News

ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു: കർദ്ദിനാൾ ജോസഫ് സെന്നിനെ അറസ്റ്റ് ചെയ്തു; പിന്നാലെ മോചനം

പ്രവാചകശബ്ദം 12-05-2022 - Thursday

ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിച്ച ഹോങ്കോങ്ങിലെ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോസഫ് സെന്നിനെ വിദേശ ശക്തികളുമായി സഹകരിച്ചു എന്ന് ആരോപണമുന്നയിച്ച് ബുധനാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു. വിഷയം അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴി തുറന്നതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു.

ഹോങ്കോങ്ങിൽ ഏതാനും നാളുകൾക്കു മുമ്പ് നടന്ന ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ആളുകൾക്ക് നിയമപരമായ സഹായം നൽകാൻ സ്ഥാപിതമായ 612 ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫണ്ടിന്റെ ട്രസ്റ്റി സ്ഥാനം വഹിച്ചതാണ് കർദ്ദിനാളിനെതിരെ ആരോപിക്കപ്പെട്ട കുറ്റം.

ബുധനാഴ്ച സെന്നിനോടൊപ്പം ഹോങ്കോങ് സ്വദേശിനിയായ കനേഡിയൻ ഗായകർ ഡെന്നീസ് ഹോയും, മറ്റു രണ്ടുപേരുംകൂടി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ പത്രക്കുറിപ്പും ഇറക്കിയിരുന്നു.

2020ൽ ജനാധിപത്യ അവകാശങ്ങൾക്ക് വലിയതോതിൽ തുരങ്കം വെക്കുന്ന ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങ് സർക്കാർ പാസാക്കിയതിനെത്തുടർന്നാണ് രാജ്യത്ത് വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പുതിയ നിയമം ഹോങ്കോങ്ങിലെ സഭയെ നിശബ്ദമാക്കാൻ ഉപയോഗിക്കുമെന്ന് കർദ്ദിനാൾ സെൻ നിരന്തരം അഭിപ്രായപ്പെട്ടിരുന്നു.