News

നല്ല വൈദികനാകണമെന്ന് മദര്‍തെരേസ ആശംസിച്ച ജോസഫ് അര്‍ഷാദിന്റെ ജീവിതത്തിലെ ദൈവീക ഇടപെടല്‍

സ്വന്തം ലേഖകന്‍ 20-08-2016 - Saturday

ഫൈസലാബാദ്: "കൊള്ളാം താങ്കള്‍ ഒരു വൈദികനാകുകയാണ്, എന്നാല്‍ വെറും ഒരു വൈദികനായാല്‍ പോരാ. ഒരു നല്ല വൈദികനായി മാറണം". 1991-ല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വൈദികനാകുവാന്‍ പോകുന്ന പാക്കിസ്ഥാനിയായ ജോസഫ് അര്‍ഷാദിനോട് മദര്‍തെരേസ പറഞ്ഞ വാക്കുകളാണ് ഇത്.

ഈ വാക്കുകള്‍ എന്നും മനസില്‍ സൂക്ഷിച്ചിരുന്ന ജോസഫ് അര്‍ഷാദ് പിന്നീട് ഒരു നല്ല വൈദികന്‍ മാത്രമല്ല ആയത്. ദൈവകൃപയാല്‍ ഫൈസലാബാദ് രൂപതയുടെ അധ്യക്ഷനായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു. മദര്‍തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ റോമിലേക്ക് ആ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ബിഷപ്പ് ജോസഫ് അര്‍ഷാദ്.

"വൈദികനായി ഞാന്‍ തിരുപട്ടമേല്‍ക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പാണ് മഹാ മനുഷ്യസ്‌നേഹിയായ മദര്‍ തെരേസ പാക്കിസ്ഥാനില്‍ എത്തിയത്. മദറിന്റെ ആദ്യത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനമായിരുന്നു അത്. ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ വൈദികനാകുവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത ഞാന്‍ മദറിനോട് അറിയിച്ചു. അപ്പോഴാണ് ഇത്തരം ഒരു ഉപദേശവും തന്റെ കൈയിലെ കൊച്ചു ബാഗില്‍ നിന്നും കന്യകാമറിയത്തിന്റെ ഒരു തിരുരൂപവും എനിക്ക് മദര്‍ സമ്മാനിച്ചത്. മദറിന്റെ വാക്കുകളും സമ്മാനവും ഞാന്‍ ഇന്നും എന്നോടൊപ്പം സൂക്ഷിക്കുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് പറയുന്നു.

ലാഹോറില്‍ എത്തിയ മദര്‍തെരേസ അവിടെ മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ ഒരു സ്‌നേഹ ഭവനം കൂടി തുറന്നിരുന്നതായും സെന്റ് മേരീസ് സെമിനാരി സന്ദര്‍ശിച്ചിരുന്നതായും ബിഷപ്പ് ജോസഫ് അര്‍ഷാദ് ഓര്‍ക്കുന്നു. "പാക്കിസ്ഥാനിലെ മുസ്ലീം സഹോദരര്‍ക്കും മദര്‍തെരേസയോട് വലിയ സ്‌നേഹവും ബഹുമാനവുമായിരുന്നു. മദര്‍തെരേസ ഓഫ് പാക്കിസ്ഥാന്‍ എന്ന് അറിയപ്പെടുന്ന അബ്ദല്‍ സത്താര്‍ ഇദിയേ പോലെയുള്ളവര്‍ക്ക് പ്രചോദനമായ വ്യക്തിത്വമാണ് മദറിന്റേത്. ദീര്‍ഘനാളത്തെ മനുഷ്യസേവനത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തേ പോലെ തന്നെ ആയിരങ്ങളെ മദര്‍തെരേസ ഈ രാജ്യത്തും വ്യക്തിപരമായി സ്വാധീനിച്ചിരുന്നു. ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നവര്‍ ദൈവസൃഷ്ടിയായ മനുഷ്യനെ ഉപാധികള്‍ ഒന്നും കൂടാതെ സ്‌നേഹിക്കണമെന്ന് മദര്‍ എപ്പോഴും പറയുമായിരുന്നു". ബിഷപ്പ് ജോസഫ് അര്‍ഷാദ് ഏഷ്യന്യൂസിനോട് പറഞ്ഞു.

സെപ്റ്റംബര്‍ നാലാം തീയതി വത്തിക്കാനില്‍ നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുന്ന ബിഷപ്പ് സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ച് മിഷ്‌നറീസ് ഓഫ് ചാരിറ്റി സിസ്റ്ററുമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 11-ാം തീയതി ഫൈസലാബാദിലെ വിശുദ്ധ പത്രോസ്, പൗലോസ് ഗ്ലീഹന്‍മാരുടെ കത്തീഡ്രല്‍ പള്ളിയില്‍ മദര്‍തെരേസയെ അനുസ്മരിച്ച് പ്രത്യേക വിശുദ്ധ കുര്‍ബാനയും നടക്കും.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക