News - 2024

പരിശുദ്ധ കന്യകാ മറിയത്തെ നാം വണങ്ങുന്നത് പ്രത്യക്ഷപ്പെടലുകളുടെ അടിസ്ഥാനത്തിലല്ല: ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്

സ്വന്തം ലേഖകന്‍ 07-06-2016 - Tuesday

മാനില: 1948-ല്‍ ഫിലിപ്പിയന്‍സില്‍ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് വത്തിക്കാന്റെ അംഗീകാരം ലഭിച്ചില്ല. ഇതിനെ 'പ്രകൃത്യതീതമായ പ്രത്യക്ഷപ്പെടലുകളുടെ' ഗണത്തിൽ പെടുത്താനാവില്ല എന്ന് ഇതിനെ കുറിച്ച് പഠിച്ച വത്തിക്കാന്റെ വിദഗ്ദ സംഘം അറിയിച്ചു. മാതാവിന്റെ സാനിധ്യം ഇവിടെ ഉണ്ടെന്ന വിശ്വാസം 60 വര്‍ഷത്തില്‍ അധികമായി പ്രചരിച്ചുവരുന്ന വസ്തുതയാണ്.

വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കുന്നുവെന്നും, മാതാവിന്റെ രൂപത്തിനു മുന്നില്‍ മധ്യസ്ഥതയും പ്രാര്‍ത്ഥനകളും വണക്കവും നടത്തുന്നതിന് വത്തിക്കാന്റെ ഈ തീരുമാനം തടസമാകില്ലന്നും ഫിലിപ്പിയന്‍സിലെ ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് അറിയിച്ചു.

പരിശുദ്ധ കന്യകാ മറിയത്തെ നാം വണങ്ങുന്നത് പ്രത്യക്ഷപ്പെടലുകളുടെ അടിസ്ഥാനത്തിലല്ലന്നും, അവൾ ദൈവമാതാവായതു കൊണ്ടാണന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. "ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ അമ്മയായി അവള്‍ എപ്പോള്‍ മാറിയോ അപ്പോള്‍ മുതല്‍ തന്നെ അവള്‍ വണക്കത്തിനു യോഗ്യയായി കഴിഞ്ഞു" അദ്ദേഹം പറഞ്ഞു. മാതാവ് നേരിട്ട് പ്രത്യക്ഷത നല്‍കിയ പലസ്ഥലങ്ങളും ലോകത്ത് ഉണ്ട്. ഫാത്തിമയിലെ പോലെ തന്നെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം മാതാവിന്റെ പ്രത്യക്ഷപെടലുകള്‍ക്ക് പരിശോധനകള്‍ക്കു ശേഷം അംഗീകാരം നല്‍കുന്നത് വത്തിക്കാനാണ്.

ഭാരതത്തില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന വേളാങ്കണ്ണിയിലും ദൈവമാതാവ് പ്രത്യക്ഷയായതായി ഒരു ഹൈന്ദവനായ ബാലനും നാട്ടുപ്രമാണിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം ഔദ്യോഗിക അംഗീകാരം ദീര്‍ഘനാളത്തെ പഠനത്തിനു ശേഷം വത്തിക്കാനില്‍ നിന്നുമാണ് ലഭിക്കേണ്ടത്.


Related Articles »