News

'ക്രിസ്തുമസ് കാഫിറുകളുടെ ആഘോഷം': ഇസ്ലാമിക് സ്റ്റേറ്റ്സ് ക്രിസ്തുമസിന് വന്‍ ഭീകരാക്രമണം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 26-11-2021 - Friday

ലണ്ടന്‍: ലോകരക്ഷകനായ ക്രിസ്തുവിന്റെ ജന്മദിനം കൊണ്ടാടുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ നടത്തുവാന്‍ ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് യുവ ചാവേറുകളെ സമൂഹ മാധ്യമമായ ‘ടിക് ടോക്’ലൂടെ റിക്രൂട്ട് ചെയ്യുന്നുവെന്ന്‍ മാധ്യമ റിപ്പോര്‍ട്ട്. ക്രിസ്തുമസിനും ക്രിസ്ത്യാനികള്‍ക്കും എതിരായ ചെറു വീഡിയോകള്‍ വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റ്, ചാവേറുകളെ റിക്രൂട്ട് ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നാണ് ബ്രിട്ടീഷ് ടാബ്ലോയിഡ് ന്യൂസ് പേപ്പറായ ‘ദി സണ്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ടിക് ടോക്’ല്‍ ഡസന്‍ കണക്കിന് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് കാഫിറുകളുടേയും കുരിശു യുദ്ധക്കാരുടേയും ആഘോഷമാണെന്നും അവര്‍ ‘അള്ളാഹു’വില്‍ വിശ്വസിക്കുന്നില്ലെന്നും, പുണ്യപ്പെട്ടതിനെ അവര്‍ കളിയാക്കുകയാണെന്നും, അവര്‍ സാത്താന്റെ അടിമകളാണെന്നുമാണ് വീഡിയോയില്‍ പറയുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ വിനാശകരമായ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാനും വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

ക്രിസ്തുമസ് ചന്തകളുടേയും, ആഘോഷങ്ങളുടേയും രംഗങ്ങള്‍ കാണിച്ചു കൊണ്ട് “കാഫിറുകളുടെ രക്തം ചിന്തുവാന്‍ അള്ളാഹുവിന്റെ പോരാളി സ്വയം തയ്യാറാവുക” എന്നാണ് ഒരു വീഡിയോയിലെ ആഹ്വാനമെന്നും ‘സണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരേപ്പോലെയുള്ള വേഷവിധാനങ്ങള്‍ ധരിച്ച് ജനക്കൂട്ടങ്ങള്‍ക്കിടയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുവാനും, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തി ആളുകളുടെ ഹൃദയങ്ങളില്‍ ഭീതി ഉളവാക്കുവാനും വീഡിയോ കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച ഒരു അക്കൗണ്ടിലൂടെയാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ 18 മാസങ്ങളായി ഈ അക്കൗണ്ട് സജീവമാണെന്നും, വേറെയും ചില അക്കൗണ്ടുകള്‍ ഇത്തരം പ്രചാരണം നടത്തുന്നുണ്ടെന്നും ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുര്‍ഖ അണിഞ്ഞ ഒരു സ്ത്രീയുടെ വീഡിയോയാണ് മറ്റൊരു അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ജര്‍മ്മനിയിലെ കെട്ടിടങ്ങളുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം. “അള്ളാഹു നിങ്ങളെ എല്ലാവരേയും സ്വര്‍ഗ്ഗത്തിലേക്ക് സ്വീകരിക്കട്ടെ” എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. ഇക്കഴിഞ്ഞ നവംബര്‍ 17-ന് അന്താരാഷ്ട്ര തീവ്രവാദവുമായി ബന്ധമുള്ള 19 കാരിയെ മിലാന്‍ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഇവരില്‍ നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് പൊട്ടിത്തെറിച്ച ചാവേറിന്റെ ഫോട്ടോയും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍ വര്‍ഷങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രിസ്തുമസിന് ഭീഷണിയുമായി രംഗത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »