News - 2024

വിടാതെ പിന്തുടരുന്ന ഭരണകൂട ഭീകരത: യു‌പിയില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവന്‍ ഒഴിപ്പിച്ചു

07-01-2022 - Friday

കാണ്‍പൂര്‍: അനാഥര്‍ക്കു പ്രത്യാശയുടെ ഇടമായ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവന്‍ ഒഴിപ്പിച്ച് ഉത്തര്‍പ്രദേശിലെ ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസ്. 1968-ല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്ഥാപിച്ച ശിശുഭവനാണ് ഒഴിപ്പിച്ചത്. ആയിരത്തിയഞ്ഞൂറോളം കുഞ്ഞുങ്ങളെയും നിര്‍ധനരെയും മിഷനറീസ് ഓഫ് ചാരിറ്റി പരിപാലിച്ചിരുന്നു. ശിശുഭവന്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലം 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതാണെന്നും 2019ല്‍ പാട്ടക്കാലാവധി അവസാനിച്ചെന്നുമാണ് ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസിന്റെ അവകാശവാദം. അനധികൃതമായി സ്ഥലം കൈവശം വച്ചതിനു വര്‍ഷം ഒരുകോടി രൂപ വീതം മിഷ്ണറീസ് ഓഫ് ചാരിറ്റി പിഴ നല്‍കണമെന്നും ഡിഫന്‍സ് എസ്‌റ്റേറ്റ് ഓഫീസ് (ഡിഇഒ) പറയുന്നു.

ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയതിനു പിന്നാലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്‌റ്റേഴ്‌സ് ഡല്‍ഹിയില്‍ എത്തി ഡിഇഒ അധികൃതരെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ലായെന്ന് 'ദീപിക' റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ വ്യക്തികളുടെ കൈയില്‍നിന്നു മിഷ്ണറീസ് ഓഫ് ചാരിറ്റി പണം മുടക്കി വാങ്ങി അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സ്ഥലം തങ്ങള്‍ 90 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയതായിരുന്നെന്നും 2019ല്‍ അതിന്റെ കാലാവധി അവസാനിച്ചെന്നും അതിനാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്.

നിയമപരമായി ആയിരത്തഞ്ഞൂറോളം കുട്ടികളെ ദത്ത് നല്‍കി വളരെ കൃത്യതയോടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇവര്‍ക്ക് ഒഴിഞ്ഞുകൊ ടുക്കേണ്ടി വന്നത്. നിരവധി അനാഥ പെണ്‍കുട്ടികളെ ഇവിടെനിന്നു വിവാഹം ചെയ്തയച്ചിരിന്നു. ഒഴിപ്പിക്കലിനെതിരേ കാണ്പുരില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നെങ്കിലും പ്രതിഷേധത്തിനു ഇടകൊടുക്കാതെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ ഭവനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.

ഇവിടെ ഉണ്ടായിരുന്ന അനാഥശിശുക്കളെയും അഗതികളെയും വാരാണസി, അലഹാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലേക്ക് സന്യാസിനികള്‍ മാറ്റിയിട്ടുണ്ട്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതിനു പിന്നാലെയാണ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന ശിശുഭവന്‍ ഇപ്പോള്‍ അധികൃതര്‍ ഒഴിപ്പിച്ചിരിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന കത്തോലിക്ക സന്യാസിനികളുടെ പ്രവര്‍ത്തനങ്ങളെ പോലും പ്രതികൂലമായി ബാധിക്കുകയാണ്.


Related Articles »