Social Media

സാഹചര്യം അനുകൂലമാകുമ്പോഴും നാം പുറംതിരിഞ്ഞു നില്‍ക്കുന്നത് എന്തിന്? വൈദികന്റെ ഈ കുറിപ്പ് വായിക്കാതെ പോകരുതേ

ഫാ. റോയി എസ്‌ഡി‌വി 08-06-2020 - Monday

ഈ ദിവസങ്ങളിലെ ഒരു പ്രധാന ചർച്ചാ വിഷയം ആണ് ഈ കോവിഡ് രോഗബാധയുടെ സമയത്തു എന്തിന് ആരാധനാലയങ്ങൾ തുറക്കുന്നത് എന്ന്. ചില രൂപതകൾ ദേവാലയങ്ങൾ ഗവണ്മെന്റ് നിര്‍ദേശിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഈ ദിവസങ്ങളിൽ പരിമിതമായ ജന പങ്കാളിത്തത്തോടെ ശുശ്രുഷകൾ പുനരാരംഭിക്കുമ്പോൾ ചില രൂപതകൾ അതിന് പോലും തയ്യാറാവാതെ അനന്തമായി നീളുന്ന ലോക്ക്ഡൗണ് തീരുവാൻ കാത്തിരിക്കുന്നു. വിശുദ്ധ കുർബാന ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്ന ചില ഇടവകകൾ ആളുകൾക്ക് "കുർബാന കാണുവാൻ" മാത്രം അനുമതി നൽകി കൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കാൻ ഉള്ള അവകാശം നിഷേധിച്ചിരിക്കുന്നു.

അഞ്ചാൾക്കോ, പത്തു പേർക്കോ അല്ലെങ്കിൽ വെറും ഒരാൾക്കോ മാത്രമേ ദേവാലയത്തിൽ വരുവാൻ അനുവാദം ഉള്ളതെങ്കിൽ അവർക്ക് വേണ്ടി ബലിയർപ്പിക്കാനും വിശുദ്ധ കുർബാന നൽകുവാനും തയ്യാറായ വൈദികരെയും മെത്രാന്മാരെയുമാണ് ഇന്ന് നമ്മുടെ ലോകത്തിന് ആവശ്യമായിരിക്കുന്നത്. തീർത്ഥവും പ്രസാദവും ഒന്നും ആരാധനാലയങ്ങളിൽ വിശ്വാസിക്ക് നൽകരുത് എന്ന് ഗവണ്മെന്റ് നിര്ദേശിച്ചപ്പോൾ അത് വിശുദ്ധ കുർബാന നൽകാതെ ഇരിക്കുവാൻ ഉള്ള ഒരു കാരണം ആകുന്നത് എങ്ങനെയാണ്? അതോ സജീവനായ ക്രിസ്തു തന്റെ സർവ മഹത്വത്തോടും കൂടെ വസിക്കുന്ന വിശുദ്ധ കുർബാന മറ്റ് മത വിശ്വാസികൾക്ക് അവരുടെ ആരാധനാലയങ്ങളിൽ നിന്ന് പൂജിച്ചു കൊടുക്കുന്ന പൂവും ജലവും ഭക്ഷണവും ഒക്കെ പോലെ വെറും ഒരു വസ്തു മാത്രം ആണെന്നാണോ ഇങ്ങനെ തീരുമാനം എടുത്ത നമ്മുടെ ബഹുമാന്യരായ വൈദികർ ധരിച്ചു വച്ചിരിക്കുന്നത്. ഒരുക്കത്തോടെയും യോഗ്യതയോടെയും വിശുദ്ധ ബലിയിൽ പങ്ക് ചേരുന്നവന്റെ അവകാശമാണ് വിശുദ്ധ കുർബാന സ്വീകരണം.

പള്ളിയിൽ പ്രവേശിക്കും മുൻപ് ഇത്രയേറെ ശുദ്ധീകരണങ്ങൾ ഒക്കെ നടത്തി ദേവാലയത്തിൽ കൃത്യമായ അകലം പാലിച്ചു നിൽക്കുന്നവർക്ക് രോഗം പകരും എന്ന ഭീതിയിൽ ആണോ വിശുദ്ധ കുർബാന നൽകേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. ആണെങ്കിൽ ഈ വരുന്നവരും ബലിയർപ്പിക്കുന്ന വൈദികരും, മറ്റ് സഹായികളും ഓക്കെ ഷോപ്പിംഗ് നു പോയാൽ സാധനങ്ങൾ ഒക്കെ അകലെ നിന്ന് കണ്ട് അത് വാങ്ങാതെ ആണോ തിരിച്ചു പോരുന്നത്. ഇവർ തന്നെ മരുന്ന് കടയിലും പലചരക്ക് കടയിലും മറ്റുമൊക്കെ പോയി തങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എങ്ങനെയാണ് വാങ്ങുന്നത്. ദേവാലയത്തിൽ പാലിക്കപ്പെടുന്ന നിര്‍ദേശങ്ങളുടെ പത്തിലൊന്ന് പോലും പാലിക്കപെടത്താ കടകളിലും മറ്റും പോയി സാധനങ്ങൾ വാങ്ങാൻ ആളുകൾക്ക് സാധിക്കുന്നുണ്ടെങ്കിൽ പിന്നെ എങ്ങനെ ഏറ്റവും സുരക്ഷിതമായി വിശ്വാസികൾക്ക് നൽകുവാൻ കഴിയുന്ന വിശുദ്ധ കുർബാന എങ്ങനെ നൽകാതെ ഇരിക്കുവാൻ സാധിക്കും. ഇത് ഒരു ഇരട്ടതാപ്പല്ലേ.

