Youth Zone

ജപമാല റാലിയോടൊപ്പം കാര്‍ളോ അക്യുട്ടിസിനെ കുറിച്ച് ധ്യാനിച്ച് ന്യൂയോര്‍ക്കിലെ വിദ്യാര്‍ത്ഥികള്‍

പ്രവാചകശബ്ദം 09-10-2021 - Saturday

ബേസൈഡ്: ന്യൂയോര്‍ക്കിലെ ബേസൈഡ് സിറ്റിയിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് അക്കാദമിയിലെ 5 മുതല്‍ 8 വരെ ഗ്രേഡുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സൈബര്‍ അപ്പസ്തോലനായ കാര്‍ളോ അക്യുട്ടിസിനോടുള്ള ആദരണാര്‍ത്ഥം തിരുശേഷിപ്പുമായി റാലി നടത്തി. ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 7ന് ബേസൈഡിലെ ക്വീന്‍സിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ സംഘടിപ്പിച്ച റാലിക്ക് ബ്രൂക്ലിന്‍ മെത്രാന്‍ നിക്കോളാസ് ഡിമാര്‍സിയോ നേതൃത്വം നല്‍കി. രൂപതക്ക് ലഭിച്ച കാര്‍ളോയുടെ തിരുശേഷിപ്പിന്റെ ആശീര്‍വാദ കര്‍മ്മത്തോടനുബന്ധിച്ചായിരുന്നു റാലി.

ജപമാല ചൊല്ലിക്കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുത്തത്. വാഴ്ത്തപ്പെട്ട കാര്‍ളോയേ കുറിച്ചുള്ള ഒരു ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി. വാഴ്ത്തപ്പെട്ട കാര്‍ളോയേ കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും മെത്രാന്‍ മറുപടി നല്‍കി. എല്ലാവരും ജനിക്കുന്നത് യഥാര്‍ത്ഥ മനുഷ്യരായാണെങ്കിലും, ഫോട്ടോകോപ്പികളെപ്പോലെയാണ് പലരും മരിക്കുന്നതെന്ന കാര്‍ളോയുടെ വാക്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ട് നിങ്ങള്‍ യഥാര്‍ത്ഥമാണെന്നും, വിശുദ്ധിയും ദയയും വഴി ഫോട്ടോകോപ്പികളാകുന്നത് തടയുവാന്‍ കഴിയുമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

തന്നേപ്പോലേയും, തന്റെ സഹപാഠികളേപ്പോലേയുമുള്ള ഒരാളാണ് വാഴ്ത്തപ്പെട്ട കാര്‍ളോ എന്നാണ് തനിക്ക് തോന്നിയതെന്നും, ദൈവത്തില്‍ വിശ്വസിക്കുവാന്‍ കാര്‍ളോ തങ്ങളെ പഠിപ്പിക്കുകയാണെന്നും എട്ടാം ഗ്രേഡില്‍ പഠിക്കുന്ന ക്ലോഡിയ ഗില്‍ബര്‍ട്ട് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. ഇറ്റാലിയന്‍ കൗമാര ബാലനായ കാര്‍ളോ 2016-ല്‍ തന്റെ 15-മത്തെ വയസ്സില്‍ ലുക്കീമിയ ബാധിച്ചാണ്‌ മരണപ്പെട്ടത്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. വാഴ്ത്തപ്പെട്ട കാര്‍ളോയെ ഇന്റര്‍നെറ്റിന്റെ മധ്യസ്ഥ വിശുദ്ധനാകണമെന്ന കത്തോലിക്കര്‍ക്കിടയിലെ ആശയത്തെ താനും പിന്തുണക്കുന്നുവെന്ന് ബ്രൂക്ലിന്‍ മെത്രാന്‍ നിക്കോളാസ് ഡിമാര്‍സിയോ ചടങ്ങുകള്‍ക്കിടെ പറഞ്ഞിരിന്നു.


Related Articles »