News - 2024

നൈജീരിയായിലെ ക്രൈസ്തവ പീഡനം ചൂണ്ടിക്കാട്ടിയ ബിഷപ്പിനെ ചോദ്യം ചെയ്ത് ഭരണകൂടം

പ്രവാചകശബ്ദം 10-01-2022 - Monday

അബൂജ: നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്ന ക്രൂര പീഡനവും അടിച്ചമർത്തലും ചോദ്യംചെയ്ത ബിഷപ്പിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ച് സുരക്ഷ ഏജന്‍സി. സൊകോട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു കുക്കായെയാണു കേന്ദ്ര സുരക്ഷാ ഏജൻസി ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. വത്തിക്കാനിലെ ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് ഡികാസ്റ്ററി അംഗം കൂടിയായ ബിഷപ്പ് മാത്യു കുക്ക, നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന ക്രൂര പീഡനത്തെ കുറിച്ചും വിവേചനത്തെ കുറിച്ചും ഭരണകൂടത്തിന്റെ അപകടകരമായ നിശബ്ദ്ദതയെയും പരസ്യമായി വിമര്‍ശനമുന്നയിച്ചിട്ടുള്ള വ്യക്തിയാണ്.

ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ ബിഷപ്പ് കുക്കാ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്കെതിരേ വിമർശനമുന്നയിച്ചിരുന്നു. ബോക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടു പോയി, ഇപ്പോഴും തടവിൽ കഴിയുന്ന നൂറിലധികം പെൺകുട്ടികളുടെ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും ചോദ്യം ചെയ്തു. ഇതൊക്കെ ഭരണകൂടത്തിന് വെല്ലുവിളിയായി മാറുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.

തീവ്ര ചിന്താഗതി ഉള്ളവർ സുരക്ഷ ഏജൻസികളിൽ പോലും കടന്നുകയറിയിട്ടുള്ളതിനാൽ സർക്കാരിന്റെ പണംപോലും തീവ്രവാദത്തിന് പോകുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരിന്നു. തീവ്രവാദികൾ തട്ടിക്കൊണ്ട് പോകുന്നവരെ മോചിപ്പിക്കാൻ വലിയൊരു തുക സർക്കാർ ചെലവഴിക്കുന്നുണ്ട്. വിഷയത്തിൽ സൈനിക ഇടപെടൽ ആവശ്യമാണെന്നും ബിഷപ്പ് കുക്ക .പറഞ്ഞിരിന്നു. രണ്ടു പതിറ്റാണ്ടിനിടെ നൈജീരിയയിൽ 60,000 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.

More Archives >>

Page 1 of 726