Faith And Reason

സെപ്റ്റംബര്‍ 8 പുരുഷന്മാരുടെ ജപമാലയുടെ ദേശീയ ദിനമായി പ്രഖ്യാപിക്കുവാന്‍ ബ്രസീല്‍

പ്രവാചകശബ്ദം 16-06-2022 - Thursday

സാവോ പോളോ: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8 വര്‍ഷംതോറും പുരുഷന്മാരുടെ ജപമാലയുടെ ദേശീയ ദിനമായി പ്രഖ്യാപിക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ബില്‍ നിയമമാക്കുവാനുള്ള ഭരണഘടനാപരമായ നടപടികള്‍ ബ്രസീലില്‍ പുരോഗമിക്കുന്നു. ഡെപ്യൂട്ടി ഇറോസ് ബിയോണ്ടിനി നിര്‍ദ്ദേശിച്ച ബില്ലിന് ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് അംഗീകാരം നല്‍കിയത്. ബില്‍ ഇപ്പോള്‍ വോട്ടെടുപ്പിനായി സെനറ്റിന്റെ പരിഗണനയിലാണ്. ബിയോണ്ടിനി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തനിക്ക് നല്‍കിയ പിന്തുണക്ക് എല്ലാവര്‍ക്കും നന്ദിയെന്നു ബിയൊണ്ടിനി കുറിച്ചു.

പുരുഷന്‍മാരുടെ ജപമാല സഭയില്‍ അത്മായരുടെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും, കുടുംബത്തിന്റേയും ക്രിസ്ത്യന്‍ സമൂഹത്തിന്റേയും കൂട്ടായ രൂപീകരണത്തിനുള്ള ക്രിസ്ത്യന്‍ അടയാളമാണെന്നും പദ്ധതിയുടെ റിപ്പോര്‍ട്ടറായ ഡെപ്യൂട്ടി ഇവെയര്‍ വിയേര ഡി മെലോ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് മുമ്പാകെ ഉറപ്പു നല്‍കി. ആരാധനാപരമായ പല കാര്യങ്ങളില്‍ നിന്നും അകന്നുപോയ പുരുഷന്‍മാരെ മരിയന്‍ വണക്കത്തിന്റെ ഹൃദയത്തോടടുപ്പിക്കുമെന്നതിനാല്‍ ഇത് സഭയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രസീലില്‍ ഇപ്പോള്‍ ഏറ്റവുമധികം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് പുരുഷന്‍മാരുടെ ജപമാലയെന്ന്‍ കാത്തലിക് പാര്‍ലമെന്ററി ഫ്രണ്ടിന്റെ കോഓര്‍ഡിനേറ്ററായ ഡെപ്യൂട്ടി ഫ്രാന്‍സിസ്കൊ ജൂനിയര്‍ പറഞ്ഞു.

സെര്‍ഗിപെ, സാവോ പോളോ, എസ്പിര്‍ട്ടോ സാന്റോ, ബാഹിയ, പെര്‍നാംബുക്കോ, റിയോ ഗ്രാന്‍ഡെ ഡൊ നോര്‍ട്ടെ, മാരാന്‍ഹാവോ എന്നീ ഏഴോളം ബ്രസീലിയന്‍ സംസ്ഥാനങ്ങളില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടതാണ് പുരുഷന്‍മാരുടെ ജപമാല. 2009 മുതല്‍ പുരുഷന്‍മാരുടെ ജപമാല സംഘം സാവോ പോളോയിലെ അപാരെസിഡാ മാതാവിന്റെ ചാപ്പലിലേക്ക് തീര്‍ത്ഥാടനം നടത്തി വരുന്നുണ്ട്. രാഷ്ട്രത്തിന്റെ സുവിശേഷവത്കരണത്തില്‍ തങ്ങളുടേതായ സംഭാവന നല്‍കുവാനാണ് പുരുഷന്‍മാരുടെ ജപമാല സംഘം ശ്രമിക്കുന്നതെന്നു സംരംഭത്തിന്റെ ജനറല്‍ സെക്രട്ടറിയായ ഗ്ലെയ്സണ്‍ ലോസര്‍ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ പോര്‍ച്ചുഗീസ് വിഭാഗമായ എ.സി.ഐ ഡിജിറ്റലിനോട് പറഞ്ഞു.

ഇത് പുരുഷന്‍മാരെ സഭയുമായുള്ള ബന്ധത്തിലേക്ക് തിരികെ കൊണ്ടുവരിക മാത്രമല്ല, തങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും പുരുഷന്‍മാരുടെ ജീവിതത്തില്‍ ആന്തരിക രൂപീകരണത്തിനു കാരണമാവുന്നുണ്ടെന്നും, ഇറ്റാബി മുനിസിപ്പാലിറ്റിയിലെ വിലാ പ്രൊവിഡെന്‍സിയായില്‍ ഇന്ന്‍ ഇരുനൂറോളം പുരുഷന്‍മാരുടെ ഒരു സംഘം ഈ സംരംഭത്തിന്റെ കീഴില്‍ പ്രാര്‍ത്ഥിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ബില്ലിന്റെ അംഗീകാരത്തിന് വേണ്ടിയുള്ള ശ്രമം നടക്കുകയായിരിന്നു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »