News - 2024

നീതിന്യായ വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ - സാംസ്കാരിക ഇടപെടലുകൾ പ്രതിഷേധാർഹം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

പ്രവാചകശബ്ദം 21-01-2022 - Friday

കൊച്ചി: അടുത്ത നാളിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ, പരാതി നൽകിയവർക്ക് നീതി വാങ്ങിക്കൊടുക്കാൻ എന്ന വ്യാജേന സാമൂഹിക- സാംസ്കാരിക മേഖലകളിൽ കത്തോലിക്കാസഭയെക്കുറിച്ചും, സഭ അനുശാസിക്കുന്ന ജീവിതക്രമങ്ങളെകുറിച്ചും വിശിഷ്യാ, സന്ന്യാസ സമർപ്പണജീവിതത്തെകുറിച്ചും വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ സംഘടിതമായ പ്രചാരണങ്ങളും നടത്തുന്നവര്‍ക്ക് പിന്നില്‍ ആസൂത്രിതമായ ശ്രമമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ. ക്യാംപെയ്നിങ്ങുകളും നടക്കുന്നതിന് പിന്നിൽ രാഷ്ട്രീയവും മതപരവുമായ നിക്ഷിപ്ത താല്പര്യങ്ങളുള്ളവരുടെ ആസൂത്രിതമായ ശ്രമങ്ങൾ ഉണ്ടെന്നുള്ളത് വ്യക്തമാണ്. ഈ ഒരു വിഷയത്തിൽ മാത്രമല്ല, കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട് അടുത്തകാലങ്ങളിലായി ഉയർന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ അധാർമികവും നിയമവിരുദ്ധവുമായ ഇടപെടൽ സംശയിക്കാവുന്നതാണെന്നും ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഈ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെയും ചില സാംസ്കാരിക, സാമൂഹിക പ്രവർത്തകരെയും സ്വാധീനിച്ചും, സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗിച്ചും കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തിലെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്കാരിക ഇടപെടലുകൾ സഗൗരവം തുറന്നു കാണിക്കപ്പെടേണ്ടതും, നിയമ നടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്. വിവിധ രീതികളിൽ കേരളസമൂഹത്തിന്റെ സ്വൈര്യ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരും സമസ്ത മേഖലകളിലും ദുഷ്ടലാക്കോടെ ഇടപെട്ട് വെല്ലുവിളികൾ ഉയർത്തുന്നവരുമായ ചിലരുടെ കരങ്ങൾ ഇത്തരം സംഭവവികാസങ്ങൾക്ക് പിന്നിലുണ്ടെന്നുള്ളതിന് സൂചനകളുണ്ട്.

വർഗ്ഗീയ ധ്രുവീകരണത്തിനും ഇതര സമുദായ - മത സംഘർഷങ്ങൾക്കും വഴിയൊരുക്കി കേരളത്തെ കലാപഭൂമിയാക്കാനും, മയക്കുമരുന്ന് - സ്വർണ്ണ കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും, സുപ്രധാന സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾ പോലും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കി ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരും ക്രമസമാധാന - നീതി ന്യായ വകുപ്പുകളും ആത്മാർത്ഥമായി ഇടപെടേണ്ടിയിരിക്കുന്നു.

രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ച് കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണം എന്ന നിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. നിയമത്തിന്റെ വഴിയിൽനിന്ന് വ്യതിചലിച്ച് ആൾകൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും, സ്ഥാപിതതാത്പര്യങ്ങൾക്കനുസരിച്ചുള്ള വിധിതീർപ്പുകളും, കോടതിയെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്റെ ലക്ഷണങ്ങളാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടുപോകുവാൻ ആർക്കും സാധ്യമായ ഈ രാജ്യത്ത് കോടതിവിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ട്.

ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മത സംവിധാനങ്ങളെയും കത്തോലിക്കാ സഭയെയും സഭയുടെ ഭാഗമായ സന്ന്യാസ ജീവിത ശൈലിയെയും ഈ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളെയും സമാധാനാന്തരീക്ഷത്തെയും തകർക്കാൻ ശ്രമിക്കുകയും തെറ്റിദ്ധാരണകൾ പടർത്തുകയും ചെയ്യുന്ന ഗൂഢശക്തികളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുന്നതോടൊപ്പം, ഇന്നത്തെ സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയും വേണമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.

More Archives >>

Page 1 of 730