News

"ലോകസമക്ഷം വിശ്വാസം പ്രഖ്യാപിച്ചു കൊണ്ട് ജീവിക്കുക" കൗമാരക്കാരോട് കർദ്ദിനാൾ ഡോലൻ

അഗസ്റ്റസ് സേവ്യർ 12-08-2015 - Wednesday

ന്യൂയോർക്ക്- സ്റ്റെബുൻവില്ലയിൽ നടന്ന ക്രൈസ്തവ യുവസംഗമത്തിൽ യേശുവിനെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ജീവിതത്തിൽ മുന്നേറാൻ 1800 - ഓളം വരുന്ന കൗമാരപ്രായക്കാരോട് ന്യൂയോർക്ക് കർദ്ദിനാൾ റ്റീമോത്തി എം ഡോലനും മറ്റു പ്രാസംഗികരും ഉദ്ബോധിപ്പിച്ചു.

ഓഗസ്റ്റ് 7 - 9 തിയതികളിൽ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിലാണ് കോൺഫ്രൻസ് സംഘടിപ്പിക്കപ്പെട്ടത്.

യുവാക്കളുടെ ആവേശഭരിതമായ സ്തുതിഗീതങ്ങൾക്കിടയിൽ പുരോഹിതരും സെമിനാറിയൻസുമടങ്ങുന്ന അമ്പതംഗ ദിവ്യബലി സംഘം യൂണിവേഴ്സിറ്റിയുടെ കായിക മന്ദിരത്തിൽ പ്രവേശിച്ചു.

അതിനു മുൻപ്പു നടന്ന പ്രസംഗത്തിൽ കർദ്ദിനാൾ ഡോലൻ തന്റെ സ്വതസിദ്ധമായ നർമ്മശൈലിയിൽ പ്രേക്ഷകരായി കൂടിയിരുന്ന യുവാക്കളുടെ മനസ്സിലേക്ക് ക്രൈസ്തവാദർശങ്ങൾ പകർന്നു കൊടുത്തു.

" ഞാൻ വളരെ അസ്വസ്ഥനാണെന്ന് ആര് കണ്ടാലും പറയും " അദ്ദേഹം പറഞ്ഞു. ഒരു ജീംനേഷ്യത്തിനകത്ത് ഞാൻ ദിവ്യബലി അർപ്പിക്കാൻ പോവുകയാണ്."

"പക്ഷേ, കാര്യം അങ്ങനെയല്ല!" അദ്ദേഹം തുടരുന്നു. "കർത്താവിന്റെ കൂടെ തിരുവത്താഴത്തിന് എവിടെയിരുന്നാലും അത് നമ്മുടെ സ്വന്തം ഭവനമാണ് !"

അഭിവന്ദ്യ കർദ്ദിനാൾ പിന്നീട് 12-ാം നൂറ്റാണ്ടിലെ അൽബീജെൻസിയൻസ് എന്ന ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ സുവിശേഷം എത്തിക്കാനായി ഇറങ്ങിച്ചെന്ന സെന്റ് ഡൊമിനിക്കിന്റെ പ്രവർത്തനങ്ങളെ പ്രതിപാദിച്ചുകൊണ്ട് പറഞ്ഞു: "ദൈവമെന്നാൽ അവർക്ക് അങ്ങുയരത്തിൽ നിൽക്കുന്ന, അപ്രാപ്യമായ ഒരു ശക്തിയായിരുന്നു. യേശുവിനെ പറ്റി കേട്ടപ്പോൾ അവർ പുച്ഛത്തോടെ പ്രതികരിച്ചുഃ ഇതെന്തു ദൈവം? ദൈവത്തിന് സ്വർഗ്ഗത്തിൽ നിന്നറങ്ങി ഈ നരകത്തിൽ വരേണ്ട കാര്യമെന്ത് ? ഉയർത്തെഴുന്നേൽപ്പ് ഒരു വലിയ നുണയാണ്. ദൈവം മരിക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ?'

അവർ പിന്നെയും പറഞ്ഞു: "ദൈവത്തിന് ഒരു സ്ത്രീയുടെ വയറ്റിൽ പിറക്കേണ്ട കാര്യമെന്ത്? വെറുതെ പ്രത്യക്ഷപ്പെട്ടാൽ പോരെ."

"ദൈവം കരഞ്ഞുവെന്നോ? ദൈവത്തെ കുരിശിൽ തറച്ചുവെന്നോ? അസംബന്ധം !"

പക്ഷേ ക്രമേണ മനുഷ്യ പാപത്തിന് പരിഹാരമായി സ്വയം കുരിശിലേറുകയും മഹത്വത്തോടെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്ത ദൈവത്തെ പറ്റി ഗോത്രവർഗ്ഗക്കാർക്ക് മനസ്സിലാക്കികൊടുക്കാൻ ഡൊമിനിക്ക് പുണ്യവാളന് കഴിഞ്ഞു.

തന്റെ ദൗത്യപൂർത്തീകരണത്തിനായി പരിശുദ്ധമാതാവിന്റെ സഹായം ലഭ്യമാക്കാൻ വേണ്ടിയാണ് ഡൊമിനിക്ക് പുണ്യവാളൻ ജപമാല പ്രാർത്ഥനയ്ക്ക് രൂപം നൽകിയത്.

"മാതാവിനെ മനുഷ്യ ഹൃദയങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞാൽ ഉത്ഥാനം ഉൾപ്പടെ മറ്റുള്ള വിശ്വാസ സത്യങ്ങളെല്ലാം സ്വീകാര്യമാകും". അഭിവന്ദ്യ കർദ്ദിനാൾ ഡോലൻ പറഞ്ഞു." അതിന് മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം"

ഒരിക്കൽ ന്യൂയോർക്കിലെ സെന്റ് പാട്രിക് ദേവാലയത്തിൽ പ്രാർത്ഥന ആരംഭിച്ചപ്പോൾ പുറമെ നിന്നുയരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ശബ്ദകോലാഹലം മൂലം പ്രാർത്ഥിക്കാനാവാതെ അമ്പരന്നു നിൽക്കേ ദൈവ പ്രചോദനമുണ്ടായതിന്റെ കഥ ഫീനിക്സ് രൂപതയിൽ നിന്നുമുള്ള പുരോഹിതൻ Fr.ജോൺ പാർക്സ് വിവരിച്ചു. "പുറത്ത് എന്തുമായി കൊള്ളട്ടെ. നമ്മൾ ഒന്നു കണ്ണടച്ചു നിന്നാൽ മാത്രം മതി. യേശുവിനോട് നമുക്ക് സംസാരിക്കാം. യേശു നമ്മുടെ ഉള്ളിൽ തന്നെയുണ്ട്, നമ്മുടെ ആത്മീയ ജീവിതം രൂപപ്പെടുത്തി കൊണ്ട്!"

മറ്റൊരു പ്രഭാഷകൻ, Br.പോൾ ജോർജ് പറഞ്ഞു: "നിങ്ങൾ ജീവതത്തിലൂടെ കടന്നു പോകുമ്പോൾ ജീവിതത്തിന് തിരക്കേറും. ജീവിത പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. പക്ഷേ ഏതവസരത്തിലും ദൈവവുമായുള്ള നമ്മുടെ കൂട്ടുകെട്ട് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്! ദൈവം നിന്റെയുള്ളിൽ ഉണ്ടോ? ഒറ്റ വാക്ക് മതി - ഉണ്ട് അല്ലെങ്കിൽ ഇല്ല!" അദ്ദേഹം തുടർന്നു പറഞ്ഞു: "വിശ്വാസത്തിന് സമർപ്പണം അവശ്യമാണ്.വികാരവിചാരങ്ങൾക്കല്ല, വിശ്വസ്തതയ്ക്കാണ് അവിടെ സ്ഥാനം."

ഇടവകയുമായി ചേർന്നു പ്രവർത്തിക്കാനും സുവിശേഷ പാരായണത്തിനും പ്രാർത്ഥനയ്ക്കുമായി സമയം നിശ്ചയിക്കാനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.

ദൈവത്തെ ആധികാരികമായി അറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടി Fr പാർക്ക് മറ്റൊരു ശിൽപ്പശാലയിൽ ഇങ്ങനെ പറഞ്ഞു. "രാത്രിയിൽ ഗുഡ് നൈറ്റ് മാത്രം പറയുന്ന ഒരു സുഹൃത്തിനെ പറ്റി നിങ്ങൾ എന്തു കരുതുന്നു? അതു തന്നെയല്ലേ നിങ്ങളിൽ പലരും ദൈവത്തോട് ചെയ്യുന്നത്? ദിവസത്തിന്റെ അവസാനത്തിൽ നെറ്റിയിൽ ഒരു കുരിശു വരച്ച് ഹായ് ഗോഡ് ഗുഡ് നൈറ്റ് എന്നു പറയുന്ന ഒരു സുഹൃത്തായി നിങ്ങൾ മാറുകയാണോ?

നമ്മുടെ സ്വഭാവത്തെ ന്യായികരിക്കാനായി സഭാനിയമങ്ങൾ വളച്ചൊടിക്കാൻ പറ്റുമോ എന്ന് ശ്രമിക്കുകയാണ് ചിലർ: മറ്റൊരു പ്രഭാഷകൻ Br. മാർക്ക് ഹാർട്ട് പറഞ്ഞു.

വളർത്തുനായയെ കാണാതായപ്പോൾ വസ്ത്രധാരണം പോലും മറന്ന് താൻ അതിനെ അന്വേഷിച്ചിറങ്ങിയ സംഭവം വിവരിച്ചു കൊണ്ട് ഹാർട്ട് പറഞ്ഞു; 'ഞാൻ നായയെ അന്വേഷിച്ചു നടന്ന പോലെയായിരിക്കണം ദൈവം എന്നെ അന്വേഷിച്ചു നടക്കുന്നത്'.

ദൈവം ഇങ്ങനെ ചിന്തിക്കുന്നുണ്ടാകാം: "ഞാൻ നിന്റെ പേരു വിളിക്കുമ്പോൾ നീ എതിർ ദിശയിലേക്ക് ഓടുന്നു. നീ ആത്മീയ അന്ധകാരത്തിലേക്കാണ് ഓടുന്നത് . നീ പാപത്തിലേക്കാണ് ഓടുന്നത്. പക്ഷെ നല്ല ഇടയനായ ഞാൻ നിന്നെക്കാൾ വേഗത്തിൽ നിന്റെ പിന്നാലെ എത്തും."

ചിലർ സ്വന്തം നിഴലിൽ നിന്നു തന്നെ ഒളിച്ചോടുന്നു . മറ്റു ചിലർ അന്യർക്ക് തങ്ങളെ പറ്റിയുള്ള പ്രതീക്ഷകളിൽ നിന്നും ഒളിച്ചോടുന്നു. ഈ ക്രിസ്തീയ ശില്പശാലയിൽ അവർക്ക് ദൈവസ്പർശം അനുഭവവേദ്യമാകമെന്നും അതിനായി ഒരുങ്ങിയിരിക്കാനും ഹാർട്ട് യുവാക്കളോട് ആവശ്യപ്പെട്ടു.

"ആ സ്പർശം നിങ്ങളുടെ ജീവിതത്തിൽ നന്മയുണ്ടാക്കും."

ഫ്രാൻസ്സിസ്ക്കൻ സർവകലാശാലയാണ് കൗമാരപ്രായക്കാർക്കുള്ള സ്റ്റെബുൻവില്ല കോൺഫ്രൻസുകൾ നടത്തുന്നത് ക്രിസ്തുവിലൂടെ അവരിൽ ജീവിത വ്യാപിയായ മാറ്റങ്ങൾ സംഭവ്യമാക്കുവാനും അവർക്ക് ആത്മീയ ശക്തി പ്രദാനം ചെയ്യുന്നതിനുമാണ്. ഈ വർഷത്തെ വേനൽ കാലത്തു നടത്തുന്ന 21 കോൺഫ്രൻസുകളിൽ US, Canada എന്നിവിടങ്ങളിൽ നിന്നുമായി 55000 കൗമാര പ്രായക്കാർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.


Related Articles »