News - 2024

യുദ്ധം മറന്ന് രാജ്യപുരോഗതിക്കായി ഒന്നിക്കുവാന്‍ ജനങ്ങളോട് ദക്ഷിണ സുഡാന്‍ ബിഷപ്പുമാരുടെ ആഹ്വാനം; സുഡാനികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യം

സ്വന്തം ലേഖകന്‍ 22-06-2016 - Wednesday

ജുബ: ദക്ഷിണ സുഡാനില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക ബിഷപ്പുമാരുടെ പുതിയ ഇടയലേഖനം. ജൂണ്‍ 16-ാം തീയതി പുറത്തു വന്ന ഇടയലേഖനത്തില്‍ മറ്റുള്ളവര്‍ ദക്ഷിണ സുഡാന്‍കാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയും ബിഷപ്പുമാര്‍ രംഗത്തു വന്നിട്ടുണ്ട്. സമൂഹിക മാധ്യമങ്ങളില്‍ ദക്ഷിണ സുഡാനിലുള്ളവര്‍ പ്രാകൃതരായ മനുഷ്യരാണെന്ന രീതിയിലുള്ള പ്രചരണം പലരും നടത്തുന്നുണ്ട്. ഇതിനെല്ലാം എതിരെ ദക്ഷിണ സുഡാന്‍ ജനത ഉണരണമെന്നും തങ്ങളുടെ ഐക്യവും ശക്തിയും ലോകത്തിനു മുമ്പില്‍ ഉയര്‍ത്തി കാട്ടണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു.

ലേഖനത്തിന്റെ ആദ്യ ഭാഗത്തില്‍ മറ്റുള്ളവര്‍ തങ്ങള്‍ക്കു നേരെ നടത്തുന്ന പലതരം പ്രചാരണങ്ങള്‍ നിര്‍ത്തണമെന്നാണ് ബിഷപ്പുമാര്‍ കൂട്ടായി ആവശ്യപ്പെടുന്നത്.'ദക്ഷിണസുഡാനിലുള്ളവര്‍ ഗോത്രവര്‍ഗക്കാരാണെന്നും വെറും പ്രാകൃതമായ രീതിയിലാണ് അവര്‍ ജീവിക്കുന്നതെന്നുമുള്ള കാഴ്ചപാട് ദയവായി മാറ്റുക. മാധ്യമങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലും ഈ കാഴ്ചപാടാണ് നിലനില്‍ക്കുന്നത്. ഇത്തരം ഇല്ലാവചനങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും ദയവായി ഒഴിഞ്ഞുമാറുക'. ഇടയലേഖനം പറയുന്നു.

ശക്തമായ ആഭ്യന്തരയുദ്ധത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പല ഭാഗത്തും വീണ്ടും നടക്കുന്നതിനെതിരേയാണ് ഇടയലേഖനം രണ്ടാമതായി പരാമര്‍ശിക്കുന്നത്. ചിതറി തകര്‍ന്നു കിടക്കുന്ന രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി നാം ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ലേഖനം ആവശ്യപ്പെടുന്നു. യുദ്ധത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ അവസാനിപ്പിക്കുവാനും പുതിയ സംസ്‌കാരത്തിലേക്ക് കാലത്തിനൊപ്പം നീങ്ങുവാനും ബിഷപ്പുമാര്‍ ആഹ്വാനം ചെയ്യുന്നു. 'ഭയക്കരുത്; ഉയര്‍ന്ന് നമ്മെ തന്നെ പ്രചരിപ്പിക്കുക' എന്നതാണ് ഇടയലേഖനത്തിന്റെ തലക്കെട്ട്.

സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സംഘടന വെടിവച്ച് കൊലപ്പെടുത്തിയ സ്ലോവാക്യന്‍ കന്യാസ്ത്രീയായ വെറോണിക്ക തെരേസിയ റാക്കോവായേ ലേഖനത്തില്‍ പ്രത്യേകം ഓര്‍ക്കുന്നു. അവര്‍ സേവനം ചെയ്ത ആളുകള്‍ക്കിടയില്‍ അവര്‍ ഇപ്പോഴെ ഒരു രക്തസാക്ഷിയാണെന്ന് പറയുന്ന ഇടയലേഖനം കന്യാസ്ത്രീയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

നീണ്ട ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം 2011-ല്‍ ആണ് സുഡാനില്‍ നിന്നും മാറി പുതിയ രാഷ്ട്രമായി ദക്ഷിണ സുഡാന്‍ രൂപം കൊണ്ടത്. 1.7 മില്യണ്‍ ആളുകള്‍ ആഭ്യന്തര യുദ്ധത്തില്‍ മരിച്ചതായാണ് കണക്കുകള്‍. 2015 ആഗസ്റ്റില്‍ പുതിയ പ്രസിഡന്റ് സാല്‍വാ കീര്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളായി വിഭചിക്കുവാന്‍ പോകുന്നുവെന്ന പ്രഖ്യാപനം നടത്തിയതു മുതലാണ് പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്.


Related Articles »