Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 10-03-2021 - Wednesday

ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌. (മത്തായി 9 : 13)

വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ് (1834-1900)

ചൈനയിലെ തെക്കു കിഴക്കൻ മേഖലയിലുള്ള സിലിയിലെ അപ്പസ്തോലിക വികാരിയേറ്റിലുള്ള ഒരു അൽമായ സഹോദരനായിരുന്നു വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്. 1834ലായിരുന്നു ജനനം . പ്രശസ്തനായ ഒരു വൈദ്യനായിരുന്നു അദ്ദേഹമെങ്കിലും സ്വന്തം ഉദരരോഗം ശമിപ്പിക്കാനായി കറുപ്പ് (opium) ഉപയോഗിച്ചതുവഴി മാർക്കുസ് അതിൻ്റെ അടിമയായി 30 വർഷത്തോളം ജീവിച്ചു. നീണ്ട വർഷങ്ങൾ ഈ ദു:ശീലം മാറ്റാനായി പലവിധ പരീക്ഷണങ്ങൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. കുമ്പസാരക്കാരൻ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും മാർക്കൂസിനെ വിലക്കി. എങ്കിലും തൻ്റെ വിശ്വാസം ത്യജിക്കുവാനോ സഭയെ തള്ളിപ്പറയുവാനോ അദ്ദേഹം തയ്യാറായില്ല. അവസാനം തൻ്റെ അടിമത്തത്തിൽ നിന്നു വിമുക്തി നേടിയ ശേഷമാണ് മാർക്കൂസ് വിശുദ്ധ കുർബാന സ്വീകരിച്ചു തുടങ്ങിയത്.

ചൈനയിൽ നടന്ന ബോക്സർ കലാപത്തിനിടയിൽ 1900 ൽ തൻ്റെ കുടുംബത്തിലെ മറ്റു ഒൻപതു അംഗങ്ങളോടൊപ്പം രക്തസാക്ഷിത്വം വരിച്ചു. വിചാരണ നടക്കുമ്പോൾ കുടുംബത്തിലെ ഒരു ചെറിയ കുട്ടി മാർക്കൂസിനോട് നമ്മൾ എവിടെ പോവുകയാണന്നു ചോദിച്ചപ്പോൾ, സ്വഭവനത്തിലേക്ക് തിരികെ പോവുകായായിരുന്നു എന്നായിരുന്നു മറുപടി.

വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങിനൊപ്പം പ്രാർത്ഥിക്കാം

വിശുദ്ധ മാർക്കൂസേ, ലഹരിക്കടിമപ്പെട്ടു ജീവിച്ച കാലത്തും വിശ്വാസ ജീവിതത്തിൽ നീ പുലർത്തിയ നിഷ്ഠയും പരിശീലനങ്ങളും ഞങ്ങൾക്കു പ്രചോദമാണ്. ഈ നോമ്പുകാലത്തു ക്ഷമയോടെ വിശ്വാസ ജീവിതത്തിൽ വളരാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