Faith And Reason

ഗള്‍ഫ് ക്രൈസ്തവരുടെ സ്വപ്ന സാക്ഷാത്ക്കാരം: ഔര്‍ ലേഡി ഓഫ് അറേബ്യ കൂദാശ ചെയ്തു

പ്രവാചകശബ്ദം 11-12-2021 - Saturday

മനാമ: ഗള്‍ഫ് മേഖലയിലെ പതിനായിരക്കണക്കിന് പ്രവാസി ക്രൈസ്തവരുടെ സ്വപ്ന സാക്ഷാത്ക്കാരമായി ഔര്‍ ലേഡി ഓഫ് അറേബ്യ കൂദാശ ചെയ്തു. മനാമയില്‍നിന്ന് 20 കിലോമീറ്റര്‍ തെക്കായി അവാലി മുനിസിപ്പാലിറ്റിയില്‍ പണികഴിപ്പിച്ച കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്റോണിയോ ടാഗ്ലെയാണ് നിര്‍വ്വഹിച്ചത്. 2300 പേര്‍ക്ക് ഒരേസമയം ആരാധന നടത്താവുന്ന ദേവാലയത്തോട് ചേര്‍ന്നു രണ്ടു ചാപ്പലുകളും 800 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. കത്തോലിക്കാ സഭയെ പിന്തുണയ്ക്കുന്നതിലും പള്ളിക്കായി ഭൂമി ദാനം ചെയ്തതിലും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും സഭയ്ക്കും വേണ്ടി കര്‍ദ്ദിനാള്‍ ടാഗ്ലെ, ഭരണകൂടത്തിന് നന്ദിയര്‍പ്പിച്ചു.

ഔർ ലേഡി അറേബ്യ കത്തീഡ്രൽ മിഡിൽ ഈസ്റ്റിലെ പ്രത്യാശയുടെ പ്രതീകവും അടയാളവുമാണെന്നു സേക്രഡ് ഹാർട്ട് ചർച്ചിലെ വൈദികനായ റവ. ഫാ. സേവ്യർ ഡിസൂസ അറബ് ന്യൂസിനോട് പറഞ്ഞു. പ്രായോഗിക തലത്തിൽ, ദ്വീപിന്റെ ഈ ഭാഗത്ത് താമസിക്കുന്നവർക്കും സൗദി അറേബ്യയിലെ കത്തോലിക്ക സമൂഹത്തിനും വാരാന്ത്യങ്ങളിൽ ശുശ്രൂഷയില്‍ പങ്കെടുക്കാൻ കഴിയുന്ന സൗകര്യപ്രദമായ ആരാധനാലയമാണിതെന്നും ഫാ. ഡിസൂസ പറഞ്ഞു. പഴയ നിയമത്തില്‍ മോശ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്ന കൂടാരത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച കത്തീഡ്രല്‍ കിലോമീറ്ററുകള്‍ അകലെനിന്നേ ദൃശ്യമാണ്.

തലേന്നാള്‍ കത്തീഡ്രലിന്റെ ഉദ്ഘാടനം ബഹ്റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രതിനിധി ഹിസ് ഹൈനസ് ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ നിര്‍വ്വഹിച്ചിരിന്നു. ഹമദ് ബിൻ ഇസ്സ രാജാവ് ദാനമായി നൽകിയ 9000 ചതുരശ്ര മീറ്റർ സ്ഥലത്താണ് കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് അറേബ്യ നിർമ്മിച്ചിരിക്കുന്നത്. പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാൻ സഹായിച്ച ബഹ്റൈൻ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വിവിധ മന്ത്രാലയങ്ങൾ, മുനിസിപ്പൽ അധികാരികൾ, ഇഡബ്ല്യുഎ, ബാപ്കോ എന്നിവരോടു കത്തീഡ്രൽ അധികൃതർ നന്ദി അറിയിച്ചു. ആർച്ച് ബിഷപ്പ് യൂജിൻ എം നജന്റ് (കുവൈത്തിനും ബഹ്റൈനിനുമുള്ള അപ്പസ്തോലിക് നൂൺഷ്യോ), ബിഷപ്പ് പോൾ ഹിൻഡർ (അപ്പസ്തോലിക് അഡ്മിനി) തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കത്തിഡ്രൽ സമർപ്പണം.

ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവയെ ഉൾക്കൊള്ളുന്ന നോർത്തേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിൽ 2.5 ദശലക്ഷം കത്തോലിക്ക വിശ്വാസികൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. 2014 മെയ് 19 ന് രാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ, ഫ്രാൻസിസ് മാർപാപ്പയെ കാണുകയും പള്ളിയുടെ മോഡൽ സമ്മാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ആയിരുന്ന കാമിലിയോ ബല്ലിന്‍ മെത്രാന്റെ സ്വപ്നമാണ് ഇതോടെ പൂര്‍ത്തിയായിരിക്കുന്നത്. രാജാവ് കത്തീഡ്രല്‍ നിര്‍മ്മാണത്തിനായി ഭൂമി നല്‍കി എന്നറിഞ്ഞ ബിഷപ്പ് കാമിലിയോ ബല്ലിന്‍ പുതിയ ദേവാലയം പരിശുദ്ധ കന്യക മാതാവിന്റെ നാമധേയത്തിലായിരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. നോര്‍ത്ത് അറേബ്യന്‍ അപ്പസ്‌തോലിക് വികാരിയത്തിന്റെ ഭാഗമായ ബഹ്‌റിന്‍ ഇടവകയില്‍ 80,000 കത്തോലിക്കാ വിശ്വാസികളുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 62