Faith And Reason

ക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണയില്‍ ഈജിപ്ത്: 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടിയ്ക്കു പദ്ധതി

പ്രവാചകശബ്ദം 05-01-2022 - Wednesday

സാമലുത്: ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലിബിയയില്‍ യേശു നാമം മന്ത്രിച്ചുകൊണ്ട് മരണം ഏറ്റുവാങ്ങിയ കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയില്‍ 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടിയുമായി ഈജിപ്ഷ്യന്‍ സഭ. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ഇരുപത് ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഏഴാം വാര്‍ഷികത്തോടു അനുബന്ധിച്ച് ഈജിപ്തിലെ മിന്യാ പ്രവിശ്യയിലെ സാമലുത് കോപ്റ്റിക് ഓര്‍ത്തഡോക്സ് രൂപതയാണ് 15 ദിവസത്തെ ആത്മീയ നവീകരണ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ 15 വരെയായിരിക്കും പരിപാടികള്‍ നടക്കുകയെന്ന് സാമലുതിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാനായ അന്‍ബാ പാവ്നോടിസ് പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു.

അല്‍ അവാര്‍ പട്ടണത്തില്‍ രക്തസാക്ഷികളുടെ ആദരവിനായി നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം ഇതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. 15 ദിവസം നീളുന്ന അനുസ്മരണ പരിപാടിയില്‍ വിശുദ്ധ കുര്‍ബാനയും, കോണ്‍ഫറന്‍സുകളും, മ്യൂസിയ സന്ദര്‍ശനവും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും ഉള്‍പ്പെടുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം പരിമിതമായ രീതിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ചുരുക്കം ചിലര്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധിയുടെ കാലഘട്ടത്തില്‍ രക്തസാക്ഷികളുടെ ആദരവിനായി പണികഴിപ്പിച്ച ദേവാലയത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ ഒഴുക്കില്‍ കുറവുണ്ടായെങ്കിലും ഒരിക്കലും നിലച്ചിരുന്നില്ല.

2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു തീവ്രവാദികള്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. കൈകള്‍ പിറകിലേക്ക് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ പുറത്തുവിട്ട കൊലപാതകത്തിന്റെ വീഡിയോ അനേകര്‍ക്ക് ഇടയില്‍ വലിയ നൊമ്പരമായി മാറിയിരിന്നു.

ഈ രക്തസാക്ഷികളുടെ ചുണ്ടുകളില്‍ നിന്നും പുറത്തുവന്ന അവസാന വാക്ക് യേശു ക്രിസ്തുവിന്റെ നാമമായിരുന്നെന്ന് ഗുയിസെയിലെ മുന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് മെത്രാനായിരുന്ന അന്‍ബ അന്റോണിയോസ് മിന ഏജന്‍സിയ ഫിദെസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രക്തസാകളുടെ ആദരവിനായി നടത്തുന്ന അനുസ്മരണ പരിപാടികളില്‍ പങ്കെടുത്ത് രക്തസാക്ഷികളുടെ മാധ്യസ്ഥ സഹായം തേടണമെന്ന് ബിഷപ്പ് അന്‍ബാ പാവ്നോടിസ് അഭ്യര്‍ത്ഥിച്ചു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 63