Daily Saints.

0: ആഗസ്റ്റ് 1 : വി. അൽഫോൺസ് ലിഗോരി (1696-1787)

കടപ്പാട്: അനുദിന വിശുദ്ധർ 01-08-2015 - Saturday

ആഗസ്റ്റ് 1

വി. അൽഫോൺസ് ലിഗോരി (1696-1787)

മെത്രാൻ, വേദപാരംഗതൻ

“ഈ ചീട്ടുകളാണ് നിന്റെ പഠനവിഷയം. പണ്ഠിതരായ ഈ ഗ്രന്ഥ കർത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്ക് സമയ്ം പോകുന്നത് നീ അറിയുന്നില്ല.” പ്രഭുവംശചനായ ലിഗോരി തന്റെ മകൻ അൽഫോൺസിനോടു പറഞ്ഞ വാക്കുകളാണിവ. ഈദൃശമായ ശാസനയ്ക്ക് വിധേയനായ അൽഫോൺസ് 16ം മത്തെ വയസ്സിൽ നിയമത്തിൽ ബിരുദമെടുത്ത് കേസുകൾ വാദിക്കുവാൻ തുടങ്ങി. പത്തുകൊല്ലത്തോളം കോടതിയിൽ പോയി അൽഫോൺസു പല കേസുകളും വാദിച്ചു. ഒരു കേസും തോറ്റില്ല. അങ്ങനെയിരിക്കെ ഒരു വലിയ സംഖ്യയുടെ കൈമാറ്റത്തെപ്പറ്റിയുള്ള ഒരു കേസിൽ പ്രധാനമായ ഒരു രേഖ കാണാതെ അൽഫോൺസു കേസുവാദിക്കാനിടയായി. എതിർഭാഗം ആ രേഖ കാണിച്ച് കേസുവാദിച്ചു ജയിച്ചു. അൽഫോൺസ് ഗദ്ഗദത്തോടെ പറഞ്ഞു. “ലോകത്തിന്റെ മായാ സ്വഭാവം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ഇനി ഞാൻ കോടതിയിലേക്കില്ല.” അങ്ങനെ സ്വഭവനത്തിൽ അൽഫോൺസു താമസിച്ചികൊണ്ടിരിക്കുമ്പോൾ ലോകം അതിന്റേതായ ആനന്ദം അദ്ദേഹത്തിനു നേർക്കു വെച്ചുനീട്ടിയെങ്കിലും “ലോകത്തെ ഉപേക്ഷിച്ചു നിന്നെത്തന്നെ പൂർണ്ണമായി എനിക്കു തരിക,” എന്ന ആന്തരിക സ്വരത്തെ ശ്രവിച്ച് പിതാവിന്റെ ഇംഗിതത്തിനെതിരായി 30ം മത്തെ വയസ്സിൽ വൈദികനായി.

മകന്റെ ആദ്ധ്യാത്മികത്വം അങ്ങേയറ്റം വെറുത്തിരുന്ന പിതാവ് ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രവിക്കാനിടയായി. പ്രസംഗത്തിനുശേഷം മകനെ തെരഞ്ഞുപിടിച്ച് അദ്ദേഹത്തോട് പറഞ്ഞു. “മകനെ, ഞാൻ നിന്നോടു നന്ദി പറയുന്നു. ദൈവത്തെ അറിയുവാൻ നിന്റെ പ്രസംഗം എന്നെ സഹായിച്ചു. ഇത്ര പരിശുദ്ധവും ദൈവത്തിൻ സംപ്രീതവുമായ ഒരന്തസ്സു നീ സ്വീകരിച്ചതിൽ ഞാൻ അനുഗൃഹീതനും നിന്നോട് കൃതജ്ഞനുമാണ്.”

1731-ൽ അൽഫോൺസു രക്ഷകന്റെ സഭ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കർക്കശമായ ജീവിതരീതിയെ വെറുത്ത് സഭാംഗങ്ങൾ അദ്ദേഹത്തെ സഭയിൽ നിന്നു പുറത്താക്കി. എങ്കിലും 1762ൽ അദ്ദേഹം സാന്ത് അഗാത്തു ദെൽഗോത്തിയിലെ മെത്രാനായി 13 കൊല്ലം തീക്ഷണതയോടെ ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവർത്തിച്ചു. പരഹൃദയജ്ഞാനം ഉണ്ടായിരുന്ന ഈ മെത്രാൻ ദുർമ്മാർഗ്ഗികളെ ശാസിക്കുകയും തിരുത്തുകയും ചെയ്തിരുന്നു.

ഭാരിച്ച ജോലികളുടെ ഇടയ്ക്ക് വലുതും ചെറുതുമായ 111 പുസ്തകങ്ങൾ എഴുതി സഭയെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ സന്മാർഗ്ഗശാസ്ത്രം പ്രസിദ്ധമായ ഒരു കൃതിയാണ്. “മരിയൻ മഹത്വങ്ങൾ” എന്ന ഗ്രന്ഥം പോലെ വേറൊരു ഗ്രന്ഥം ദൈവമാതാവിന്റെപ്പപ്പറ്റി വേറെ ആരും എഴുതിയിട്ടില്ല. `വി. കുർബ്ബാനയുടെ സന്ദേശങ്ങൾ` എന്ന ഗ്രന്ഥത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിൽത്തന്നെ 41 പതിപ്പുകളുണ്ടായി. ഒരു നിമിഷമ്പോലും വൃഥാ ചിലവഴിക്കയില്ലെന്ന് അദ്ദേഹം ഒരു വ്രതമെടുത്തിരുന്നു.

തലവേദനയുള്ളപ്പോൾ തണുത്ത ഒരു മാർബിൾ കഷണം നെറ്റിയിൽ താങ്ങിപ്പിടിച്ച് വായനയും എഴുത്തും തുടർന്നിരുന്നു. പ്രശസ്തിയോടൊപ്പം വളരെയേറെ കഷ്ടതകളും അനുഭവിച്ച് 91ം മത്തെ വയസ്സിൽ നിര്യാതനായി.

വിചിന്തനം: വി. അൽഫോൺസിന്റെ പ്രസംഗം ശ്രവിച്ച ഒരാൾ അദ്ദേഹത്തോട് പറയുകയുണ്ടായി. “ അങ്ങയുടെ പ്രസംഗങ്ങൾ ശ്രവിക്കുക ഇമ്പമാണ്. അങ്ങ് അങ്ങയെത്തന്നെ വിസ്മരിച്ച് യേശുക്രിസ്തുവിനെ പ്രസംഗിക്കുന്നു.” അൽഫോൺസുതന്നെ ഇങ്ങനെ എഴുതിയിക്കുന്നു. “പഴം വേണ്ടവർ വൃക്ഷത്തിന്റെ അടുക്കൽ പോകുന്നു. ഈശോയെ വേണ്ടവർ മറിയത്തിന്റെ അടുക്കൽ പോകുന്നു. മറിയത്തെ കണ്ടെത്തുന്നവർ ഈശോയെ കാണും.”

ഇതര വിശുദ്ധർ:

1. ലെയോൺസിയൂസ്. അറ്റിയൂസ്, അലെക്സാന്റർ, ആറു കർഷകകൂട്ടുകാർ: പംഫീലിയ.

2.അൽമേധ (എലെഡ്, എലിനെഡ്, എല്ലിൻ, എലേവേത്താ) ബ്രെക്കുനോക്ക്.

3. അർക്കേഡിയൂസ് മെ: ബുർജെസു ബിഷപ്പ്

4. സിറിൽ, അക്വിലാ, പീറ്റർ, ഡൊമീഷ്യൻ, റൂഫസ്, മെനാന്റർ ഈ രക്തസാക്ഷികളുടെ ഒരു തിരുനാൾ അറേബ്യയിൽ ആഘോഷിച്ചിരുന്നു.

5. ബോനുസു (പു) ഫൗസ്തൂസ്, മൗറൂസ്, 9 കുട്ടികൾ റോമിൽ വലേരിയൻ. ചക്രവർത്തിയുടെ കാലത്ത് വധിക്കപ്പെട്ടവർ.

6. മക്കബീസ് എലെയാസർ.