News - 2024

ഇന്ന് വിഭൂതി: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

പ്രവാചക ശബ്ദം 15-02-2021 - Monday

യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിച്ചു. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സാമൂഹിക അകലം പാലിച്ചും എണ്ണം പരിമിതപ്പെടുത്തിയുമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. വിവിധ ദേവാലയങ്ങളില്‍ ഒന്നിലധികം കുര്‍ബാനകള്‍ ക്രമീകരിച്ചിട്ടുണ്ട്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 17) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്.

അന്നേ ദിവസം ഫ്രാന്‍സിസ് പാപ്പായുടെ വിഭൂതി തിരുനാൾ കുർബാന വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. എല്ലാവര്‍ഷവും റോമിലെ അവന്തിനൊ കുന്നിലെ വിശുദ്ധ ആൻസെലമിൻറെ നാമത്തിലുള്ള ആശ്രമ ദേവാലയത്തിലും വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിലുമായിട്ടാണ് മാര്‍പാപ്പ തിരുക്കർമ്മം നയിക്കാറുണ്ടായിരിന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു മാറ്റിയത്. വിഭൂതി തിരുനാൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ വത്തിക്കാൻ പുറത്തിറക്കിയിരിന്നു.

ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കോവിഡ് 19 നിയന്ത്രണങ്ങളോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. ഏപ്രില്‍ 4നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »