News - 2024

കെനിയയില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി അല്‍-ഷബാബ് തീവ്രവാദ സംഘടന നടത്തിയ ആക്രമണത്തില്‍ 12 മരണം

സ്വന്തം ലേഖകന്‍ 26-10-2016 - Wednesday

നെയ്‌റോബി: കെനിയയിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍-ഷബാബ് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സൊമാലിയന്‍ അതിര്‍ത്തി കടന്ന് കെനിയയിലെ മണ്ടേറ കൌണ്ടി എന്ന സ്ഥലത്ത് എത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കെനിയയുടെ വടക്കന്‍ ഭാഗത്ത് സൊമാലിയായുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് മണ്ടേറ കൌണ്ടി. ബിഷാരോ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന ആളുകളെ ലക്ഷ്യമാക്കിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

വീടുകളില്‍ തന്നെ നിര്‍മ്മിച്ച സ്‌ഫോടക വസ്തുക്കളും, തോക്കുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത്. കെനിയന്‍ അഭിനയത്രിയായ വെറോണിക്ക വാമ്പൂയി ആക്രമണത്തില്‍ നിന്നും രക്ഷപെട്ടു. ഒരു സന്നദ്ധ സംഘടനയുടെ ഒപ്പം പാഠപുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവരുടെ സംഘം മണ്ടേറ കൌണ്ടിയില്‍ എത്തിയത്. ആക്രമണത്തില്‍ വെറോണിക്കയ്ക്കും പരിക്കേറ്റിട്ടുണ്ട്.

"ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ തീവ്രവാദി ആക്രമണമാണ് നടക്കുന്നതെന്ന് മനസിലായി. ഓരോ മുറികളിലേക്കും തീവ്രവാദികള്‍ കടന്നു ചെല്ലുകയും മുസ്ലീങ്ങളല്ലാത്ത ആളുകളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയുമായിരിന്നു. സ്റ്റോര്‍ റൂമില്‍ പോയാണ് ഞാന്‍ ഒളിച്ചിരുന്നത്. ഇവിടേയ്ക്കു ഒരു ബോംബ് വന്നു വീഴുകയും സ്‌റ്റോര്‍ റൂമിന്റെ ഭിത്തികള്‍ തകരുകയും ചെയ്തു. അവശിഷ്ടങ്ങളുടെ നടുവില്‍ അകപ്പെട്ടത് കൊണ്ടാണ് തീവ്രവാദികളില്‍ നിന്ന്‍ രക്ഷപ്പെടാന്‍ കഴിഞ്ഞത്". വെറോണിക്ക വാമ്പൂയി പറഞ്ഞു.

ഒരു മാസത്തോളമായി സന്നദ്ധപ്രവര്‍ത്തകര്‍ ഇവിടെ സ്‌കൂളുകളില്‍ പുസ്തകം വിതരണം ചെയ്യുന്നതിനായി ക്യാമ്പു ചെയ്യുകയായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഗസ്റ്റ് ഹൗസിലെ ഒരു കാവല്‍ക്കാരന്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് തീവ്രവാദികള്‍ ആക്രമണം നടത്തുവാന്‍ സാധ്യയുണ്ടെന്ന് കരുതിയിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

സൊമാലിയായിലെ ഭരണകൂടത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന അല്‍-ഷബാബിനെ 2011 മുതലാണ് കെനിയ ഇടപെട്ട് നിയന്ത്രിക്കുവാന്‍ ആരംഭിച്ചത്. ഇതിനായി കെനിയന്‍ സൈന്യം സൊമാലിയായില്‍ എത്തി തീവ്രവാദികളുടെ രഹസ്യകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. 2014-ല്‍ അതിര്‍ത്തി പ്രദേശമായ മണ്ടേറയില്‍ ബസ് തടഞ്ഞുനിര്‍ത്തി അമുസ്ലീങ്ങളായ 28 പേരെ അല്‍-ഷബാബ് കൊലപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. സമാനമായ നിരവധി ആക്രമണം ഇവര്‍ ഇതിനു മുമ്പും നടത്തിയിട്ടുണ്ട്.