News - 2024

മുൻ കന്യാസ്ത്രീകളും അശ്ലീല സാഹിത്യങ്ങളും

വോയ്സ് ഓഫ് നൺസ് 16-08-2022 - Tuesday

മലയാള സാഹിത്യത്തിന്റെയും കലാസ്വാദനത്തിന്റെയും ഗതിമാറ്റത്തിന്റെ ഒരു ശരിയായ വിലയിരുത്തലാണ് കഴിഞ്ഞ ദിവസം സാഹിത്യകാരൻ ടി പത്മനാഭൻ നടത്തിയത്. "അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനി ആണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം". എന്നായിരുന്നു ഒരു സാഹിത്യ സദസിൽ വച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.

മുൻസന്യാസിനി ലൂസി കളപ്പുരയാണ് അദ്ദേഹത്തിന്റെ വാക്കുകൾക്കെതിരെ പ്രതിഷേധവുമായെത്തിയവരിൽ ഒരാൾ. അതിന്റെ കാരണം, ടി പത്മനാഭൻ തന്റെ പരാമർശത്തിൽ ഉദ്ദേശിച്ചവരിൽ ഒരാൾ താനാണെന്ന് അവർ കരുതിയതുകൊണ്ടാവാം. ലൂസി കളപ്പുരയുടെ ഉൾപ്പെടെ മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ചില "ആത്മകഥകൾ" വായിച്ചിട്ടുള്ളവർക്ക് ടി പത്മനാഭൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് വ്യക്തമാകും. മുൻ സന്യാസിനിയായ ജെസ്മി എഴുതിയ "ആമേൻ", ലൂസി കളപ്പുര എഴുതിയിട്ടുള്ള "കർത്താവിന്റെ നാമത്തിൽ", ഒരു സന്യാസിനി പോലും ആയിരുന്നില്ലാത്ത അന്നമ്മ ചാണ്ടി വ്യാജ അവകാശവാദത്തോടെ എഴുതിയ "സ്വസ്തി" തുടങ്ങി ചില ഗ്രന്ഥങ്ങൾ കേരളത്തിൽ കുറെയേറെ കോപ്പികൾ വിറ്റഴിഞ്ഞവയും വിവാദങ്ങൾ സൃഷ്ടിച്ചവയുമാണ്.

അത്തരം പുസ്തകങ്ങളുടെ ഉള്ളടക്കം യാഥാർഥ്യവുമായി തീരെയും ബന്ധമില്ലാത്തവയാണെന്നും, അശ്ളീലഭാവനകളിൽനിന്ന് ഉരുത്തിരിഞ്ഞ കഥകൾ മാത്രമാണ് അവയെന്നും സാമാന്യബുദ്ധിയുള്ള ഒരു മലയാളിക്ക് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. എങ്കിലും അത്തരം രചനകൾക്ക് ഇവിടെ ആസ്വാദകർ ഏറുന്നു എന്നുള്ളതാണ് ടി പത്മനാഭന്റെ നിരീക്ഷണം. യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഭാവനകളാണ് ആത്മകഥകളും ജീവിതാനുഭവങ്ങളും എന്ന വ്യാജേന ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്.

ശുദ്ധ സാഹിത്യത്തിനും കാമ്പുള്ള രചനകൾക്കും വായനക്കാർ കുറയുമ്പോൾ തരംതാണ ഭാവനകൾക്കും കെട്ടിച്ചമയ്ക്കപ്പെട്ട ആരോപണങ്ങൾക്കും ശ്രോതാക്കളും വായനക്കാരും വർദ്ധിച്ചുവരുന്നത് സാംസ്‌കാരിക അധഃപതനത്തിന്റെ ലക്ഷണങ്ങളാണ്. അതിനെ മുതലെടുക്കാൻ മുൻനിര പ്രസാധകരും തുനിഞ്ഞിറങ്ങുന്നത് പരിതാപകരമായ അവസ്ഥയാണ്. അതിനാൽ, ടി പത്മനാഭന്റെ വാക്കുകൾ ആത്മവിമർശനമായെടുത്ത് തിരുത്തലുകൾ വരുത്തുവാൻ പ്രസാധകരും തയ്യാറാകണം.

ആസ്വാദനത്തിന്റെ ഗതിമാറ്റങ്ങളും, സന്യാസിനിമാർ നേരിടുന്ന അവഹേളനങ്ങളും ‍

കേരളത്തിലെ സന്യസ്തർ ഒരു പ്രത്യേക പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. തങ്ങളെ സംരക്ഷിക്കാൻ എന്ന ഭാവേന സോഷ്യൽമീഡിയയിൽ സജീവമായിരിക്കുന്ന ഒരു കൂട്ടരിൽനിന്നാണ് വാസ്തവത്തിൽ അവർക്ക് ഇപ്പോൾ സംരക്ഷണം ആവശ്യമായിരിക്കുന്നത്. സന്യാസിനിമാർ മുഴുവൻ പീഡിപ്പിക്കപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരുമാണ് എന്ന പ്രചാരണമാണ് "രക്ഷകരുടെ" ഉദയത്തിന് ഒരു കാരണം. സമീപകാലത്ത് ഒരു സംഘടന, "പീഡിപ്പിക്കപ്പെടുന്ന" സന്യസ്തർക്ക് നിയമസഹായം നൽകുന്നതിനായി ഒരു ഫണ്ട് രൂപീകരിക്കുന്നതിനുവേണ്ടി പരസ്യമായി ധനാഭ്യർത്ഥന നടത്തിയിരിക്കുന്നതായി കാണുകയുണ്ടായി.

മറ്റൊരു സംഘടന ഏതാനും വർഷങ്ങൾക്ക് മുമ്പ്, "പുറംതള്ളപ്പെടുന്ന" സന്യാസിനിമാർക്ക് അഭയസ്ഥാനം ഒരുക്കുന്നതിനായി ഒരു വലിയ സെന്റർ പണിയുന്നതിനുവേണ്ടി കോടികൾ സമാഹരിക്കുന്നതായി അറിയാനിടയായിരുന്നു. ഇത്തരം "പ്രോജക്ടുകൾക്ക്" പിന്നിൽ മുഖ്യമായും ആട്ടിൻതോൽ ധരിച്ച ചില തല്പരകക്ഷികൾ ആണെന്നുള്ളത് വ്യക്തമായിട്ടുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾക്കും ഒരുവിഭാഗം നിഷ്കളങ്കർ പിന്തുണ നൽകുന്നതായി കാണാനിടയായിട്ടുണ്ട്. തികഞ്ഞ ഒരു അബദ്ധധാരണ സന്യാസിനിമാരെക്കുറിച്ചും സന്യാസഭവനങ്ങളെക്കുറിച്ചും സന്യാസസമൂഹങ്ങളെക്കുറിച്ചും രൂപപ്പെടുത്തുവാൻ ഏറ്റവും കൂടുതൽ കാരണമായി മാറിയത് മേൽപ്പറഞ്ഞതരം ആത്മകഥകളായി അവതരിപ്പിക്കപ്പെടുന്ന ഭാവനാ സൃഷ്ടികളാണ്.

ടി പത്മനാഭന്റെ തന്നെ ഭാഷയിൽ, അത്തരം അശ്‌ളീല സാഹിത്യത്തിന്റെ ആരാധകരാണ് ഈ രക്ഷക ദൗത്യം ഏറ്റെടുത്തിരിക്കുന്നവരിൽ മോശമല്ലാത്ത ഒരു വിഭാഗം. പതിനായിരങ്ങൾ ഒരു പരാതിയുമില്ലാതെ മഠത്തിന്റെ ആവൃതിക്കുള്ളിൽ ജീവിച്ച് ലാഭേഛയില്ലാതെ സേവനം ചെയ്യുമ്പോൾ, സഭാനിയമങ്ങളെയും മേലധികാരികളെയും അനുസരിക്കാൻ കൂട്ടാക്കാത്ത രണ്ടോ മൂന്നോ പേരുടെ വാക്കുകൾ വിശ്വസിച്ചുകൊണ്ടാണ് മഠങ്ങളിൽ മുഴുവൻ ചൂഷണമാണെന്ന മുറവിളിയുമായി കുറേപേർ ഇറങ്ങുന്നത്!

സന്യാസത്തെക്കുറിച്ചും സന്യാസിനികളെക്കുറിച്ചും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുക എന്ന ചില സ്ഥാപിത താല്പര്യക്കാരുടെ ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ട്. കേരളത്തിലും വെളിയിലും പാവപ്പെട്ടവരും അധഃസ്ഥിതരുമായ ഒരു വലിയ വിഭാഗത്തിനുവേണ്ടി, എല്ലാം ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ചിരിക്കുന്ന ഒരു കൂട്ടർ എങ്ങനെയാണ് ലോകത്തിന് മുന്നിൽ തെറ്റുകാരാക്കുന്നത് അഥവാ, തെറ്റുകാരാക്കപ്പെടുന്നത്‌ എന്നുള്ള വിചിന്തനം ആവശ്യമാണ്.

സ്വന്തം സുരക്ഷിതത്വം എന്ന ആശയം മനസിന്റെ അടിത്തട്ടിൽ പോലുമില്ലാതെ ചേരികൾക്കുള്ളിൽ പോയി സേവനം ചെയ്യുന്ന നൂറുകണക്കിന് മലയാളി സന്യാസിനിമാരുണ്ട്. പതിറ്റാണ്ടുകളോളം നടത്തിയ ശ്രമഫലമായി ചേരികളെ ടൗൺഷിപ്പുകളാക്കി മാറ്റി ലോകത്തെ അമ്പരപ്പിച്ച സന്യാസിനിമാർ കേരളത്തിലുണ്ട്. മറ്റാർക്കും ചെയ്യാൻ കഴിയാത്ത കുറേക്കാര്യങ്ങളാണ് ഇവിടെ സന്യാസിനിമാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, ഇത്തരത്തിൽ അവഹേളിക്കപ്പെടേണ്ടവരല്ല അവരെന്നും മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവരല്ല മലയാളികൾ. എങ്കിലും, സന്യസ്തർക്കും അവരുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾക്കും വിരുദ്ധമായ പലതും ഇവിടെ പ്രചരിപ്പിക്കപ്പെടുന്നു. അതിന് പിന്നിലെ ലക്ഷ്യങ്ങൾ ഏത് പ്രത്യയശാസ്ത്രത്തിൽനിന്ന് ഉത്ഭവിച്ചതായാലും മനസ്സിൽ നന്മയുള്ള മലയാളികൾക്ക് അത് സ്വീകാര്യമാവില്ല എന്ന് തീർച്ച.

ഒരു സാംസ്‌കാരിക നവോത്ഥാനം ആവശ്യം ‍

ഇന്നത്തെ കേരളത്തിൽ, വായന മുതൽ ദൃശ്യകല വരെയുള്ള എല്ലാ മേഖലകളിലും ഒരു ശുദ്ധീകരണം ആവശ്യമാണ്. ചില പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ശരാശരി മലയാളിയുടെ ഭവനത്തിൽ കയറ്റുമായിരുന്നില്ലാത്ത രണ്ടാംകിട സാഹിത്യ രചനകൾ പോലും വർണ്ണാഭമായ പുറംചട്ടയോടും, കാഴ്ച്ചയിൽ ക്വാളിറ്റിയുള്ള പ്രിന്റിംഗിലും പുറത്തിറക്കി, കൂടിയ വിലയ്ക്ക് വിറ്റഴിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നത് ഇന്നത്തെ പതിവ് കാഴ്ചയാണ്. സോഷ്യൽമീഡിയ വഴിയും മുഖ്യധാരാ മാധ്യമങ്ങൾ വഴിയും സിനിമയിലൂടെയും ഇത്തരം മാന്യതകുറഞ്ഞ ആശയപ്രചരണങ്ങൾ നിർബ്ബാധം നടക്കുന്നു.

കത്തോലിക്കാ സഭയ്ക്കും സന്യസ്തർക്കും എതിരെ കുത്തഴിഞ്ഞ പ്രചരണങ്ങൾ നടക്കുന്നു എന്നുള്ളതിനേക്കാൾ, ഈ നാടിന്റെ സംസ്കാരത്തെ വളരെ ദോഷകരമായി ഇത്തരം പ്രവണതകൾ ബാധിച്ചുകഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട വസ്തുത.

സമീപകാലത്ത് പുറത്തിറങ്ങിയ നിരവധി ചലച്ചിത്രങ്ങളിലൂടെയും അവയ്ക്ക് ലഭിച്ച നിരൂപക പ്രശംസയിലൂടെയും ഇന്നത്തെ കേരളത്തിന് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ വിലയിരുത്താവുന്നതാണ്. അഴുകിയതും, ദുർഗന്ധം വമിക്കുന്നതും, നന്മയുടെ അംശം ലവലേശം പോലുമില്ലാത്തതുമായ "കലാ - സാഹിത്യ" സൃഷ്ടികൾക്ക് അമിത പ്രചാരമുണ്ടാകുന്ന ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകേണ്ടതുണ്ട്. ടി പത്മനാഭനെപ്പോലെയുള്ള സാഹിത്യകാരന്മാർ മാത്രമല്ല, സാമൂഹിക പ്രവർത്തകരും, കലാകാരന്മാരും, ചലച്ചിത്ര പ്രവർത്തകരും, പ്രസാധകരും, സർക്കാരും പുനർവിചിന്തനങ്ങൾക്കും തിരുത്തൽ നടപടികൾക്കും തയ്യാറാകട്ടെ..!

More Archives >>

Page 1 of 781