News - 2024

ഫ്രാന്‍സിസ് പാപ്പയെ രാജ്യത്തേക്ക് ക്ഷണിക്കുമെന്ന് ഇന്തോനേഷ്യന്‍ റിലീജിയസ് അഫയേഴ്‌സ് മന്ത്രി

പ്രവാചകശബ്ദം 12-03-2022 - Saturday

ജക്കാര്‍ത്ത: ഫ്രാന്‍സിസ് പാപ്പ:യെ\യും, ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം അഹമദ് അല്‍ തയ്യേബിനേയും ഇന്തോനേഷ്യയിലേക്ക് ക്ഷണിക്കുമെന്ന് ഇന്തോനേഷ്യന്‍ റിലീജിയസ് അഫയേഴ്സ് മിനിസ്റ്റര്‍ ക്വോമാസ്. മാര്‍ച്ച് 6 മുതല്‍ 9 വരെ ബാലിയില്‍ നടന്ന ഇന്തോനേഷ്യന്‍ മെത്രാന്‍സമിതിയുടെ (കെ.ഡബ്ലിയു.ഐ) ഇന്റര്‍ഫെയിത്ത് കമ്മീഷന്റെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ പ്രസിഡന്റും പാലെംബാങ്ങ് മെത്രാപ്പോലീത്തയുമായ യോഹാനെസ് ഹാറുണ്‍ യുവോണോയും, സെക്രട്ടറി ഫാ. അഗസ്റ്റിനസ് ഹേരി വിബോവോയും കോണ്‍ഫറന്‍സില്‍ സന്നിഹിതരായിരുന്നു.

ക്ഷണം പാപ്പയിലേക്ക് എത്തിക്കുന്നതിന് വേണ്ടി മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിനെ വത്തിക്കാനിലേക്ക് അയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനായി ഇന്തോനേഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ പരിശുദ്ധ പിതാവും, ഗ്രാന്‍ഡ്‌ ഇമാമും അംഗീകരിക്കുമെന്ന പ്രതീക്ഷയും ക്വോമാസ് പങ്കുവെച്ചു. 2009-ല്‍ വത്തിക്കാനില്‍വെച്ച് നടന്ന തങ്ങളുടെ കൂടിക്കാഴ്ചക്കിടയില്‍ ഇന്തോനേഷ്യയേക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പാപ്പ കാണിച്ച താല്‍പ്പര്യം ക്വോമാസ് പ്രത്യേകം അനുസ്മരിച്ചു.

മതാന്തര സംവാദത്തെ ആസ്പദമാക്കിയുള്ള ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ കിഴക്കന്‍ തിമോര്‍ (തിമോര്‍-ലെസ്റ്റെ) സന്ദര്‍ശിക്കുമെന്ന് ഡിലിയിലെ വത്തിക്കാന്‍ ചാര്‍ജ്ജ് ഡി’അഫയേഴ്സ് മോണ്‍. മാര്‍ക്കോ സപ്രിസ്സി കഴിഞ്ഞയാഴ്ച അറിയിച്ചുവെങ്കിലും, സന്ദര്‍ശനത്തിന്റെ തിയതികള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും, പാപ്പായുടെ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനത്തില്‍, കിഴക്കന്‍ തിമൂറിനും, പാപുവ ന്യൂഗിനിയക്കും പുറമേ ഇന്തോനേഷ്യയും ഉള്‍പ്പെടാമെന്നാണ് ക്വോമാസിന്റേയും, മോണ്‍. മാര്‍ക്കോ സപ്രിസ്സിയുടേയും പ്രഖ്യാപങ്ങള്‍ അറിയിപ്പുകള്‍ നല്‍കുന്ന സൂചന.

ഫ്രാന്‍സിസ് പാപ്പ 2020-ല്‍ പദ്ധതിയിട്ടിരുന്ന ഈ സന്ദര്‍ശനം കൊറോണ പകര്‍ച്ചവ്യാധി കാരണം നീട്ടിവെക്കുകയായിരുന്നു. ഇന്തോനേഷ്യന്‍ റിലീജിയസ് അഫയേഴ്സ് മന്ത്രി ക്വോമാസിന്റെ പ്രഖ്യാപനത്തെ ഇന്റര്‍ഫെയിത്ത് കമ്മീഷന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ബാഹ്യഇടപെടലുകള്‍ കൂടാതെ തന്നെ എല്ലാ ഇന്തോനേഷ്യക്കാര്‍ക്കും തങ്ങളുടെ മതപരമായ വ്യക്തിത്വം സ്വാതന്ത്ര്യത്തോടെ പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ സാമൂഹ്യ സൗഹാര്‍ദ്ദം നന്നാവൂ എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നു ഫാ. വിബോവോ കൂട്ടിച്ചേര്‍ത്തു. ഇന്തോനേഷ്യയിലെ 37 രൂപതകളില്‍ നിന്നായി 80 പേരാണ് നാലു ദിവസം നീണ്ട കോണ്‍ഫറന്‍സിലും ശില്‍പ്പശാലയിലും പങ്കെടുത്തത്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »