News - 2024

വിശുദ്ധ മദര്‍ തെരേസ ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച വ്യക്തി: കര്‍ദിനാള്‍ പിയട്രോ പരോളിന്‍

സ്വന്തം ലേഖകന്‍ 06-09-2016 - Tuesday

വത്തിക്കാന്‍: വിശുദ്ധ മദര്‍തെരേസ ജീവന്റെ മഹനീയ മൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന്‍ കര്‍ദിനാള്‍ പിയട്രോ പരോളിന്‍. വിശുദ്ധയുടെ ആദ്യത്തെ തിരുനാള്‍ ദിനമായ ഇന്നലെ (സെപ്റ്റംബര്‍-5) സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ നടന്ന വിശുദ്ധ ബലി മദ്ധ്യേയുള്ള പ്രസംഗത്തിനിടയിലാണ് കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയില്‍ വിളങ്ങി നിന്നിരുന്ന ഗുണത്തെ കുറിച്ച് വത്തിക്കാന്‍ സെക്രട്ടറി കൂടിയായ പിയട്രോ പരോളിന്‍ പ്രത്യേകം പരാമര്‍ശം നടത്തിയത്. മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും പതിനായിരക്കണക്കിനു വിശ്വാസികളും തിങ്ങി നിറഞ്ഞ വേദിയിലാണ് വിശുദ്ധയുടെ ആദ്യത്തെ തിരുനാള്‍ ആഘോഷങ്ങള്‍ നടന്നത്.

"സ്‌നേഹിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഏറ്റവും വലിയ ദാരിദ്രം എന്ന് വിശുദ്ധ മദര്‍തെരേസ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു. ലോകത്തിലെ എല്ലാ അവസ്ഥയിലും വച്ച് ഏറ്റവും ഭീകരമായ അവസ്ഥയാണ് ആരാലും സ്‌നേഹിക്കപ്പെടാതെ കഴിയുന്നത്. അമ്മമാരുടെ ഉദരത്തിലുള്ള ജനിക്കാത്ത കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ വി. തെരേസ ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച വ്യക്തിയാണ്." കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.

മുമ്പുണ്ടായിരുന്ന എല്ലാ പ്രവാചകന്‍മാരേയും വിശുദ്ധരേയും പോലെ ദൈവ സന്നിധിയില്‍ മാത്രം മുട്ടുമടക്കിയിട്ടുള്ള വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസയെന്നും കര്‍ദിനാള്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "കാലഘട്ടത്തിന്റെ സാഹചര്യങ്ങള്‍ക്കോ പ്രതിസന്ധികള്‍ക്കോ അടിയറവു പറയാതെ ജീവിച്ച ധന്യ വ്യക്തിത്വത്തിന് ഉടമയാണ് വിശുദ്ധ മദര്‍തെരേസ. ദൈവ സ്‌നേഹത്തിന്റെ ദീപ്തമായ പ്രകാശം അപരനിലേക്കു പകര്‍ന്നു നല്‍കുവാന്‍ മദര്‍ തെരേസയ്ക്ക് കഴിഞ്ഞു. ക്രിസ്തുവിന്റെ സ്‌നേഹം നമ്മില്‍ ജ്വലിപ്പിക്കുവാനും മദര്‍ തെരേസ അക്ഷീണം അധ്വാനിച്ചു". കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കൊല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ, മറ്റു ബിഷപ്പുമാര്‍ എന്നിവരും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരിന്നു.

ദിവ്യബലിയ്ക്ക് ശേഷം മിഷനറീസ് ഓഫ് ചാരിറ്റി അംഗവും പോസ്റ്റുലേറ്ററുമായ റവ. ഡോ. ബ്രെയന്‍ കോവോജയ്ചുക് ദൈവത്തോടും, ഫ്രാന്‍സിസ് മാര്‍പാപ്പയോടും, കര്‍ദിനാള്‍ പിയട്രോ പരോളിനോടും, മറ്റ് എല്ലാവരോടും മിഷനറീസ് ഓഫ് ചാരിറ്റിയുടെ പേരിലും കത്തോലിക്കസഭയുടെ പേരിലും കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് മദര്‍തെരേസയുടെ തിരുശേഷിപ്പ് സെന്‍റ് ജോവാന്നി ലാറ്ററന്‍ ബസലിക്കയില്‍ വണക്കത്തിനായി സ്ഥാപിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »