News - 2024

ഈസ്റ്റര്‍ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ ശ്രീലങ്കന്‍ ദേവാലയത്തില്‍ ഹാന്‍ഡ് ഗ്രനേഡ്

പ്രവാചകശബ്ദം 16-01-2022 - Sunday

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്ക ദേവാലയത്തില്‍ ഉണ്ടായ സ്ഫോടനത്തിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലാത്ത ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയത്തില്‍ നിന്നും ഗ്രനേഡ് കണ്ടെത്തി. സംഭവത്തില്‍ കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് പോലീസിന്റെ ഭാഗത്തു നിന്നും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊളംബോ ബോരെല്ലായിലെ ഓള്‍ സെയിന്റ്സ് ദേവാലയത്തില്‍ നിന്നുമാണ് ഹാന്‍ഡ് ഗ്രനേഡ് കണ്ടെത്തിയത്. ഗ്രനേഡ് കണ്ടെത്തിയ ദിവസം രാവിലെ മുതലുള്ള സി.സി.ടിവി ഫൂട്ടേജ് ചെക്ക് ചെയ്യുവാന്‍ പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും സിസിടിവി ഫൂട്ടേജ് പരിശോധിക്കുന്നതിന് പകരം ഗ്രനേഡ് കണ്ടെത്തിയ അള്‍ത്താര ശുശ്രൂഷിയെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തതെന്നും, സത്യം കണ്ടെത്തുന്നതിന് പകരം കഥകള്‍ മെനയുവാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു വരുന്ന 4 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കപ്യാരാണ് ദേവാലയത്തില്‍ ഹാന്‍ഡ് ഗ്രനേഡ് വെച്ചതെന്നാണ് പോലീസ് പറയുന്നത്. രാവിലെ മുതലുള്ള സിസി ടിവി ഫൂട്ടേജ് പരിശോധിക്കുവാന്‍ താന്‍ ഇടവക വികാരിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ രാവിലെ 9:52-ന് ഷോപ്പിംഗ് ബാഗ് കയ്യില്‍ പിടിച്ച ഒരു വ്യക്തി ദേവാലയത്തിലേക്ക് പോകുന്നതും, മറ്റൊരാള്‍ വന്നപ്പോള്‍ ആ വ്യക്തി ദേവാലയത്തിന് വെളിയിലേക്ക് വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമെന്നും കൂട്ടിച്ചേര്‍ത്തു. ദേവാലയം വൃത്തിയാക്കുന്നതിനിടയിലാണ് കപ്യാര്‍ ഗ്രനേഡ് കണ്ടെത്തിയതെന്നും, അദ്ദേഹം ഉടന്‍തന്നെ തന്റെ സഹായിയേയും, പിന്നീട് ഇടവക വികാരിയേയും ഇക്കാര്യം അറിയിക്കുകയായിരുന്നെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

സത്യം പറഞ്ഞില്ലെങ്കില്‍ പോലീസ് യൂണിഫോം കൊണ്ട് യാതൊരു കാര്യവുമില്ല. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ യൂണിഫോം അഴിച്ചുവെച്ച് വീട്ടില്‍ പോവുകയാണ് വേണ്ടതെന്നും സത്യം വെളിപ്പെടുത്തുന്നതില്‍ നിന്നും ദൈവത്തെ തടയുവാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളംബോക്ക് പുറത്തുള്ള ചിലരും കര്‍ദ്ദിനാളിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ 2019-ലെ ഈസ്റ്റര്‍ ആക്രമണങ്ങള്‍ക്ക് ആയിരം ദിവസങ്ങള്‍ തികഞ്ഞതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ മെത്രാന്‍ സമിതി “എന്റെ നിലവിളി നിന്റെ മുന്നില്‍ എത്തട്ടെ” എന്ന പേരില്‍ ദേശവ്യാപകമായി ഒരു പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചിരിന്നു. വൈദികരും, അല്‍മായരും കാടുവാപിടിയ, കൊച്ചിക്കാടെ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലെ ഇരകളും ജപമാല പ്രദിക്ഷണത്തില്‍ പങ്കെടുത്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »