News - 2024

ഇറാനില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വീഞ്ഞ് ഉപയോഗിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട ക്രൈസ്തവരുടെ ശിക്ഷാവിധി അടുത്തയാഴ്ച; 100 ചാട്ടയടി വരെ ലഭിക്കുവാന്‍ സാധ്യത

സ്വന്തം ലേഖകന്‍ 27-09-2016 - Tuesday

ടെഹ്‌റാന്‍: വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലായ ശേഷം വിചാരണ നേരിടുന്ന ഇറാന്‍ ക്രൈസ്തവരായ മൂന്നു പേരുടെ വിധി കോടതി വരുന്ന ആഴ്ച്ച പ്രസ്താവിച്ചേക്കും. വിശുദ്ധ കുര്‍ബാനയ്ക്കു വീഞ്ഞ് ഉപയോഗിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇറാനിലെ ഷാരിയ മുസ്ലീം നിയമ പ്രകാരം വീഞ്ഞ് ഉപയോഗിക്കുന്നവരെ മദ്യപാനികളായിട്ടാണ് കണക്കാക്കുന്നത്. ഇതിന്റെ പേരിലാണ് മൂന്നു ക്രൈസ്തവരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും, അവര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് യാസീര്‍ മോസായിംസയിദ്, സഹീബ് ഫദെയ്, മുഹമ്മദ് റീസാ ഒമീദി എന്നിവരേയും, വൈദികനെയും കുടുംബത്തേയും ഇറാന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വൈദികനെയും കുടുംബത്തേയും കേസ് ചുമത്തിയ ശേഷം പോലീസ് വിട്ടയച്ചു. എന്നാല്‍, വിശ്വാസികളായ മൂന്നു പേരെ റിമാന്‍ഡ് ചെയ്ത് അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 100 ചാട്ടയടി വരെ ശിക്ഷയായി ലഭിക്കും.

മൂന്നടിയോളം നീളമുള്ള ചാട്ട കൊണ്ട് ആറ് മുതല്‍ എട്ട് തവണ വരെ അടിവാങ്ങുമ്പോള്‍ ആരോഗ്യവാനായ ഒരാള്‍ വേദനകൊണ്ട് പുളഞ്ഞ് ബോധക്ഷയത്തിലേക്ക് വീഴും. പൊതുസ്ഥലത്ത് നിര്‍ത്തി പരസ്യമായിട്ടാണ് ഇത്തരത്തിലുള്ള ശിക്ഷകള്‍ ഇവിടെ നടത്തപ്പെടുന്നത്. ഇത്തരം പ്രാകൃതമായ നടപടി നിര്‍ത്തണമെന്ന് ഇറാനോട് അന്താരാഷ്ട്ര സമൂഹം പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്.

ലോകമെമ്പാടും വിശുദ്ധ കുര്‍ബാനയ്ക്ക് കത്തോലിക്കര്‍ വീഞ്ഞ് ഉപയോഗിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞിനെ ലഹരിയുണ്ടാക്കുന്ന മദ്യവുമായി താരതമ്യം ചെയ്യുന്ന നടപടിയെ ബാലിശമെന്നു പോലും വിളിക്കുവാന്‍ സാധിക്കുകയില്ല. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് മദ്യപാനം സ്വര്‍ഗത്തിലേക്ക് പ്രവേശനം ലഭിക്കാതിരിക്കുവാന്‍ കാരണമാകുന്ന പാപവുമാണ്. ഇത്തരം വസ്തുകള്‍ നിലനില്‍ക്കെയാണ് ക്രൈസ്തവരെ ദ്രോഹിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍കണ്ട് ഇറാന്‍ ഭരണകൂടം വിശ്വാസികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.

ക്രൈസ്തവരെ ദ്രോഹിക്കുന്ന ഇറാന്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇത്തരം പ്രാകൃത നടപടികള്‍ ഇറാന്‍ നിര്‍ത്തലാക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതുതാണ്. 2013-ല്‍ അധികാരത്തില്‍ എത്തിയ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ക്രൈസ്തവര്‍ക്ക് എതിരെ അക്രമം അഴിച്ചു വിടുകയാണ്. ഭരണകൂടത്തിന്റെ അക്രമം ഭയന്ന് പലരും ഭൂഗര്‍ഭ ദേവാലയങ്ങളില്‍ രഹസ്യമായിട്ടാണ് ആരാധന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആരാധന നടത്തിയ 108 ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക