Faith And Reason

"ഞാന്‍ അറിയുന്നു, ക്രിസ്തുവിന്റെ അചഞ്ചല സ്നേഹം": ദക്ഷിണാഫ്രിക്കയിലെ സാത്താനിക് ചര്‍ച്ചിന്റെ സഹസ്ഥാപകന്‍ ക്രിസ്തു വിശ്വാസത്തിലേക്ക്

പ്രവാചകശബ്ദം 07-07-2022 - Thursday

കേപ് ടൌണ്‍: ദക്ഷിണാഫ്രിക്കയിലെ സാത്താന്‍ ആരാധക ഗ്രൂപ്പായ സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ച് (എസ്.എ.എസ്.സി) ന്റെ സഹസ്ഥാപകനും, കടുത്ത സാത്താന്‍ ആരാധകനുമായ റിയാന്‍ സ്വീഗെലാര്‍ സാത്താന്‍ ആരാധന ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസത്തിലേക്ക്. ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതിനെ കുറിച്ച് സ്വീഗെലാര്‍ ജൂലൈ 4ന് നടത്തിയ സാക്ഷ്യമാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ചിലെ (എസ്.എ.എസ്.സി) സാത്താനിക പ്രഘോഷകനായ സ്വീഗെലാര്‍ തന്റെ പദവിയില്‍ നിന്നും രാജിവെച്ച ശേഷം ഇക്കഴിഞ്ഞ ജൂലൈ 4ന് ഫേസ്ബുക്കിലൂടെയുള്ള തത്സമയ വീഡിയോ സന്ദേശത്തിലൂടെയാണ് ക്രിസ്തുവുമായുള്ള തന്റെ അസാധാരണ കണ്ടുമുട്ടലിനെ കുറിച്ച് വിവരിച്ചത്.

‘എസ്.എ.എസ്.സി’യും, സാത്താന്‍ ആരാധനയും ഉപേക്ഷിക്കുവാനുള്ള കാരണത്തേക്കുറിച്ച് ചോദിച്ചുകൊണ്ട് നൂറിലധികം പേര്‍ വാട്സാപ്പിലൂടെയും, ഇരുനൂറിലധികം പേര്‍ ഫേസ്ബുക്കിലൂടെയും സന്ദേശങ്ങള്‍ അയച്ചതുകൊണ്ടാണ് താന്‍ ഈ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സ്വീഗെലാറിന്റെ വീഡിയോ ആരംഭിക്കുന്നത്. തന്റെ അനുഭവത്തില്‍ നിന്നും തുറന്ന ഹൃദയത്തോടെയാണ് താന്‍ സംസാരിക്കുന്നതെന്നു സ്വീഗെലാര്‍ പറയുന്നു. നിരീശ്വരവാദിയാകുന്നതിന് മുന്‍പ് 20 വര്‍ഷത്തോളം ക്രിസ്ത്യന്‍ പ്രേഷിത മേഖലയില്‍ പ്രവര്‍ത്തിച്ചിരിന്ന വ്യക്തിയായിരുന്നു സ്വീഗെലാര്‍. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം സാത്താന്‍ ആരാധനയില്‍ എത്തിപ്പെടുന്നത്.

തകര്‍ച്ചയും, ദുഃഖവുമാണ് തന്നെ സാത്താന്‍ ആരാധനയോട് അടുപ്പിച്ചത്. ഹൃദയം തകര്‍ന്നവരും മുറിവേറ്റവരുമാണ് സാത്താന്‍ ആരാധനയില്‍ എത്തിപ്പെടുന്നവരില്‍ ഭൂരിഭാഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമീപകാലത്ത് പരിധികളില്ലാത്ത ക്രിസ്തീയ സ്നേഹം അനുഭവിക്കുവാന്‍ കഴിഞ്ഞതാണ് സാത്താനെ വിട്ട് ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചതെന്നു സ്വീഗെലാര്‍ പറയുന്നു. “എന്റെ ജീവിതത്തിലൊരിക്കലും നിരുപാധിക സ്നേഹം ഞാന്‍ അറിഞ്ഞിരുന്നില്ല. നാല് ക്രൈസ്തവരാണ് എന്നെ ക്രിസ്തീയ സ്നേഹം എന്താണെന്ന് പഠിപ്പിച്ചത്. ഞാന്‍ അവരോട് നന്ദിയുള്ളവനാണ്. നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തത് വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കുവാന്‍ കഴിയുന്നതല്ല” സ്വീഗെലാര്‍ പറയുന്നു.

സ്നേഹം കാണിച്ചു തരുന്നതു എന്താണെന്ന് എളുപ്പമല്ല എന്ന് പറഞ്ഞ സ്വീഗെലാര്‍ താന്‍ വളരെ മോശകരമായ വിധത്തില്‍ ജീവിക്കുകയും ചെയ്ത സമയത്താണ് തനിക്ക് ക്രിസ്തുവിന്റെ സ്നേഹം പ്രകടമായതെന്നും കൂട്ടിച്ചേര്‍ത്തു. സാത്താന്‍ ആരാധകനെന്ന നിലയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ സ്വീഗെലാര്‍, കേപ്പ് ടോക്ക് റേഡിയോയില്‍ ഒരു അഭിമുഖം നല്‍കിയിരുന്നു. അവിടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയാണ് (അദ്ദേഹം പേര് വെളിപ്പെടുത്തിയിട്ടില്ല) തികച്ചും അപ്രതീക്ഷിതമായ രീതിയില്‍ സ്വീഗെലാറിന് ക്രിസ്തുവിന്റെ സ്നേഹം എന്താണെന്ന് കാണിച്ചു കൊടുത്തത്. എന്നാല്‍ താന്‍ ക്രിസ്തുവിലും, ക്രിസ്തുവിന്റെ അസ്ഥിത്വത്തിലും വിശ്വസിക്കുന്നില്ലെന്ന് സ്വീഗെലാര്‍ അവരോട് പറഞ്ഞു.

അഭിമുഖത്തിന് ശേഷം സ്വീഗെലാറിന്റെ അടുത്തെത്തിയ ആ സ്ത്രീ അദ്ദേഹത്തെ ആശ്ലേഷിക്കുകയാണ് ചെയ്തത്. അത്തരമൊരു സ്നേഹം താന്‍ അതുവരെ അനുഭവിച്ചിട്ടില്ലായെന്ന് സ്വീഗെലാര്‍ പറയുന്നു. ഒരാഴ്ചക്ക് ശേഷമാണ് അവരുടെ വാട്സാപ്പ് സ്റ്റാറ്റസില്‍ നിന്നും ആ സ്ത്രീ ഒരു ക്രിസ്ത്യാനിയാണെന്ന കാര്യം സ്വീഗെലാറിന് മനസ്സിലായത്. പിന്നീട് സാത്താന്‍ ആരാധകനെന്ന നിലയില്‍ കൂടുതല്‍ ശക്തിയും സ്വാധീനവും നേടുന്നതിനായി പൈശാചിക ആചാരം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് യേശുവിന്റെ ദര്‍ശനമുണ്ടായെന്ന് അദ്ദേഹം പറയുന്നു. ഇത് ജീവിതത്തില്‍ വഴിത്തിരിവായി. "നിങ്ങള്‍ ക്രിസ്തുവാണെങ്കില്‍ നിങ്ങള്‍ അത് തെളിയിക്കണമെന്ന്‍" സ്വീഗെലാര്‍ ക്രിസ്തുവിനോട് ആവശ്യപ്പെട്ടു. റേഡിയോ സ്റ്റേഷനിലെ സ്ത്രീയ്ക്കു സമാനമായ മനോഹരമായ സ്നേഹവും, ഊര്‍ജ്ജവും കൊണ്ട് യേശു തന്നെ മൂടിയെന്നും, അങ്ങനെ താന്‍ ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിഞ്ഞതെന്നും സ്വീഗെലാര്‍ പറയുന്നു.

സ്വവര്‍ഗ്ഗാനുരാഗ ജീവിതം നയിക്കുന്ന താന്‍ ദൈവസ്നേഹത്തിന് അര്‍ഹനല്ലെന്നായിരുന്നു സ്വീഗെലാര്‍ കരുതിയിരുന്നത്. എന്നാല്‍ ജീവിക്കുന്ന ദൈവവുമായി നടത്തിയ സംഭാഷണം അവന് ദൈവരാജ്യത്തേക്കുറിച്ചും ക്രിസ്തുവിന്റെ അചഞ്ചലമായ സ്നേഹത്തെയും കുറിച്ച് വലിയ ബോധ്യം സമ്മാനിക്കുകയായിരിന്നു. ദൈവരാജ്യത്തിന് കവാടങ്ങള്‍ ഇല്ലെന്നും അത് എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നതാണെന്നും ആ സംഭാഷണത്തില്‍ നിന്നും മനസ്സിലായെന്നും സ്വീഗെലാര്‍ പറയുന്നു. ക്രിസ്തുവുമായുള്ള ബന്ധത്തെക്കുറിച്ച് താന്‍ അടുത്തിടെ എഴുതിയ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യാമെന്ന് ഉറപ്പു നല്‍കിക്കൊണ്ടാണ് സ്വീഗെലാറിന്റെ തത്സമയ വീഡിയോ അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 28നു അദ്ദേഹം ഫേസ്ബുക്കിലെ തന്റെ കവര്‍ ചിത്രം തിരുഹൃദയമാക്കി മാറ്റിയിരിന്നു. സ്വീഗെലാര്‍ രാജിവെച്ച കാര്യം സൗത്ത് ആഫ്രിക്കന്‍ സാത്താനിക് ചര്‍ച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 71