Daily Saints.

October 29: വിശുദ്ധ നാര്‍സിസ്സസ്

സ്വന്തം ലേഖകന്‍ 29-10-2022 - Saturday

ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് വിശുദ്ധ നാര്‍സിസ്സസിന്റെ ജനനം, ഏതാണ്ട് 80 വയസ്സായപ്പോഴേക്കുമാണ് അദ്ദേഹം ജെറുസലേം സഭയുടെ മുപ്പതാമത്തെ മെത്രാനായി അധികാരത്തിലെത്തുന്നത്. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ്‌ സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. അക്കാലങ്ങളില്‍ ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസ്സസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് അടുത്തുള്ള കിണറുകളില്‍ നിന്നും വെള്ളം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. വെള്ളം കൊണ്ടുവന്നു കഴിഞ്ഞപ്പോള്‍ വെള്ളത്തിനു മുകളിലായി അദ്ദേഹം ചില പ്രാര്‍ത്ഥനകള്‍ മന്ത്രിച്ച ശേഷം വെള്ളമെടുത്ത് വിളക്കുകളില്‍ ഒഴിക്കുവാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ആ വെള്ളമെല്ലാം എണ്ണയായി മാറി. ഈ അത്ഭുതത്തിന്റെ ഓര്‍മ്മക്കായി യൂസേബിയൂസ്‌ വിശുദ്ധന്റെ ചരിത്രമെഴുതുന്ന കാലത്തും ഈ എണ്ണയില്‍ നിന്നും കുറച്ച് അവിടെ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു.

ഒരിക്കലും തിരുത്തുവാനാകാത്ത മൂന്ന് പാപികള്‍ സഭാകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാട് മൂലം അദ്ദേഹത്തിനെതിരെ വ്യാജ കുറ്റാരോപണം നടത്തി. ഈ ആരോപണം എന്താണെന്ന് യൂസേബിയൂസ്‌ വിശദമാക്കിയിട്ടില്ല. ഒന്നാമന്‍ തന്റെ ആരോപണം തെറ്റാണെങ്കില്‍ താന്‍ അഗ്നിയാല്‍ നശിച്ചു പോകുമെന്നും, രണ്ടാമന്‍ തന്റെ ആരോപണം തെറ്റാണെങ്കില്‍ തനിക്ക്‌ മാരകമായ കുഷ്ഠരോഗം ബാധിച്ച്‌ നശിച്ച് പോകട്ടെയെന്നും, മൂന്നാമന്‍ തന്റെ ആരോപണം തെറ്റാണെന്ന് വന്നാല്‍ താന്‍ അന്ധനായി മാറട്ടെ എന്നും പറയുന്നു. എങ്ങിനെയാണെങ്കിലും ഇവരുടെ ആരോപണം സത്യമായിരുന്നില്ല. ആയതിനാല്‍ കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം ദൈവീക ശിക്ഷ അവരെ തേടിയെത്തി.

ഒന്നാമന്‍ തന്റെ ഭവനത്തില്‍ വെന്തു മരിച്ചു, രണ്ടാമനാകട്ടെ കുഷ്ഠരോഗം ബാധിക്കുകയും ചെയ്തു, ഇതല്ലാം കണ്ട് ഭയന്ന മൂന്നാമന്‍ തങ്ങളുടെ ഗൂഡാലോചന തുറന്നു ഏറ്റ് പറഞ്ഞു. തന്റെ പാപം നിമിത്തം നിരന്തരമായി കണ്ണുനീരൊഴുക്കിയതിനാല്‍ മരിക്കുന്നതിനു മുമ്പ് അവന്‍ അന്ധനായി തീരുകയും ചെയ്തു. ഈ അപഖ്യാതികള്‍ മൂലം ജനങ്ങളുടെ ഇടയില്‍ നാര്‍സിസ്സസിനോടുള്ള ആദരവിന് കോട്ടമൊന്നും സംഭവിച്ചില്ല. ഈ അപവാദം മൂലം നാര്‍സിസ്സസ് ജെറൂസലേം വിട്ട് താന്‍ വളരെകാലമായി ആഗ്രഹിച്ചിരുന്നത് പോലത്തെ ഏകാന്ത ജീവിതം നയിച്ചു. കുറെ വര്‍ഷക്കാലം അദ്ദേഹം മറ്റാരാലും കാണപ്പെടാതെ ദൈവസ്തുതികളുമായി കഴിഞ്ഞു, അവിടെ അദ്ദേഹം ദൈവവുമായുള്ള അടുത്ത സംസര്‍ഗ്ഗത്തിലൂടെ എല്ലാ സന്തോഷങ്ങളും അനുഭവിച്ചു.

കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ചുമതലയിലുള്ള പള്ളിയില്‍ പുരോഹിതനില്ലാതെ ഇരുന്നതിനാല്‍ സമീപ പ്രവിശ്യയിലെ മെത്രാന്‍ പിയൂസിനെ അവിടെ നിയമിച്ചു, അദ്ദേഹത്തിന് ശേഷം ജെര്‍മാനിയോണ്‍ പിന്നീട് നിയമിതനായി. പെട്ടെന്നുള്ള ജെര്‍മാനിയോണിന്‍റെ മരണത്തിനു ശേഷം ഗോര്‍ദിയൂസ് നിയമിതനായി. പിന്നീട് നാര്‍സിസ്സസ് ഇടവക വൈദികനായി നിയമിതനായി. വിശ്വാസികളുടെ സമൂഹം മുഴുവനും തങ്ങളുടെ ഇടയന്റെ തിരിച്ചുവരവില്‍ സന്തോഷം കൊണ്ടു. അദ്ദേഹത്തിന്റെ നിരപരാധിത്വം ആധികാരികമായി തെളിയിക്കപ്പെട്ടു.

തിരികെ തങ്ങളുടെ രൂപതയുടെ ഇടയനായി വാഴിക്കുകയും ചെയ്തു. പ്രായാധിക്യത്തിന്റെ വിഷമതകളാല്‍ ഇദ്ദേഹം വിശുദ്ധ അലക്സാണ്ടറിനെ തന്റെ സഹായത്തിനായി സഹമെത്രാനായി നിയമിച്ചു. വിശുദ്ധ നാര്‍സിസ്സസ് തന്റെ പ്രാര്‍ത്ഥനകള്‍ വഴിയും, പ്രചോദനം നല്‍കിയും തന്റെ ജനത്തെ സേവിച്ചു കൊണ്ടിരുന്നു. ഈജിപ്തിലെ ആര്‍സിനോയിറ്റസിനുള്ള കത്തില്‍ വിശുദ്ധ അലെക്സാണ്ടര്‍ നാര്‍സിസ്സസിന് അപ്പോള്‍ ഏതാണ്ട് 116 വയസ്സോളം പ്രായമായെന്ന് സാക്ഷ്യപ്പെടുത്തുയിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ വിശുദ്ധന്റെ ഓര്‍മ്മ ദിവസം.

നാം യഥാര്‍ത്ഥത്തില്‍ സഭയെ ദൈവത്തിന്റെ നിര്‍മ്മല കന്യകയായി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ക്രിസ്തുമതത്തിന്റെ ആരംഭകാലങ്ങളിലുള്ള പ്രേഷിതര്‍ പ്രവര്‍ത്തിച്ചതുപോലെ നമ്മുടെ പുരോഹിതര്‍ക്കും സഭയുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കാനുള്ള വരം നല്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കാം.

ഇതര വിശുദ്ധര്‍

1. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ആന്‍

2. ഫ്രാന്‍സിലെ ബോണ്ട്‌

3. ചെഫ്

4. കില്‍മാക്കുഡുവാഗിലെ കോള്‍മന്‍

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »