Faith And Reason - 2024

വിശുദ്ധ വാലന്റൈന്റെ തിരുനാള്‍ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമായി തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റോമിലെ ദേവാലയം

പ്രവാചക ശബ്ദം 15-02-2021 - Monday

റോം: ക്രിസ്തു കേന്ദ്രീകൃതമായ ദാമ്പത്യ ജീവിതത്തിന് യുവാക്കളെ സഹായിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ വാലന്റൈന്‍റെ തിരുനാള്‍ ദിനത്തില്‍ ശ്രദ്ധാകേന്ദ്രമായി വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റോമിലെ ദേവാലയം. റോമിലെ സര്‍ക്കസ് മാക്സിമസിന് സമീപമുള്ള കോസ്മെഡിനില്‍ ബൈസന്റൈന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട സാന്താ മരിയ മൈനര്‍ ബസലിക്കയില്‍ പുഷ്പകിരീടം അണിയിച്ച് വിശുദ്ധന്റെ തലയോട്ടിയാണ് സൂക്ഷിച്ചിരിക്കുന്നത്. ക്രിസ്തീയ വിവാഹങ്ങളുടെ സംരക്ഷകനും ദമ്പതിമാരുടെ മധ്യസ്ഥനുമായ വിശുദ്ധ വാലന്റൈന്‍റെ അപൂര്‍വ്വ തിരുശേഷിപ്പിനെ വണങ്ങാന്‍ ഇന്നലെ തിരുനാള്‍ ദിനത്തില്‍ നിരവധി പേര്‍ എത്തിയിരിന്നു.

ബസിലിക്ക ദേവാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുശേഷിപ്പുകളില്‍ ഒന്നാണിതെന്ന് ദേവാലയത്തിന്റെ റെക്ടറായ ഫാ. ച്ചിഹാഡെ അബ്ബൌഡ് പറഞ്ഞു. വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ പ്രചോദനമായ വിശുദ്ധ വാലൈന്റൈനെ ശിരച്ചേദം ചെയ്തു കൊലപ്പെടുത്തി ദിവസമാണ് വാലന്റൈന്‍സ് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ ക്ളോഡിയസ് ചക്രവര്‍ത്തി യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇടപെടല്‍ നടത്തിയ പശ്ചാത്തലത്തിലാണ് കൂദാശകേന്ദ്രീകൃതമായ വിവാഹത്തിനായി യുവജനങ്ങളെ സഹായിക്കുവാന്‍ വിശുദ്ധന്‍ രംഗത്തുവന്നത്. ചക്രവര്‍ത്തിയുടെ ഉത്തരവിനെതിരെ ധീരമായി നിലകൊണ്ടതിനാല്‍ ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് വിശുദ്ധനെക്കുറിച്ചുള്ള ഭൂരിഭാഗം വിവരണങ്ങളിലും പറയുന്നത്.

കുടുംബജീവിതം വ്യക്തികളെ തുണക്കുമെന്ന് വിശ്വസിച്ചിരുന്നതിനാലും, രഹസ്യമായി വിവാഹമെന്ന കൂദാശ നടത്തിക്കൊടുത്തതിനാലും അദ്ദേഹം ചക്രവര്‍ത്തിക്കും മറ്റുള്ളവര്‍ക്കും അനഭിമതനായെന്ന്‍ ഫാ. അബ്ബൌഡ് സ്മരിച്ചു. വിശുദ്ധ വാലന്റൈന്റെ തിരുശേഷിപ്പുകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന പതിവു ദേവാലയത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1800-കളുടെ ആദ്യം റോമില്‍ നടത്തിയ ഉദ്ഘനനത്തിലാണ് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ കണ്ടെത്തുന്നത്. സാന്താ മരിയ ദേവാലയത്തില്‍ നിന്ന്‍ തന്നെയായിരുന്നു ഈ തലയോട്ടി കണ്ടെത്തിയത്. 1964-ല്‍ പോള്‍ ആറാമന്‍ പാപ്പ ദേവാലയം മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭാ പാത്രിയാര്‍ക്കീസിനു സംരക്ഷണത്തിനായി കൈമാറി. വത്തിക്കാനിലെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭാ പ്രതിനിധിയുടെ ഇരിപ്പിടം കൂടിയാണ് ഇന്ന്‍ ഈ ദേവാലയം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »