Life In Christ - 2024

മഹാമാരിയിലും രോഗികളുടെ ആത്മീയ ആവശ്യങ്ങള്‍ ആശുപത്രിയില്‍ നിറവേറ്റി വിശുദ്ധ കാമിലസിന്റെ പ്രേഷിതര്‍

പ്രവാചക ശബ്ദം 03-08-2020 - Monday

സുക്രേ: മഹാമാരിയുടെ കാലഘട്ടത്തിലും കൊറോണയെപ്പോലും വകവെക്കാതെ പ്രേഷിത പ്രവര്‍ത്തനങ്ങളുമായി വിശുദ്ധ കാമിലസിന്റെ പ്രേഷിതര്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ ആശുപത്രികളില്‍ സജീവം. “രോഗികളില്‍ ക്രിസ്തുവിനെ കാണുക, നിങ്ങളില്‍ ക്രിസ്തുവിനെ കാണുവാന്‍ രോഗികളെ അനുവദിക്കുക” എന്ന വിശുദ്ധ കാമിലസിന്റെ വാക്യവും നെഞ്ചിലേറ്റിക്കൊണ്ട് ആത്മീയ സേവനത്തിനായി സദാസന്നദ്ധരാണ് ഇതിലെ അംഗങ്ങള്‍.

സമൂഹത്തിനു കീഴിലുള്ള അഗ്രൂപാസിയോണ്‍ എന്ന സന്നദ്ധ സംഘടനയിലേയും, സ്കൈ അസോസിയേഷനിലേയും സന്നദ്ധ പ്രവര്‍ത്തകരാണ് കൊറോണയെ വകവെക്കാതെ വിശുദ്ധ കുര്‍ബാന അര്‍പ്പണവും ദിവ്യകാരുണ്യ സ്വീകരണവും ഉള്‍പ്പെടെയുള്ള രോഗികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് ആശുപത്രികളില്‍ കര്‍മ്മനിരതരായിരിക്കുന്നത്. ബൊളീവിയയിലെ പതിനെട്ടോളം ആശുപത്രികളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. രോഗികളെ വിശുദ്ധ കുര്‍ബാനയിലേക്ക് ക്ഷണിക്കുകയും, കുമ്പസാരിക്കേണ്ടവര്‍ക്ക് കുമ്പസാരിക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനുമുള്ള സൗകര്യവും രോഗിലേപനം ആവശ്യമുള്ളവര്‍ക്ക് അതും ഒരുക്കിക്കൊടുക്കുകയാണ് സന്നദ്ധ പ്രവര്‍ത്തകരുടെ പ്രഥമ കര്‍ത്തവ്യം.

രോഗികള്‍ക്കും, മരണശയ്യയില്‍ കിടക്കുന്നവര്‍ക്കും ശരിക്കും യേശുവിനെ ആവശ്യമുണ്ടെന്നും, ‘നിങ്ങള്‍ ഒറ്റക്കല്ല, ദൈവം നിങ്ങള്‍ക്കൊപ്പമുണ്ട്, ധൈര്യമായിരിക്കുവിന്‍’ എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് അവരുടെ ആത്മീയത സംരക്ഷിക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും അഗ്രൂപാസിയോണ്‍ സംഘടനയുടെ സ്ഥാപകനായ ലൂയിസ് മാര്‍സെലോ പാറ്റിനോ ക്രൂസ് പറഞ്ഞു. താന്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധ കാമിലോയുമായുണ്ടായ ആത്മീയ ഐക്യമാണ് ഇത്തരമൊരു സംഘടന സ്ഥാപിക്കുവാന്‍ തനിക്ക് പ്രചോദനമേകിയതെന്നും ലൂയിസ് മാര്‍സെലോ പാറ്റിനോ ക്രൂസ് കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »