News

ഗുരുതര സാഹചര്യത്തിലും പാപ്പയുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗാസ ഇടവക വികാരി

പ്രവാചകശബ്ദം 27-02-2025 - Thursday

ഗാസ: ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിലും ഫ്രാൻസിസ് മാർപാപ്പയുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി. ഫോൺ കോളിന് ശേഷം, ഇടവക സമൂഹം മുഴുവനും പാപ്പയുടെ ശബ്ദം കേട്ടതിൽ സന്തോഷം പ്രകടിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഭയാനകമായ യുദ്ധത്തിൻ്റെ തുടക്കം മുതൽ എല്ലാ ദിവസവും ചെയ്തതുപോലെ, ഫ്രാൻസിസ് മാർപാപ്പ തൻ്റെ സാമീപ്യം കാണിക്കാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും അനുഗ്രഹം നൽകാനും വിളിക്കാറുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ആശുപത്രിയിലായിരിക്കുമ്പോഴും ഞങ്ങളെ ഒരിക്കൽ കൂടി വിളിച്ചിട്ടുണ്ടെന്നും ഫാ. ഗബ്രിയേൽ റൊമാനെല്ലി ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻ്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിൻ്റെ ഭാഗമായ ഗാസയിലെ ഹോളി ഫാമിലിയുടെ ഇടവക എന്ന നിലയിൽ, അദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കുന്നതിൽ സന്തോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓക്സിജൻ മാസ്ക് ധരിക്കാൻ നിർബന്ധിതനായി ശ്വാസകോശ ബുദ്ധിമുട്ട് സങ്കീര്‍ണ്ണമായ കഴിഞ്ഞ ശനിയാഴ്ച മാത്രമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ദൈനംദിന കോൾ, മുടങ്ങിയതെന്നും വികാരി പറയുന്നു.

പാപ്പയുടെ കോളുകള്‍ എപ്പോഴും ആശ്വാസകരമാണെന്നും പ്രത്യേകിച്ച്, തൻ്റെ ആരോഗ്യനില വകവയ്ക്കാതെ, ഗാസയിൽ സമാധാനത്തിനായി എല്ലാവർക്കുമായി പാപ്പ ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ അനുസ്മരിച്ചു. മാര്‍പാപ്പയുടെ നിരന്തരമായ പ്രാർത്ഥനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൻ്റെ തുടക്കത്തിൽ, ഇടവക സമുച്ചയം അഞ്ഞൂറോളം ആളുകള്‍ക്ക് അഭയകേന്ദ്രമാക്കി മാറ്റിയിരിന്നു. ഇവിടെ താമസിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. കുടുംബത്തോടൊപ്പം വൈകല്യമുള്ള അന്‍പതിലധികം മുസ്ലീം കുട്ടികളെയും ഇടവക നേതൃത്വം ചേര്‍ത്തുപിടിച്ചിട്ടുണ്ട്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »