സഹക്രിസ്ത്യാനികൾക്ക് ഒട്ടും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. ഒന്നാമതായി, കുട്ടിക്കാലം മുതലേ, ഇദ്ദേഹം ഒരു മറവിക്കാരനായിരുന്നു. വിധവയായ അമ്മ നുള്ളിപ്പറുക്കി ഒപ്പിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന് പോലും വരാൻ മറക്കുന്ന കുട്ടി- ജന്മസ്ഥലമായ ഇറ്റലിയിലെ കൂപ്പർത്തിനോ ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കും; എന്തു കണ്ടാലും, അതിന് മുമ്പിൽ വായും പൊളിച്ച് നിൽക്കും. പഠനം അതികഠിനമായി തോന്നിയിരുന്നു. എല്ലാത്തിനുപരി, അവൻ ഒരു വിരൂപിയായിരുന്നു.
17-വയസായപ്പോൾ, ഒരു സന്യാസമഠത്തിൽ ചേരാൻ ആഗ്രഹിച്ചു. പക്ഷെ, ഫ്രാൻസിസ്കൻ സഭ അവനെ എടുത്തില്ല; അവർ പറയുന്നത്, അവൻ ഒരു മരമണ്ടനായിരുന്നു എന്നാണ്. 8 മാസത്തിന് ശേഷം, കപ്പുച്ചിയൻ സഭക്കാർ അവനെ പുറത്താക്കി, കാരണം അവൻ എല്ലാ വൃതങ്ങളും ലംഘിച്ചു. ഒടുവിൽ ലാ ഗ്രൊട്ടല്ലയിലെ ഒരു ഫ്രാൻസിസ്കൻ സഭ; അവനെ ഒരു കാലിത്തൊഴുത്ത് ജോലിക്കാരനായി നിയമിച്ചു.
അവിടെ വച്ച്, പ്രാർത്ഥനയാലും ഉപവാസത്താലും അവൻ ഓരോ ജോലിയും ഭംഗിയായി നിർവ്വഹിച്ചു. തൽഫലമായി, അവർ അവനെ 1628-ൽ ഒരു വൈദികനായി വാഴിച്ചു.
അപ്പോൾ മുതൽ, ജോസഫ് തുടർച്ചയായി ഉന്മാദമായ സമാധിയിൽ ആകുമായിരുന്നു; ചില്പ്പോഴൊക്കെ, നിലത്തു നിന്നും ഉയർന്ന് വായുവിൽ ഒഴുകി പോകുമായിരുന്നു. ഇമ്മാതിരിയുള്ള ജോസഫിന്റെ അൽഭുത പ്രതിഭാസം കണ്ട് ആശ്രമവാസികൾക്ക് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവിപ്പിക്കാൻ പോലും പ്രയാസമായി. അങ്ങനെ , നീണ്ട 35 വർഷത്തോളം, ജോസഫ് ഗാന സംഘത്തിൽ നിന്നും ഭക്ഷണ ശാലയിൽ നിന്നും പുറത്താക്കപ്പെട്ടവനായി ജീവിച്ചു.
സ്വഭാവികമായും ജോസഫിന്റെ അൽഭുത പ്രവർത്തികളും, പ്രത്യേകിച്ച് വായുവിലൂടെയുള്ള സഞ്ചാരവും കാണാൻ ആകാംക്ഷാഭരിതരായി ധാരാളം സന്ദർശകർ എത്താൻ തുടങ്ങി. 1653-ൽ, ആർക്കും കാണാൻ പറ്റാത്ത വിധത്തിൽ, ഇടവക അധികാരികൾ, ജോസഫിനെ പയറ്ററോസാ കുന്നിൻ പുറത്തുള്ള ഒരു കപ്പൂച്ചിയൻ ആശ്രമത്തിലേക്ക് നാടുകടത്തി.
അവസാനം, വിശുദ്ധ ജോസഫിനെ ഒസീമയിലുള്ള സ്വന്തം സഭയുടെ ആശ്രമത്തിലേക്ക് മാറ്റി; അപ്പോഴും, ആർക്കും കാണാൻ അനുവദിച്ചില്ല, 1663-ൽ കാലയവനികക്കുള്ളിൽ മറയുന്നത് വരെ!
ശ്രേഷ്ഠമെന്ന് പറയട്ടെ, പരാതിയുടെ നേരിയ വാക്കു പോലും ഉരിയാടാതെയാണ് അദ്ദേഹം എല്ലാം സഹിച്ചത്! തികച്ചും ഉചിതമായി, ഇരുപതാം നൂറ്റാണ്ടിൽ, ഈ ‘പറക്കും വിശുദ്ധ’നെ വൈമാനികരുടേയും വിമാനയാത്രക്കാരുടേയും Patron ആയി പ്രഖ്യാപിച്ചു.