Social Media - 2024

ല്യൂബെക്ക് രക്തസാക്ഷികൾ

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് 25-01-2021 - Monday

ജർമ്മനിയിലെ 16 സംസ്ഥാനങ്ങളിൽ ഡെൻമാർക്കിനോട് ചേർന്നു വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ( Schleswig-Holstein) ആ സംസ്ഥാനത്തിലെ ശ്രദ്ധേയമായ ഒരു നഗരമാണ് ല്യൂബെക്ക്. ഫാ. ഹെർമൻ ലാങ്ങെ ( Hermann Lange) ഫാ: എഡ്വേർഡ് മുള്ളർ (Eduard Müller) ഫാ. ജോഹന്നാസ് പ്രാസക്ക് (Johannes Prassek) എന്നി കത്തോലിക്കാ വൈദീകർക്കും ലൂഥറൻ പാസ്റ്റർ കാൾ ഫ്രീഡ്രിക്ക് സ്റ്റെൽബ്രിങ്കിനെയും (Karl Friedrich Stellbrink) ഈ നഗരത്തിൽ സവിശേഷമായ ഒരു സ്ഥാനമുണ്ട്.

നാസി ഭരണകൂടത്തിൻ്റെ ചെയ്തികളെ വിമർശിച്ചതിന് 1943 നവംബർ 10 ന് ഹാംബുർഗിലെ ഹോൾസ്റ്റെൻഗ്ലാസിസ്

(Holstenglacis ) എന്നു പേരുള്ള ജയിലിൽ

മൂന്നു മിനിറ്റുകളുടെ ഇടവേളകളിൽ ഹിറ്റ്ലറിൻ്റെ നാസി പട്ടാളം ശിരഛേദം ചെയ്താണ് ഈ നാലു ക്രിസ്ത്യൻ ശിഷ്യരും. ലൂ ബെക്കിക്കിലെ രക്തസാക്ഷികൾ

(Lübeck Martyrs) എന്നാണ് ഇവർ അറിയപ്പെടുന്നത്.

ല്യൂബെക്ക് നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള തിരുഹൃദയ പള്ളിയിലെ (Herz-Jesu Kirche ) വൈദികരായിരുന്നു രക്തസാക്ഷിത്വം വരിച്ച മൂന്നു കത്തോലിക്കാ വൈദീകരും. സമീപത്തുള്ള ലൂഥറൻ പള്ളിയിലെ ( Lutherkirche) പാസ്റ്ററായിരുന്നു കാൾ ഫ്രീഡ്രിക്ക് സ്റ്റെൽബ്രിങ്ക്. 1941 മുതൽ ഈ നാലുപേരും ഉറ്റസുഹൃത്തുക്കളായിരുന്നു, വിവരങ്ങളും ആശയങ്ങളും കൈമാറുകയും വചന പ്രഭാഷണങ്ങൾക്കുള്ള വിഷയങ്ങൾ പങ്കുവെക്കുകയും ചെയ്തിതിരുന്നു.

1942 ലെ ഒശാന ഞായറാഴ്ചയിലെ പ്രഭാഷണത്തിൽ പാസ്റ്റർ സ്റ്റെൽബ്രിങ്ക്

ല്യൂബെക്കിൽ നടന്ന ബ്രിട്ടീഷ് വ്യോമാക്രമണത്തെ ദൈവത്തിന്റെ ന്യായവിധിയായി വ്യാഖ്യാനിച്ചിരുന്നു. നാസി ഭരണകൂടം ഇതിൽ രോഷാകുലമാവുകയും 1942 ഏപ്രിൽ 7 ന് സ്റ്റെൽബ്രിങ്കിനെ അറസ്റ്റു ചെയ്യുയുകയുംയും ചെയ്തു. പിന്നീട് മെയ് 18 നു ഫാ. ജോഹന്നാസ് പ്രാസക്കിനെയും , ജൂൺ 15 നു ഫാ. ഹെർമൻ ലാങ്ങെയും ജൂൺ 22 നു ഫാ: എഡ്വേർഡ് മുള്ളറിനെയും അറസ്റ്റ് ചെയ്തു. പുരോഹിതന്മാർക്ക് പുറമേ പിൽക്കാലത്ത് ധാർമ്മിക ദൈവശാസ്ത്രജ്ഞനായി തീർന്ന സ്റ്റീഫൻ ഫുർട്ട്നർ (Stephan Pfürtner)

ഉൾപ്പെടെ 18 കത്തോലിക്കാ അൽമായ വിശ്വാസികളെയും അറസ്റ്റ് ചെയ്തിതിരുന്നു.

ഒരു വർഷത്തിനുശേഷം, 1943 ജൂൺ 22 നും 23 നുമായി നാലുപേരുടെയും വിചാരണ പൂർത്തിയാക്കി. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രോത്സാഹനം, ശത്രുരാജ്യങ്ങളുടെ റേഡിയോ സംപ്രേഷണം കേൾക്കൽ, ശത്രുക്കൾക്ക് രാജ്യദ്രോഹപരമായ പിന്തുണ, സായുധ സേനയെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചാർത്തിയാണ് പുരോഹിതർക്ക് വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതികളായ അൽമായരുടെ ശിക്ഷ നീണ്ട ജയിൽവാസമായിരുന്നു. രണ്ടു ദിവസം കൊണ്ടു പൂർത്തിയാക്കിയ ഈ വിചാരണ “ലെബെക്ക് ക്രിസ്ത്യാനികളുടെ വിചാരണ” (Lübeck Christians’ Trial) എന്ന പേരിൽ പ്രസിദ്ധമാണ്.

വിചാരണനന്തരം നാലു പുരോഹിതന്മാരെയും ഉടൻ തന്നെ ഹാംബുർഗിലെ ഹോൾസ്റ്റെൻഗ്ലാസിസ് ജയിലിലേക്ക് മാറ്റി. കത്തോലിക്കാ പുരോഹിതന്മാരെ രക്ഷിക്കാൻ ഓസ്നാബ്രൂക്ക് രൂപതാ മെത്രാൻ വിൽഹെം ബെർണിംഗ് പരിശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. പാസ്റ്റർ സ്റ്റെൽബ്രിങ്കിന് തന്റെ പ്രവിശ്യയിലെ ലൂഥറൻ സഭാാധികാരികളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. വധശിക്ഷ നടപ്പാക്കുന്നതിനുമുമ്പ് അദ്ദേഹത്തെ വൈദീക ജോലിയിൽ നിന്നു പുറത്താക്കുകയാണ് ചെയ്തതത്.

നാസി ഭരണത്തിൻ്റെ ഇടയിൽ ജർമ്മനിയിൽ വധിക്കപ്പെട്ട ആദ്യത്തെ പ്രൊട്ടസ്റ്റന്റ് പുരോഹിതനായിരുന്നു പാസ്റ്റർ സ്റ്റെൽബ്രിങ്ക്. സ്വന്തം സഭയിൽ നിന്നു യാതൊരു പിന്തുണയും കൊടുക്കാത്തതിന് സ്റ്റെൽബ്രിങ്കിൻ്റെ മരണത്തിനു 50 വർഷങ്ങൾക്കുശേഷം ലൂഥറൻ സഭ തങ്ങളുടെ അപമാനകരമായ പെരുമാറ്റത്തിൽ "വേദനയും ലജ്ജയും" രേഖപ്പെടുത്തുകയുണ്ടായി.

മരണത്തിനു ഏതാനും മാസങ്ങൾക്കു മുമ്പ് 1943 ജൂലൈയിൽ ഫാ. ഹെർമൻ ലാങ്ങെ ഒരു കത്തിലെഴുതി: "കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ പൊതുവായി അനുഭവിക്കുന്ന കഷ്ടപ്പാടുകൾ രണ്ട് ക്രൈസ്തവ സഭകളെയും പരസ്പരം അടുപ്പിച്ചു. ഞങ്ങൾ കത്തോലിക്ക - ലൂഥറൻ പുരോഹിതന്മാർ പങ്കിട്ടനുഭവിക്കുന്ന ഈ തടവ് കഷ്ടതയുടെ ഈ സമൂഹത്തിൽ അനുരജ്ഞനത്തിൻ്റെയും പ്രതീകമാണ്. "

രക്തസാക്ഷികളായ മൂന്നു കത്തോലിക്കാ വൈദീകരെയും 2011 ജൂൺ ഇരുപത്തിയഞ്ചാം തീയതി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

ബനഡിക്ട് പതിനാറാമൻ പാപ്പ അവരുടെ സുഹൃദ് ബന്ധത്തെക്കുറിച്ച് ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. "തടവറയിൽ ആയിരുന്നപ്പോൾ ഈ നാലു വൈദികരും തമ്മിലുണ്ടായിരുന്ന സുഹൃദ്ബന്ധം നാസി ഭരണത്തിൻ്റെ ഇരുണ്ട നാളുകളിൽ വിവിധ വിഭാഗങ്ങളിലുള്ള ക്രിസ്ത്യാനികൾക്കിടയിൽ പലയിടത്തും പുഷ്പിച്ച സഭൈക്യ പ്രാർത്ഥനകളുടെയും ഒന്നിച്ചുള്ള കഷ്ടപ്പാടുകളുടെയും മഹത്തരമായ ഒരു സാക്ഷ്യമാണ്. ഇതിനെ സഭൈക്യ വഴിയിലെ തിളങ്ങുന്ന വിളക്കായി കണക്കാക്കാം.”

സഭൈക്യവാരത്തിൻ്റെ സമാപന ദിനത്തിൽ ല്യൂബെക്കിലെ രക്തസാക്ഷികൾ സഭൈക്യ ശ്രമങ്ങളെ പ്രചോദിപ്പിക്കട്ടെ.


Related Articles »