Youth Zone - 2024

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനം സംവരണം

സ്വന്തം ലേഖകന്‍ 21-05-2020 - Thursday

ലാഹോര്‍: ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സര്‍വ്വകലാശാലകളില്‍ രണ്ട് ശതമാനം സംവരണം. ‘പഞ്ചാബ് മതന്യൂനപക്ഷ ശാക്തീകരണ പദ്ധതി’യുടെ ഭാഗമായിട്ടാണ് ക്രിസ്ത്യന്‍, ഹിന്ദു, സിഖ് വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ഇസ്ലാമബാദ് രൂപതയിലെ ഫാ. കമ്രാന്‍ ഗൗരി ഖാന്‍ രംഗത്ത് വന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ ഗോവണി കയറുന്നതിന് ഇത് മതന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇത് കടലാസില്‍ മാത്രം ഒതുങ്ങരുതെന്നും പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ചരിത്രപരം' എന്നാണ് മാധ്യമപ്രവര്‍ത്തകനും, മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ആസിഫ് അക്വീല്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്. അതേസമയം മതന്യൂനപക്ഷങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനും, ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ കരസ്ഥമാക്കുന്നതിനും സംവരണം സഹായിക്കുമെങ്കിലും ഉത്തരവ് പ്രാബല്യത്തില്‍ വരുമോ അതോ കടലാസില്‍ മാത്രം ഒതുങ്ങുമോ എന്ന ആശങ്കയിലാണ് വൈദികരും മനുഷ്യാവകാശ പ്രവര്‍ത്തകരും.

ന്യൂനപക്ഷങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പാക്കിസ്ഥാന്‍ കേന്ദ്ര ഗവണ്‍മെന്റ് 5% സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഉയര്‍ന്ന ജോലികളില്‍ പലപ്പോഴും ഈ ക്വോട്ട ഒഴിവായി കിടക്കുകയാണ്. വിവിധ തരത്തിലുള്ള വിവേചനമാണ് മതന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നേരിടേണ്ടി വരുന്നതിന്റെ ഉദാഹരണമാണ് ഇത്. രാജ്യത്തെ ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന കടുത്ത വിവേചനത്തിന്റെ കഥകളുമായി കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് ടൈംസ് പത്രം രംഗത്ത് വന്നിരിന്നു. ക്രൈസ്തവരുടെ സ്വത്തും ദേവാലയങ്ങളും പിടിച്ചെടുക്കുന്നതും, ക്രിസ്ത്യന്‍- ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്യുന്നതും പാക്കിസ്ഥാനില്‍ പതിവാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

More Archives >>

Page 1 of 14