പേരു മറന്നിട്ടില്ലാല്ലേ?" അവർ പറഞ്ഞു. ഞാനിങ്ങനെ തുടർന്നു: "എങ്ങനെ മറക്കാനാണ്. ഞാനിന്ന് അച്ചനായിട്ടുണ്ടെങ്കിൽ അതിൽ ഒരു പങ്ക് സുജാത ചേച്ചിയ്ക്കുമുണ്ട്. പണ്ട് ഞാൻ സെമിനാരിയിൽ പോകുന്ന സമയത്ത് എനിക്ക് 100 രൂപ തന്ന് സഹായിച്ചിട്ടുണ്ടെന്നു പറഞ്ഞ് പഴയ സംഭവങ്ങൾ ഞാൻ വിവരിച്ചു....."

"ഞാനതോർക്കുന്നില്ലച്ചാ", ഇപ്പോൾ ഞാൻ സുജാതയല്ല, മേരിയാണ്. മാമ്മോദീസാ പേരാ! കണ്ണിനിത്തിരി കാഴ്ച കുറവുണ്ട്. അച്ചൻ്റെ മുഖം എനിക്ക് ശരിക്കും കാണത്തില്ല. പ്രാർത്ഥിച്ചോളൂട്ടോ". എന്ന് പറഞ്ഞവർ യാത്രയായപ്പോൾ കാഴ്ചയില്ലാത്ത ആ കണ്ണുകളിൽ നിന്ന് മിഴിനീരൊഴുകുന്നത് ഞാൻ കണ്ടു.

പരിശുദ്ധാത്മവിനെക്കുറിച്ച് ക്രിസ്തു നൽകുന്ന ഒരു വിശേഷണം 'സഹായകൻ' എന്നാണ് ( Ref യോഹ 15:26). ആരാണ് സഹായകൻ? ആവശ്യ ഘട്ടത്തിൽ നമ്മെ സഹായിക്കുന്ന വ്യക്തി. അല്ലെ? അങ്ങനെയെങ്കിൽ സുജാത ചേച്ചിയും എന്നെ സംബന്ധിച്ചിടത്തോളം പരിശുദ്ധാത്മാവ് പോലെ ഒരു വ്യക്തിയാണ്. സുജാത ചേച്ചിമത്രമല്ല, ഞാനിന്ന് പുരോഹിതനായ് ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിൽ എന്നെ സാമ്പത്തികമായ് സഹായിച്ചവരും ബലഹീനതകളിൽ തുണയായവരും തെറ്റുകൾ തിരുത്തി തന്നവരും അങ്ങനെയങ്ങന പരിശുദ്ധാത്മാവിനെ പോലെ ഒരുപാട് പേരുണ്ട്. അവരോട് നന്ദിയും കടപ്പാടുമുണ്ട്. ഇന്നത്തെ എന്നിലേക്ക് എത്തിച്ചേരാൻ അവരിൽ പലരും ഇല്ലായിരുന്നെങ്കിൽ എനിക്ക് സാധിക്കില്ലായിരുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

നിങ്ങളുടെ ജീവിതത്തിലുമില്ലെ പരിശുദ്ധാത്മാവിനെ പോലെ തുണയായവർ? അവരെയെല്ലാം ഇന്നും ഓർക്കുന്നുണ്ടോ? പഠനത്തിന് സഹായിച്ചവർ, അഡ്മിഷൻ വാങ്ങി തന്നവർ, ജോലി വാങ്ങി തന്നവർ, വിവാഹവസരത്തിൽ സഹായിച്ചവർ, കടക്കെണിയിൽ നിന്ന് കരകയറാൻ തുണയായവർ,രോഗിയായിരുന്നപ്പോൾ ആരോടും പറയണ്ടാ എന്നു പറഞ്ഞ് കയ്യിൽ പണം വച്ച് തന്നവർ..........

അങ്ങനെ എത്രയോ പേർ? നിങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അതിനു പിറകിൽ പരിശുദ്ധാത്മാവിനെ പോലെ ധാരാളം പേരുടെ ഇടപെടലുകളില്ലെ?അങ്ങനെയുള്ളവരെ മറക്കുന്നതും അവഗണിക്കുന്നതും എൻ്റെ കാഴ്ചപ്പാടിൽ ദൈവനിന്ദയാണ്.

പരിശുദ്ധാത്മാവിനെ ഓർത്തപ്പോൾ ഞാൻ സുജാത ചേച്ചിയെ ഓർത്തെങ്കിൽ അങ്ങനെയുള്ള എത്ര സുജാതമാരെ ഓർത്താലാണ് നിങ്ങളുടെ ജീവിതം ധന്യമാകുക?

ഫാ. ജെൻസൺ ലാസലെറ്റ് ‍


Related Articles »