നിയമം അനുസരിച്ച് സാധിക്കുന്ന അത്രയും ആളുകളെ ഒരുമിച്ച് കൂട്ടി ബലിയർപ്പിക്കാനും അവരുടെ ആത്മീയ ഭക്ഷണമായ വിശുദ്ധ കുർബാന നൽകുവാനും അല്ലേ ഓരോ പുരോഹിതനും ശ്രമിക്കേണ്ടത്. വിശുദ്ധ ബലിയർപ്പണം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടിയല്ലേ ഏകദേശം എണ്‍പതോളം ദിവസം ലോകം മുഴുവനുമുള്ള കത്തോലിക്കർ പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. ഇതിന് വേണ്ടി തന്നെ അല്ലേ പരിശുദ്ധ പിതാവിനോട് ഒപ്പവും ഇടവകയിലും രൂപതയിലും കുടുംബങ്ങളിലും ഒക്കെ നമ്മൾ പ്രാര്‍ത്ഥിച്ചിരുന്നത്. ഒടുവിൽ അതിന് ഭാഗികമായി എങ്കിലും നമുക്ക് അനുവാദം ലഭിച്ചപ്പോൾ നമ്മൾ എന്തിനാണ് അതിൽ നിന്നും പുറംതിരിഞ്ഞു നിൽക്കുന്നത്.

ദൈവം നമുക്കായി കാര്യങ്ങൾ അനുകൂലമാക്കി കൊണ്ടു വരുമ്പോൾ നമ്മുടെ അനാസ്ഥ മൂലം ദൈവജനത്തിന് അവരുടെ അവകാശങ്ങൾ നാം നിഷേധിച്ചാൽ പിന്നെ നമ്മുടെ പൗരോഹിത്യത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അർത്ഥം എന്താണ്?

പ്രിയ വൈദിക സഹോദരങ്ങളെ, നമ്മുടെ ആത്മസമർപ്പണവും കരുതലും ദൈവജനത്തിന് ഏറ്റവും അവശ്യമായ ഈ സമയത്ത് നാം അതിന് തയ്യാറായില്ലെങ്കിൽ നാം അതിന് വലിയ വില കൊടുക്കേണ്ടി വരും. പ്രിയപ്പെട്ടവരെ നമ്മുടെ ദേവാലയങ്ങൾ തുറന്ന് കിടക്കട്ടെ. കൂടുതൽ വിശുദ്ധ ബലികൾ അവിടെ അർപ്പിക്കപ്പെടട്ടെ. സുരക്ഷിതമായ അകലം പാലിച്ചു കൊണ്ട് വിശുദ്ധ കുമ്പസാരം ദൈവജനത്തിന് ചെയ്ത് നൽകുവാൻ നമുക്ക് തയ്യാറാകാം. വിശുദ്ധ കുർബാന സ്വീകരണം വഴിയോ, അനുരഞ്ജന കൂദാശ വഴിയോ ഒരിക്കലും നമ്മൾ രോഗബാധിതർ ആവുകയില്ല. ആ ഒരു ബോദ്ധ്യം നമ്മെ നയിക്കട്ടെ.

കൊറോണ എല്ലാം മാറി കുറെ നാൾ കഴിഞ്ഞു നമുക്ക് എല്ലാം ശരിയാക്കാം എന്ന് കരുതി ഇരിക്കാതെ, ഇതിന്റെ ഇടയിൽ കൂടി സാധിക്കുന്നത്ര സുരക്ഷിതമായി മുന്നോട്ട് പോകാൻ ആണ് നാം ശ്രമിക്കേണ്ടത്. നമ്മുടെ കൊച്ചുജീവിതങ്ങൾ ദൈവ ജനത്തിന് വേണ്ടി ഒരു നല്ല ഇടയനായി ജീവിച്ചു തീർക്കുവാൻ നമ്മുടെ കർത്താവ് നമ്മെ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ. റോയി എസ്‌ഡി‌വി ‍

More Archives >>

Page 1 of 17