Youth Zone - 2024

യുവജനങ്ങള്‍ക്ക് വിശ്വാസത്തിന് ബലമേകാന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് പോളണ്ടില്‍

പ്രവാചക ശബ്ദം 18-03-2021 - Thursday

വാര്‍സോ: തിരുസഭയിലെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ പ്രസിദ്ധനായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പുകള്‍ പോളണ്ടിലെ എല്‍ക് കത്തീഡ്രലില്‍ പ്രതിഷ്ഠിച്ചു. ഫെബ്രുവരി 23ന് എല്‍ക് മെത്രാന്‍ ജെര്‍സി മാസൂറിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കിടയിലാണ് പ്രതിഷ്ഠാ കര്‍മ്മം നടത്തിയത്. യുവജനങ്ങള്‍ക്ക്‌ പ്രചോദനമേകും എന്ന പ്രതീക്ഷയില്‍ എല്‍ക് രൂപതയുടെ യുവജന ചാപ്ലൈനായ ഫാ. അഡ്രിയാന്‍ സാഡോവ്സ്കി നടത്തിയ ശ്രമഫലമായാണ്‌ പതിനഞ്ചാം വയസ്സില്‍ അന്തരിച്ച വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഒന്നാം തരത്തിലുള്ള തിരുശേഷിപ്പ് പോളണ്ടിന് ലഭിച്ചത്.

ഈ നൂറ്റാണ്ടില്‍ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടര്‍ പ്രതിഭയുമാണ്‌ കാര്‍ളോ. തന്റെ വിശ്വാസ മൂല്യങ്ങളും, ദൈവത്തോടൊപ്പം ജീവിക്കുന്നത് മനോഹരമാണെന്ന ബോധ്യവും മറ്റുള്ളവരിലേക്ക് പകരുവനുള്ള അസാധാരണമായ കഴിവ് കാര്‍ലോക്കുണ്ടായിരുന്നുവെന്ന്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് മാസുര്‍ പറഞ്ഞു.

വിശ്വാസത്തേക്കുറിച്ചും, സഭയേക്കുറിച്ചും, നിത്യജീവിതത്തേക്കുറിച്ചും സംശയങ്ങളുള്ള യുവസമൂഹത്തിന് പ്രചോദനവും, പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ. അഡ്രിയാന്‍ വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഒന്നാം ക്ലാസ്സ് തിരുശേഷിപ്പ് നല്‍കണമെന്ന ആവശ്യവുമായി വത്തിക്കാനെ സമീപിച്ചത്. ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ മാത്രമേ ജീവിക്കുന്ന ദൈവത്തെ കണ്ടെത്തുവാന്‍ നമുക്ക് കഴിയുകയുള്ളൂ” എന്ന് നമ്മെ ബോധ്യപ്പെടുത്തിയത് കാര്‍ളോ ആണെന്നാണ്‌ ഫാ. അഡ്രിയാന്‍ പറയുന്നത്. പകര്‍ച്ചവ്യാധി മൂലം യുവത്വം ഇന്റര്‍നെറ്റിലേക്ക് ചുരുങ്ങിയ ഈ സമയത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ച് സുവിശേഷ പ്രഘോഷണം നടത്തിയ ഒരു വാഴ്ത്തപ്പെട്ടവനെ സഭ നമുക്ക് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷം മുഴുവനും കാര്‍ളോയുടെ തിരുശേഷിപ്പുമായി ഇടവകകള്‍ തോറും പര്യടനം നടത്തുവാനാണ് രൂപതയുടെ പദ്ധതി.

പോളിഷ് സഭയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ സമയത്താണ് വാഴ്ത്തപ്പെട്ട കാര്‍ളോയുടെ തിരുശേഷിപ്പുകള്‍ രാജ്യത്തു എത്തുന്നത്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ പോളണ്ടിലെ യുവജനങ്ങള്‍ക്കിടയിലെ ദൈവവിശ്വാസം പകുതിയായി കുറഞ്ഞുവെന്നാണ് ഈ മാസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു. കൌമാര പ്രായത്തില്‍ തന്നെ ലോകമെമ്പാടുമായി നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ കോര്‍ത്തിണക്കി ഒരു വെബ്സൈറ്റു തന്നെ സൃഷ്ടിച്ചു കാര്‍ളോ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുന്നതിനായാണ് തന്റെ ജീവിതം സമര്‍പ്പിച്ചത്. രക്താര്‍ബുദ ബാധയെ തുടര്‍ന്നു 2006-ലാണ് കാര്‍ളോ മരണപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »