News - 2024

ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആഫ്രിക്കയിലേക്ക്

പ്രവാചകശബ്ദം 29-06-2022 - Wednesday

വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു തെക്കൻ സുഡാനിലേക്കും കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും നടത്താനിരുന്ന അപ്പസ്തോലിക യാത്ര മാറ്റിവെച്ച ഫ്രാന്‍സിസ് പാപ്പ ഇരുരാജ്യങ്ങളിലേക്കും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയെ അയക്കും. കോംഗോയിലും തെക്കൻ സുഡാനിലുമുള്ള പ്രിയപ്പെട്ട ജനങ്ങളോടു തന്റെ സാമീപ്യം പ്രകടമാക്കാനാണ് ഫ്രാൻസിസ് പാപ്പ, സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനെ കിൻഷാസായിലേക്കും ജൂബായിലേക്കും അയക്കാൻ തീരുമാനിച്ചതെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചു. കഠിനമായ മുട്ടുകാൽ വേദനയെ തുടർന്ന് ഡോക്ടർമാരുടെ നിർബ്ബന്ധത്തിന് വഴങ്ങിയാണ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനം ഫ്രാന്‍സിസ് പാപ്പ നീട്ടിവെച്ചത്.

ജൂലൈ 2-7 വരെ തീയതികളിലാണ് പാപ്പ സന്ദര്‍ശനം നടത്താനിരിന്നത്. ഇതിന് സമാനമായി ജൂലൈ ഒന്നു മുതൽ എട്ടു വരെ കർദ്ദിനാൾ പിയട്രോ പരോളിൻ ഇവിടെ സന്ദർശനം നടത്തും. കോംഗോയിലെ കിൻഷാസായിൽ പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയർപ്പിക്കാൻ നിശ്ചയിച്ചിരുന്ന ജൂലൈ മൂന്നാം തിയതി, ഫ്രാൻസിസ് പാപ്പാ റോമിൽ കോംഗോ സമൂഹവുമൊത്ത് ദിവ്യബലിയർപ്പിക്കും. ഇക്കാര്യം ജൂൺ 13ന് വത്തിക്കാനിലെ ക്ലമന്റൈൻ ഹാളിൽ ആഫ്രിക്കയുടെ പ്രേഷിതർ എന്ന സന്യാസസമൂഹത്തിന്റെ പൊതുസമ്മേളത്തിനെത്തിയവരെ അഭിസംബോധന ചെയ്ത അവസരത്തിൽ പാപ്പ അറിയിച്ചിരിന്നു.


Related Articles »