News - 2024

2021-ല്‍ ആഗോള തലത്തില്‍ കൊല്ലപ്പെട്ടത് 22 കത്തോലിക്ക മിഷ്ണറിമാര്‍

പ്രവാചകശബ്ദം 01-01-2022 - Saturday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമായി 22 കത്തോലിക്കാ മിഷ്ണറിമാര്‍ കൊല്ലപ്പെട്ടുവെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ കീഴിലുള്ള വാര്‍ത്താമാധ്യമമായ ‘ഫിദെസ് ന്യൂസ് ഏജന്‍സി’യാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ പകുതി പേരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. 13 വൈദികരും, ഒരു സന്യാസിയും, 2 കന്യാസ്ത്രീകളും, 6 അല്‍മായരുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട കത്തോലിക്ക മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇതില്‍ 6 വൈദികരും, 2 സന്യാസിനികളും, 2 അല്‍മായ മിഷ്ണറിമാരും ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ലാറ്റിന്‍ അമേരിക്കയില്‍ 7 പേരും, ഏഷ്യയില്‍ 3 പേരും യൂറോപ്പില്‍ ഒരാളുമാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മിഷ്ണറിമാര്‍. 2000 മുതല്‍ 2020 വരെ ലോകമെമ്പാടുമായി 536 മിഷണറിമാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരിട്ട് പ്രേഷിതദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ വല്‍ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മാത്രമല്ല ഏതെങ്കിലും വിധത്തില്‍ അജപാലകപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കേ ക്രൂരമായി കൊല്ലപ്പെട്ട കത്തോലിക്കാ വിശ്വാസികളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടുതല്‍ മിഷ്ണറിമാര്‍ കൊല്ലപ്പെടുന്ന കാര്യത്തില്‍ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും മാറിമാറി ഒന്നാം സ്ഥാനത്ത് വരുന്ന പ്രവണതയാണ് സമീപ വര്‍ഷങ്ങളില്‍ കണ്ടുവരുന്നത്. എളുപ്പം പണം ഉണ്ടാക്കുവാനുള്ള കുറ്റവാളികളുടെ അത്യാഗ്രഹം മൂലമോ അല്ലെങ്കില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിന്റെ ഭാഗമായോ തട്ടിക്കൊണ്ടുപോകലിനും, ക്രൂരമായ പീഡനത്തിനും ഇരയായിട്ടാണ് ആഫ്രിക്കയിലേയും, ലാറ്റിന്‍ അമേരിക്കയിലും ഇടവക വൈദികര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആഫ്രിക്കയില്‍ പ്രത്യേകിച്ച് നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണത്തേക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും തന്നെ പറയുന്നില്ല.

ആയുധധാരികളാല്‍ കൊല്ലപ്പെട്ടു എന്ന് മാത്രമേ പറയുന്നുള്ളൂ. യേശുക്രിസ്തുവിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹനമനുഭവിക്കുന്ന, പേര് പോലും നമുക്കറിയാത്തവരുടെ നീണ്ട പട്ടികയും ഇതോടൊപ്പം ചേര്‍ക്കേണ്ടതാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ഫിദെസിന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. അതേസമയം ഇതര ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നു കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മിഷ്ണറിമാരുടെ എണ്ണം ഒരുപാട് മടങ്ങ് വലുതായിരിക്കുമെന്നാണ് പൊതുവിലുള്ള നിരീക്ഷണം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »