Faith And Reason

ഭാര്യ മരിച്ചു, ദൈവത്തില്‍ നിന്നകന്നു, ഒടുവില്‍ അറുപത് കഴിഞ്ഞപ്പോള്‍ പൗരോഹിത്യ സ്വീകരണം; സ്പെയിനില്‍ നിന്നും ഒരു ദൈവവിളിയുടെ കഥ

പ്രവാചകശബ്ദം 27-04-2022 - Wednesday

മാഡ്രിഡ്: ഭാര്യയുടെ മരണത്തോടെ ആത്മീയ ജീവിതത്തില്‍ നിന്ന് അകന്നുപോകുകയും പിന്നീടുണ്ടായ ക്രിസ്താനുഭവത്തില്‍ വിശ്വാസത്തിലേക്ക് മടങ്ങിയെത്തി വൈദിക പഠന ശേഷം തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്ത സ്പാനിഷ് സ്വദേശിയുടെ ദൈവവിളിയുടെ അനുഭവം വാര്‍ത്തകളില്‍ വീണ്ടും ഇടംനേടുന്നു. 2019-ല്‍ തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ച സ്പാനിഷ് രൂപതാവൈദികനും അറുപത്തിനാലുകാരനുമായ ഫാ. കാര്‍ലോസ് ബൌ അലിയാഗയുടെ ദൈവസേവനത്തിലേക്കുള്ള യാത്രയാണ് ആരേയും അമ്പരിപ്പിക്കുന്നത്. അടുത്തിടെ എച്ച്.എം.ടി ടെലിവിഷന്റെ കാംബിയോ ഡെ അഗുജാസ് പരിപാടിയില്‍വെച്ചാണ് രണ്ടു കുട്ടികളുടെ പിതാവു കൂടിയായ ഫാ. കാര്‍ലോസ് ബൌ അലിയാഗ ഒരു .വൈദികനായി തീരുവാന്‍ ദൈവം തന്നെ പരുവപ്പെടുത്തിയത് എപ്രകാരമാണെന്നതിനെ കുറിച്ച് വിവരിച്ചത്.

വലെന്‍സിയാക്ക് സമീപമുള്ള ഒരു ചെറിയ ഭവനത്തിലാണ് .അദ്ദേഹം താമസിച്ചിരുന്നത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയെങ്കിലും സാധാരണമായൊരു യുവത്വം തന്നെയായിരുന്നു തനിക്കും ഉണ്ടായിരുന്നതെന്നു ഫാ. കാര്‍ലോസ് പറയുന്നു. സഭാചാരപ്രകാരം വിവാഹിതനായ കാര്‍ലോസിന് രണ്ടുകുട്ടികളാണ് ഉള്ളത്. മകളുടെ ജനനസമയത്ത് മകളും, ഭാര്യയും ഏതാണ്ട് മരണപ്പെട്ട അവസ്ഥയിലായിരുന്നു. ലുക്കീമിയ ബാധിതയായ ഭാര്യ അധികം താമസിയാതെ മരണപ്പെട്ടു. ഭാര്യയുടെ മരണത്തിന് ശേഷം ദൈവത്തോടുള്ള തന്റെ ആഭിമുഖ്യം കുറയുവാന്‍ തുടങ്ങിയെന്ന് കാര്‍ലോസ് പറയുന്നു. അധികം വൈകാതെ മാതാപിതാക്കളുടെ വീടുപേക്ഷിച്ചു. പിന്നീട് 34, 35 പ്രായത്തില്‍ തന്റെ രണ്ടു മക്കള്‍ക്കും ഒപ്പമാണ് കാര്‍ലോസ് വീണ്ടും വീട്ടില്‍ തിരിച്ചെത്തിയത്.

ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ദൈവം തനിക്കൊപ്പം ഉണ്ടെന്ന് മനസ്സിലാവാന്‍ തുടങ്ങിയതെന്ന് കാര്‍ലോസ് പറയുന്നു. അധികം താമസിയാതെ രോഗബാധിതനായ അദ്ദേഹം കുമ്പസ്സാരിക്കുവാനും, വീണ്ടും പള്ളിയില്‍ പോകുവാനും തുടങ്ങി. ഒരു പാപിയായി മരണപ്പെടുവാന്‍ കാര്‍ലോസ് ആഗ്രഹിച്ചിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ കുമ്പസാരം. ബൈബിളിലെ ധൂര്‍ത്തപുത്രന്റെ ഉപമയിലെ സ്നേഹവാനായ പിതാവിന്റെ മുഖമുള്ള ഒരു പുരോഹിതനായിരുന്നു തന്നെ കുമ്പസാരിപ്പിച്ചതെന്നും, അദ്ദേഹം തന്നോട് ഒന്നും ചോദിച്ചില്ലെന്നും, തന്റെ പാപങ്ങള്‍ എല്ലാം പറഞ്ഞ ശേഷം “ശാന്തനാകൂ.. ശാന്തനാകൂ.. ദൈവം നിന്നോടു ക്ഷമിച്ചിരിക്കുന്നു” എന്ന് പറയുകയും, തന്നെ ആശ്ലേഷിക്കുകയും മാത്രമാണ് ചെയ്തതെന്നും കാര്‍ലോസ് പറയുന്നു.

ആ നിമിഷം മുതലാണ് കാര്‍ലോസില്‍ മനപരിവര്‍ത്തനം ഉണ്ടായി തുടങ്ങിയത്. ദൈവത്തിന്റെ അനന്തമായ സ്നേഹം തനിക്ക് അനുഭവപ്പെട്ടുവെന്ന്‍ പറഞ്ഞ കാര്‍ലോസ് ആ വൈദികന്റെ ആശ്ലേഷമാണ് തന്റെ ജീവിതത്തേ എന്നെന്നേക്കുമായി മാറ്റിയതെന്നും കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ മകളായ മരിയയേ വൈകല്യമുള്ളവര്‍ക്കായി കന്യാസ്ത്രീമാര്‍ നടത്തുന്ന സ്ഥാപനത്തിലാക്കി. ഇതിനു ശേഷമാണ് കാര്‍ലോസ് തിയോളജി പഠിക്കുവാന്‍ ചേര്‍ന്നത്. ഫാ. ഡോണ്‍ ഫെര്‍ണാണ്ടോ റാമോണ്‍, ഫാ. ഡോണ്‍ ജാവിയര്‍ ഗ്രാന്‍ഡെ എന്നീ വൈദികരാണ് പൗരോഹിത്യത്തിലേക്കുള്ള യാത്രയില്‍ ഫാ. കാര്‍ലോസിനെ സഹായിച്ചത്. വലെന്‍സിയ സെമിനാരിയില്‍ പ്രവേശിച്ച കാര്‍ലോസ് 2018 സെപ്റ്റംബര്‍ 28-ന് 10 സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡീക്കന്‍ പട്ടം സ്വീകരിച്ചു. 2019-ല്‍ തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. .നമ്മുടെ ഹൃദയത്തേ നിറക്കുവാന്‍ കഴിവുള്ളത് ദൈവത്തിന് മാത്രമാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ഫാ. കാര്‍ലോസ് തന്റെ അഭിമുഖം അവസാനിപ്പിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »