News - 2024

വനിത പൗരോഹിത്യമില്ല: നിലപാട് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 22-05-2024 - Wednesday

വത്തിക്കാന്‍ സിറ്റി: വനിത പൗരോഹിത്യത്തെ സംബന്ധിക്കുന്ന തന്റെ നിലപാടുകള്‍ വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. സിബിഎസ് ന്യൂസ് അവതാരക നോറ ഒ ഡോണലുമായുള്ള അഭിമുഖത്തിലാണ് വനിതാ ഡയക്കണേറ്റിനെതിരെ ഫ്രാന്‍സിസ് പാപ്പ നിലപാട് ആവര്‍ത്തിച്ചത്. "അടുത്ത മാസാവസാനം ലോക ശിശുദിനത്തിനായി ഇവിടെയെത്തുന്ന നിരവധി ആൺകുട്ടികളും പെൺകുട്ടികളും ഇവിടെയുണ്ടാകും. എനിക്ക് ജിജ്ഞാസയുണ്ട്, ഇന്ന് കത്തോലിക്കയായി വളരുന്ന ഒരു കൊച്ചു പെൺകുട്ടിക്ക്, അവൾക്ക് എപ്പോഴെങ്കിലും ഒരു ഡീക്കൻ ആകാനും സഭയിൽ ഒരു വൈദിക അംഗമായി പങ്കെടുക്കാനും അവസരം ലഭിക്കുമോ?" എന്നതായിരിന്നു അവതാരകയുടെ ചോദ്യം.

“ഇല്ല” എന്നായിരിന്നു മാർപാപ്പയുടെ മറുപടി. സ്ത്രീകൾ മഹത്തായ സേവനമാണ് ചെയ്യുന്നത്, ശുശ്രൂഷകരെന്ന നിലയിലല്ല. പരിശുദ്ധ സിംഹാസനത്തിന്റെ ഉത്തരവുകൾക്കുള്ളിലാണ് ശുശ്രൂഷകര്‍. പുരുഷന്മാരേക്കാൾ ധൈര്യശാലികളാണ് സ്ത്രീകള്‍. ജീവൻ എങ്ങനെ സംരക്ഷിക്കാമെന്ന് അവർക്കറിയാം. സ്ത്രീകൾ ജീവന്റെ സമർത്ഥരായ സംരക്ഷകരാണ്. അവർ വളരെ മഹത്തരമാണ്.

സ്ത്രീകൾക്ക് സഭയിൽ ഇടം നൽകുക എന്നതിനർത്ഥം അവർക്ക് ഒരു ശുശ്രൂഷ നൽകുക എന്നല്ല. സഭ ഒരു അമ്മയാണ്, സഭയിലെ സ്ത്രീകളാണ് ആ മാതൃത്വത്തെ വളർത്താൻ സഹായിക്കുന്നത്. പുരുഷന്മാരെല്ലാം ഓടിപ്പോയപ്പോഴും യേശുവിനെ ഉപേക്ഷിക്കാന്‍ സ്ത്രീകള്‍ തയാറായില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സഭയുടെ നേതൃ സ്ഥാനങ്ങളില്‍ ചരിത്രം കുറിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ നിരവധി വനിത നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സഭാപാരമ്പര്യത്തിന് വിരുദ്ധമായ വനിത പൗരോഹിത്യത്തെ പാപ്പ നേരത്തെയും തള്ളിപറഞ്ഞിരിന്നു.


Related Articles »